കൊല്‍ക്കത്ത ബലാത്സംഗക്കൊല: ഡോക്ടർമാരുടെ സുരക്ഷയ്ക്ക് ദേശീയ ദൗത്യസേന, അന്വേഷണ പുരോഗതി അറിയിക്കാൻ സിബിഐക്ക് 
സുപ്രീംകോടതി നിർദേശം

കൊല്‍ക്കത്ത ബലാത്സംഗക്കൊല: ഡോക്ടർമാരുടെ സുരക്ഷയ്ക്ക് ദേശീയ ദൗത്യസേന, അന്വേഷണ പുരോഗതി അറിയിക്കാൻ സിബിഐക്ക് സുപ്രീംകോടതി നിർദേശം

സുരക്ഷിതമായ തൊഴിലിടങ്ങള്‍ സൃഷ്ടിക്കാൻ പ്രോട്ടോക്കോള്‍ സൃഷ്ടിക്കണമെന്നും കോടതി ആവശ്യപ്പെട്ടു
Updated on
2 min read

കൊല്‍ക്കത്തയിലെ ആർ ജി കർ മെഡിക്കല്‍ കോളേജില്‍ ജൂനിയർ ഡോക്ടർ ബലാത്സംഗക്കൊലയ്ക്ക് ഇരയായതിന് പിന്നാലെ ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികളുമായി സുപ്രീംകോടതി. ജൂനിയർ, സീനിയർ ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിർദേശങ്ങള്‍ തയാറാക്കാൻ 10 പേരടങ്ങുന്ന ദേശീയ ദൗത്യ സേനയെ രൂപീകരിച്ചു. മൂന്നാഴ്ചയ്ക്കകം ഇടക്കാല റിപ്പോർട്ടും രണ്ട് മാസത്തിനുള്ളില്‍ പൂർണറിപ്പോർട്ടും സമർപ്പിക്കണം. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് വ്യാഴാഴ്ച സമർപ്പിക്കാനാണ് സിബിഐക്ക് കോടതി നല്‍കിയിരിക്കുന്ന നിർദേശം. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.

സർജൻ വൈസ് അഡ്മിറല്‍ ആർ സരിൻ, ഡോ. ഡി നാഗേശ്വർ റെഡ്ഡി, ഡോ. എം ശ്രീനിവാസ്, ഡോ. പ്രതിമ മൂർത്തി, ഡോ. ഗോവർധൻ ദത്ത്, ഡോ. സുമിത്ര റാവത്ത്, പ്രൊഫ. അനിത സക്സേന (എയിംസ് ഡല്‍ഹി), പ്രൊഫ. പല്ലവി സാപ്രെ (ഡീൻ ഗ്രാൻഡ് മെഡിക്കല്‍ കോളേജ്, മുംബൈ), ഡോ. പദ്മ ശ്രീവാസ്തവ (എയിംസ്) എന്നിവരാണ് പാനലിലുള്ളത്.

ആക്ഷൻ പ്ലാൻ തയാറാക്കുന്നതിനായി ദേശീയ ദൗത്യ സേനയ്ക്ക് നിർദേശങ്ങളും കോടതി നല്‍കിയിട്ടുണ്ട്.

  • അധിക സുരക്ഷ അനിവാര്യമെങ്കില്‍ എമർജെൻസി റൂം

  • ആയുധങ്ങള്‍ ആശുപത്രിയിലെത്തുന്നത് തടയാൻ സ്ക്രീനിങ്

  • പരിധിക്കപ്പുറം ആളുകളെ ആശുപത്രിയിലേക്ക് കടത്തിവിടരുത്

  • ആള്‍കൂട്ടം നിയന്ത്രിക്കാൻ സെക്യൂരിറ്റി

  • ഡോക്ടർമാർക്ക് വിശ്രമമുറി. ഇത്തരം മുറികള്‍ക്ക് ബയോമെട്രിക്ക് സംവിധാനം

  • സിസിടിവി സേവനം, കൃത്യമായ വെളിച്ചം

  • രാത്രി പത്ത് മുതല്‍ പുലർച്ചെ ആറ് വരെ ഗതാഗത സംവിധാനം

  • പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രത്യേക ക്ലാസുകള്‍

  • സുരക്ഷ സംവിധാനങ്ങള്‍ക്ക് ഓഡിറ്റ്

  • പോഷ് നിയമം മെഡിക്കല്‍ സംവിധാനങ്ങള്‍ക്ക് ബാധകം

  • അടിയന്തര ആവശ്യങ്ങള്‍ക്ക് ഹെല്‍പ്പ്‌ലൈൻ നമ്പർ

ജൂനിയർ ഡോക്ടർ കൊല്ലപ്പെട്ട സംഭവം മാത്രം ബന്ധപ്പെട്ട ഒരു വിഷയമല്ല ഇതെന്നും, രാജ്യത്തെ എല്ലാ ഡോക്ടർമാരുടേയും സുരക്ഷ സംബന്ധിച്ചുള്ളതാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സുരക്ഷിതമായ തൊഴിലിടങ്ങള്‍ സൃഷ്ടിക്കാൻ പ്രോട്ടോക്കോള്‍ സൃഷ്ടിക്കണം. സ്ത്രീകള്‍ക്ക് ജോലിക്ക് പോകാൻ കഴിയുന്നില്ലെങ്കില്‍, സുരക്ഷിതമുള്ള തൊഴിലിടങ്ങള്‍ ഇല്ലെങ്കില്‍ നമ്മള്‍ അവർക്ക് തുല്യത നിഷേധിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിലും സുപ്രീംകോടതി ആശങ്കപ്രകടിപ്പിച്ചു. മരണപ്പെട്ട ഒരു ഡോക്ടർക്ക് ഇങ്ങനെയാണോ ബഹുമാനം നല്‍കുന്നതെന്നും കോടതി ചോദിച്ചു. ആർ ജി കർ മെഡിക്കല്‍ കോളേജിലെ പ്രിൻസിപ്പിലും ഇത്രയും വലിയ കുറ്റകൃത്യം നടന്ന ശേഷവും പോലീസും അധികൃതരും എന്തു ചെയ്യുകയായിരുന്നെന്നും കോടതി ചോദിച്ചു. പോസ്റ്റ്‌മോർട്ടം പൂർത്തിയായതിന് മണിക്കൂറുകള്‍ക്ക് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്തകാര്യവും കോടതി ചോദ്യം ചെയ്തു.

പ്രതിഷേധക്കാർക്കെതിരെ പശ്ചിമ ബംഗാള്‍ സർക്കാർ നടപടിയെടുത്തതിലും കോടതി ആശങ്ക പ്രകടിപ്പിച്ചു. മാധാനമായി പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ഭരണകൂടത്തിന്റെ ബലം പ്രയോഗിക്കരുത്‌. പ്രതിഷേധക്കാർക്ക് നേരെയും ആശുപത്രിക്ക് നേരെയും ഉണ്ടായ ആക്രമണം തടയാൻ എന്തുകൊണ്ട് സംസ്ഥാനത്തിന് കഴിഞ്ഞില്ലെന്നും കോടതി ചോദിച്ചു.

ആരോഗ്യമേഖല ആക്രമണത്തിന് ഇരയാകുകയാണ്, പുരുഷാധിപത്യം കാരണം സ്ത്രീകളാണ് പലപ്പോഴും ഇരയാകുന്നത്. മാറ്റം സംഭവിക്കാൻ മറ്റൊരു ബലാത്സംഗത്തിന് കൂടി കാത്തിരിക്കാൻ സാധിക്കില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ആശുപത്രിയുടേയും ഹോസ്റ്റലിന്റേയും സുരക്ഷയുടെ ചുമതല സിഐഎസ്എഫിന് കൈമാറാനും കോടതി നിർദേശിച്ചു. സംസ്ഥാനത്ത് ഇതില്‍ എതിർപ്പില്ലെന്നും സർക്കാരിനായി ഹാജരായ അഭിഭാഷകൻ അറിയിച്ചു.

കൊല്‍ക്കത്തയില്‍ 31 കാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി ബലാല്‍സംഗം ചെയ്തതിന് ശേഷം കൊലപ്പെടുത്തിയ സംഭവത്തിലാണ് സുപ്രീം കോടതി ഇടപെടല്‍. ആഗസ്റ്റ് ഒമ്പതിനാണ് ആര്‍ജി കര്‍ മെഡിക്കല്‍ കൊളെജില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി സെമിനാര്‍ ഹാളില്‍ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. സംസ്ഥാന പൊലീസിന്റെ അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ കല്‍ക്കത്ത ഹൈക്കോടതി കേസ് അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചിരുന്നു.

ഡോക്ടർമാരുടെ സംഘടനകളായ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഓഫ് മെഡിക്കല്‍ കണ്‍സള്‍ട്ടന്റ്‌സ് ഓഫ് ഇന്ത്യ (എഫ്എഎംസിഐ), ഫെഡറേഷൻ ഓഫ് റെസിഡന്റ് ഡോക്ടേഴ്‌സ് അസേസിയേഷൻ (ഫോർഡ), അഭിഭാഷകനായ വിശാല്‍ തീവാരി എന്നിവരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

ആശുപത്രിക്കുള്ളിലെ ആരോഗ്യപ്രവർത്തകരുടെ സുരക്ഷയിലുള്ള ആശങ്കകളാണ് ഹർജിയില്‍ എഫ്എഎംസിഐ ഉന്നയിച്ചിരിക്കുന്നത്. ആശങ്കകള്‍ പരിഹരിക്കുന്നതിനായി കേന്ദ്രീകൃത നിയമം നടപ്പാക്കണമെന്നും ആവശ്യമുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കുന്നതിനായി രാജ്യത്തുടനീളമുള്ള ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും സുരക്ഷയുറപ്പാക്കാനുള്ള മാർഗനിർദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും ഹർജിയില്‍ പറയുന്നു.

ഓഗസ്റ്റ് ഒൻപതിനായിരുന്നു മെഡിക്കല്‍ കോളേജിലെ സെമിനാർ ഹാളില്‍ ജൂനിയർ ഡോക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ബലാത്സംഗത്തിന് വിധേയയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഒരാളെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 13നാണ് കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടത്.

logo
The Fourth
www.thefourthnews.in