ശരീഅത്ത് നിയമപ്രകാരമുള്ള സ്വത്ത് വീതംവയ്‌പ്പിൽ നോട്ടീസയച്ച് സുപ്രീംകോടതി

ശരീഅത്ത് നിയമപ്രകാരമുള്ള സ്വത്ത് വീതംവയ്‌പ്പിൽ നോട്ടീസയച്ച് സുപ്രീംകോടതി

ശരീഅത്ത് നിയമമനുസരിച്ച് പകുതി ഓഹരികൾ മാത്രമാണ് തനിക്ക് അനുവദിച്ചതെന്ന പരാതിയിൽ ബുഷ്റ അലിയാണ് ഹർജി സമർപ്പിച്ചത്
Updated on
1 min read

ശരീഅത്ത് നിയമപ്രകാരമുള്ള സ്വത്തവകാശത്തിനെതിരെ സമർപ്പിച്ച ഹർജിയിൽ നോട്ടീസയച്ച് സുപ്രീംകോടതി. പുരുഷനുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ത്രീക്ക് തുല്യ വിഹിതം നിഷേധിക്കുന്ന ശരീഅത്ത് നിയമത്തിലെ വ്യവസ്ഥ വിവേചനപരവും ഭരണഘടനാ അവകാശങ്ങളുടെ ലംഘനവുമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, സഞ്ജയ് കരോൾ എന്നിവരുടെ രണ്ടംഗ ബെഞ്ചാണ് ഹർജി പരിഗണിക്കണമെന്ന വാദം കേട്ടത്. പെൺമക്കളുടെ സ്വത്തവകാശം കുറയ്ക്കുക വഴി ആൺമക്കൾ സ്വത്ത് കൈയടക്കുകയാണോ എന്ന് ബെഞ്ച് ചോദിച്ചു. ശരീഅത്ത് നിയമമനുസരിച്ച് പകുതി ഓഹരികൾ മാത്രമാണ് തനിക്ക് അനുവദിച്ചതെന്ന പരാതിയിൽ ബുഷ്റ അലിയാണ് ഹർജി സമർപ്പിച്ചത്.

അഭിഭാഷകനായ ബിജോ മാത്യു ജോയ് മുഖേന സമർപ്പിച്ച ഹർജിയിൽ, 1.44 ഏക്കർ വീതം ഷെഡ്യൂൾ ചെയ്ത വസ്തുവിന്റെ 152 ഓഹരികളിൽ ഏഴെണ്ണം മാത്രമാണ് തനിക്ക് ലഭിച്ചതെന്ന് ബുഷ്‌റ പറഞ്ഞു. മറ്റ് സഹോദരന്മാർക്ക് 14/152 ഓഹരികളുമാണ് അനുവദിച്ചത്. ഹർജിയിൽ നാല് സഹോദരിമാർ ഉൾപ്പെടെ 11 സഹോദരങ്ങൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. "ഭരണഘടന ഉറപ്പുനൽകിയിട്ടും മുസ്ലീം സ്ത്രീകൾ വിവേചനത്തിന് വിധേയരാകുന്നുവെന്നതാണ് ഹർജിക്കാരന്റെ പരാതി. ശരീഅത്ത് നിയമപ്രകാരമുള്ള സ്വത്ത് വിഭജനം വിവേചനപരമാണ്, അത് മാറ്റേണ്ടതുണ്ട്. 1937-ലെ മുസ്ലീം വ്യക്തി നിയമത്തിലെ വകുപ്പ് (2), ഒരു പുരുഷനെ അപേക്ഷിച്ച് സ്ത്രീക്ക് തുല്യമായ പങ്ക് നൽകാത്തതാണ്. ഇത് ഭരണഘടനയുടെ ആർട്ടിക്കിൾ 15-ന്റെ ലംഘനമാണ്". ഹർജിക്കാരി ചൂണ്ടിക്കാട്ടി. അതേസമയം, ബുഷ്‌റയ്ക്ക് സ്വത്ത് നൽകിയിട്ടുണ്ടെന്ന് എതിർ കക്ഷികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പി എസ് സുൽഫിക്കർ അലി, കെ കെ സൈദാലവി എന്നിവർ കോടതിയെ അറിയിച്ചു.

മുസ്ലീം കുടുംബങ്ങളിലെ പിന്തുടർച്ചാവകാശ നിയമം ഭരണഘടനയ്ക്ക് എതിരാണെന്ന് ആരോപിക്കുന്ന മറ്റൊരു കേസ് സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. അതിനൊപ്പം ഈ ഹർജിയും പരിഗണിക്കണമെന്ന് വാദിച്ചെങ്കിലും കോടതി ആവശ്യം നിരസിച്ചു.

logo
The Fourth
www.thefourthnews.in