സുപ്രീംകോടതി
സുപ്രീംകോടതി

മുസ്ലീം ലീഗ് ഉള്‍പ്പെടെ മതസംഘടനകളെ നിരോധിക്കണമെന്ന് ഹര്‍ജി; തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

ഹര്‍ജി ഒക്ടോബര്‍ 18ന് വീണ്ടും പരിഗണിക്കും
Updated on
1 min read

മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മുസ്ലീം ലീഗ് ഉള്‍പ്പെടെ പാര്‍ട്ടികളെ നിരോധിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഇത്തരത്തില്‍ വോട്ട് തേടുന്നത് മതേതരത്വത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ചു. ഹര്‍ജി ഒക്ടോബര്‍ 18ന് വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുള്ള പാര്‍ട്ടികള്‍ക്ക് കക്ഷി ചേരാമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

ജനപിന്തുണ തേടുന്നത് മതവികാരം ഉപയോഗിച്ച്

മതചിഹ്നങ്ങളോ മതത്തിന്റെ പേരുകളോ ഉപയോഗിച്ച് വോട്ട് തേടുന്നത് ഭരണഘടനാ പ്രകാരമുള്ള മതേതരത്വത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വസീം റിസ്‌വിയാണ് ഹര്‍ജി നല്‍കിയത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്, ഹിന്ദു ഏകതാ ദള്‍ എന്നീ പാര്‍ട്ടികളെ നിരോധിക്കണം എന്നാണ് ആവശ്യം. അഖില ഭാരത ഹിന്ദു മഹാസഭ, ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് ഫ്രണ്ട്, ഹിന്ദു ഏകതാ ആന്ദോളന്‍ പാര്‍ട്ടി എന്നീ കക്ഷികളുടെ പേരുകളും ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് മുസ്ലീം ലീഗിന് ലോക്‌സഭയിലും രാജ്യസഭയിലും അംഗങ്ങളുണ്ട്. അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണം തന്നെ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ മതം ഉപയോഗിക്കുന്നത് ജനപ്രാതിനിധ്യ സഭയിലെ 123 വകുപ്പ് പ്രകാരം കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്നും വസീം റിസ്‌വി ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. സ്ഥാനാര്‍ത്ഥിയെ മതവികാരങ്ങളുമായി കൂട്ടിച്ചേര്‍ക്കുന്നത് നിയമത്തിന് വിരുദ്ധമാണ്. മതത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലീം ലീഗ് ഉള്‍പ്പെടെ പാര്‍ട്ടികള്‍ ജനപിന്തുണ നേടുന്നത് അവര്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളുടെ പേരില്‍ അല്ലെന്നും മതവികാരത്തെ ഉപയോഗിച്ചാണെന്നും ഹര്‍ജിയില്‍ പറയുന്നു.

logo
The Fourth
www.thefourthnews.in