സുപ്രീംകോടതി
സുപ്രീംകോടതി

'അസംബന്ധം': ലിവ് ഇന്‍ ബന്ധങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ വേണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്ചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പര്‍ദിവാല എന്നിവരടങ്ങയ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്
Updated on
1 min read

ലിവ് ഇന്‍ ബന്ധങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. തീര്‍ത്തും ബാലിശമായ ആവശ്യം എന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന്റെ നടപടി. രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതിലൂടെ യഥാര്‍ഥത്തില്‍ ലിവ് ഇന്‍ റിലേഷന്‍ എന്ന സംവിധാനം ഇല്ലതാക്കാനാണോ ഹര്‍ജിക്കാര്‍ ശ്രമിക്കുന്നതെന്ന ചോദ്യവും ചീഫ് ജസ്റ്റിസ് അടങ്ങിയ മൂന്നംഗ ബെഞ്ച് ഉന്നയിച്ചു.

ആളുകള്‍ ലിവ് ഇന്‍ റിലേഷനില്‍ ജീവിക്കുന്നതില്‍ എന്താണ് തെറ്റ്?

രൂക്ഷവിമര്‍ശനമായിരുന്നു വിഷയം പരിഗണിക്കവെ സുപ്രീംകോടതി ഉന്നയിച്ചത്. എന്ത് ആവശ്യവുമായും സുപ്രീംകോടതിയെ സമീപിക്കാം എന്നാണോ ഹര്‍ജി കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും ബെഞ്ച് ആരാഞ്ഞു. ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചാല്‍ പിഴ ഈടാക്കൂം എന്ന മുന്നറിയിപ്പും കോടതി നല്‍കി. ആളുകള്‍ ലിവ് ഇന്‍ റിലേഷനില്‍ ജീവിക്കുന്നതില്‍ എന്താണ് തെറ്റ് ? അവര്‍ക്ക് സുരക്ഷയൊരുക്കാന്‍ ശ്രമിക്കുകയാണോ ? അതോ ഈ സംവിധാനം തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണോ നടത്തുന്നതെന്നും' സുപ്രീംകോടതി ചോദിച്ചു.

ലിവ് ഇന്‍ ബന്ധങ്ങളിലെ പങ്കാളികള്‍ കൊല്ലപ്പെടുന്ന സാഹചര്യം ചൂണ്ടിക്കാട്ടി അഭിഭാഷകയായ മമതാ റാണിയാണ് രജിസ്ട്രേഷൻ എന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. പ്രത്യേക നിയമങ്ങളോ മാര്‍ഗനിര്‍ദേശങ്ങളോ ഇല്ലാത്തതിനാല്‍ ലിവ് ഇന്‍ റിലേഷനുകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. ശ്രദ്ധാവാള്‍ക്കറുടെ കൊലപാതകമടക്കം സമീപ കാലത്തായി ഉണ്ടായ കുറ്റകൃത്യങ്ങളേയും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

രജിസ്‌ട്രേഷന്‍ കൊണ്ടുവരുന്നതിലൂടെ ലിവ് ഇന്‍ ബന്ധങ്ങളിലെ പങ്കാളികളുടെ വൈവാഹിക നില, ക്രിമിനല്‍ പശ്ചാത്തലം തുടങ്ങിയവ സംബന്ധിച്ച് പങ്കാളികള്‍ക്ക് പരസ്പരവും സര്‍ക്കാരിനും കൃത്യമായ വിവരങ്ങള്‍ ലഭ്യമാവുന്നെന്നും പങ്കാളികള്‍ പരസ്പരം അറിയുന്നതിലൂടെ ഇത്തരം ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. രാജ്യത്ത് എത്രപേര്‍ ഇത്തരത്തില്‍ ജീവിക്കുന്നുണ്ട് എന്നത് സംബന്ധിച്ച് വിവരശേഖരണത്തിനും രജിസട്രേഷന്‍ സഹായിക്കുമെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

logo
The Fourth
www.thefourthnews.in