സുപ്രീംകോടതി
സുപ്രീംകോടതി

വിദ്യാഭ്യാസവും കുടിവെള്ളവും സൗജന്യ വാഗ്ദാനങ്ങളാണോ? വിഷയം സങ്കീര്‍ണമെന്ന് സുപ്രീംകോടതി

സൗജന്യങ്ങള്‍ ഏത്, അല്ലാത്തവ ഏത് എന്ന് തിരിച്ചറിയുന്നത് സങ്കീര്‍ണമെന്ന് ചീഫ് ജസ്റ്റിസ്
Updated on
2 min read

തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന വിഷയം സങ്കീര്‍ണമാകുകയാണെന്ന് സുപ്രീംകോടതി. സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കാന്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുമതി നല്‍കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിക്കണമെന്ന ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വാക്കാലുള്ള നിരീക്ഷണം.

വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ തടയാന്‍ നമുക്കാകില്ല. എന്താണ് ശരിയായ വാഗ്ദാനങ്ങള്‍ എന്നതാണ് ചോദ്യം ! സൗജന്യമായ വിദ്യാഭ്യാസം, കുടിവെള്ളം ഉറപ്പാക്കല്‍, അവശ്യ എനര്‍ജി യൂണിറ്റുകളുടെ ലഭ്യതാ വാഗ്ദനം എന്നിവ സൗജന്യ വാഗ്ദാനങ്ങളായി കണക്കാക്കാമോ ?
ചീഫ് ജസ്റ്റിസ്

സൗജന്യങ്ങള്‍ ഏതെന്നും അല്ലാത്തവ ഏതെന്നും തിരിച്ചറിയുന്നതാണ് പ്രയാസകരമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു.

''വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ തടയാന്‍ നമുക്കാകില്ല. എന്താണ് ശരിയായ വാഗ്ദാനങ്ങള്‍ എന്നതാണ് ചോദ്യം ! സൗജന്യമായ വിദ്യാഭ്യാസം, കുടിവെള്ളം ഉറപ്പാക്കല്‍, അവശ്യ എനര്‍ജി യൂണിറ്റുകളുടെ ലഭ്യതാ വാഗ്ദനം എന്നിവ സൗജന്യ വാഗ്ദാനങ്ങളായി കണക്കാക്കാമോ? വിവിധ ഉത്പന്നങ്ങളും ഇലക്ട്രോണിക് ഉപകരങ്ങളും നല്‍കുന്നത് ക്ഷേമം നടപ്പാക്കലാണോ? പൊതുപണം ചിലവഴിക്കുന്നതിനുള്ള ശരിയായ മാര്‍ഗം ഏതാണെന്നതാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ചിലര്‍ പറയും പണം പാഴാക്കി എന്ന്. മറ്റ് ചിലര്‍ പണം ജനക്ഷേമത്തിനായി ഉപയോഗിച്ചെന്നും പറയും. ഈ വിഷയം സങ്കീര്‍ണമാകുകയാണെന്ന് അതിനാലാണ് പറയുന്നത്'' ചീഫ് ജസ്റ്റിസ് എന്‍ വി രമണ വ്യക്തമാക്കി.

രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനം മാത്രമാണ് അവര്‍ തിരഞ്ഞെടുക്കപ്പെടുന്നതിന്റെ അടിസ്ഥാനമെന്ന് കരുതാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൗരന്മാരുടെ ജീവിതനിലവാരം ഉയര്‍ത്തുകയും അന്തസ് ഉറപ്പാക്കുകയും ചെയ്ത MNREGA പോലുള്ള പദ്ധതികള്‍ ചീഫ് ജസ്റ്റിസ് എടുത്തുപറഞ്ഞു. വോട്ടര്‍മാര്‍ക്ക് വാഗ്ദാനം നല്‍കിയിട്ടും ചില രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുക്കപ്പെടാറില്ലെന്നതും അദ്ദേഹം ഓര്‍മിപ്പിച്ചു.

ശനിയാഴ്ചയ്ക്കകം കക്ഷികളെല്ലാം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണം. അടുത്തയാഴ്ച സുപ്രീംകോടതി വീണ്ടും കേസ് പരിഗണിക്കും.

''എല്ലാം സൗജന്യമായി വിതരണം ചെയ്യുന്നതാണ് സാമൂഹിക ക്ഷേമമെന്നതാണ് നമ്മുടെ ധാരണയെങ്കില്‍, ഖേദത്തോടെ പറയട്ടെ നമ്മുടെ ധാരണകള്‍ അപക്വമാണ്.'' സാമൂഹികക്ഷേമം എന്താണെന്ന് ചര്‍ച്ച ചെയ്യുന്നതിനിടെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അഭിപ്രായപ്പെട്ടു.

ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. മുന്‍ ബിജെപി വക്താവ് അശ്വിനി ഉപാധ്യായ് സമര്‍പ്പിച്ച ഹര്‍ജിയില്‍ AAP, DMK തുടങ്ങിയ പാര്‍ട്ടികള്‍ കക്ഷിചേരാന്‍ അനുമതി തേടിയിട്ടുണ്ട്. ഇന്ത്യയെ സോഷ്യലിസ്റ്റ് രാജ്യത്തില്‍ നിന്ന് മുതലാളിത്ത രാജ്യമാക്കി മാറ്റാനുള്ള ശ്രമമാണ് ഹര്‍ജിക്കാരന്റേതെന്നാണ് ഡിഎംകെ നിലപാട്. ഭരണഘടനയിലെ നിര്‍ദേശകതത്വങ്ങളുടെ ലക്ഷ്യങ്ങളെ പരാജയപ്പെടുത്താനുള്ള നീക്കങ്ങളാകും അതെന്നും അവര്‍ ഉന്നയിക്കുന്നു.

ശനിയാഴ്ചയ്ക്കകം കക്ഷികളെല്ലാം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണം. അടുത്തയാഴ്ച സുപ്രീംകോടതി വീണ്ടും കേസ് പരിഗണിക്കും.

ഓഗസ്റ്റ് 11ന് കേസ് പരിഗണിക്കവെ സംസ്ഥാന ക്ഷേമവും പൊതുഖജനാവിലെ പണവും തമ്മിലുണ്ടാകേണ്ട സന്തുലിതാവസ്ഥയെ പറ്റി കോടതി ഊന്നിപറഞ്ഞു. വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, പ്രതിപക്ഷ പാര്‍ട്ടികള്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍, ധനകാര്യ കമ്മീഷന്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, നീതി ആയോഗ് തുടങ്ങിയവരുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന വിദഗ്ധ സമിതി രൂപീകരിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. എന്നാല്‍ വിദഗ്ദ്ധ സമിതിയില്‍ ഭാഗമാകാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഭാഗമായ വിദഗ്ധ സമിതിയില്‍ ഭാഗമാകാന്‍ ഭരണഘടനാപരമായ അധികാരം ഇല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചത്. തിരഞ്ഞെടുപ്പുകളില്‍ വിദഗ്ധസമിതിയുടെ നിര്‍ദേശങ്ങള്‍ ഉപകരിക്കപ്പെടുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് സ്വീകരിച്ചു.

logo
The Fourth
www.thefourthnews.in