കാൻവട് യാത്ര: ഭക്ഷണശാല ഉടമസ്ഥരുടെ പേരുവിവരങ്ങൾ പ്രദർശിപ്പിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

കാൻവട് യാത്ര: ഭക്ഷണശാല ഉടമസ്ഥരുടെ പേരുവിവരങ്ങൾ പ്രദർശിപ്പിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

യുപിയിലെ മുസഫർനഗർ പോലീസാണ് കാൻവട് യാത്ര നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ ഏറെ വിഭാഗീയ മാനങ്ങളുള്ള ഉത്തരവ് ആദ്യം പുറപ്പെടുവിച്ചത്
Published on

ഹൈന്ദവ ആചാരമായ കാൻവട് യാത്ര കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലകളുടെ ഉടമസ്ഥവിവരങ്ങൾ പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ്- ഉത്തരാഖണ്ഡ് സർക്കാരുകളുടെ വിവാദ ഉത്തരവിന് സുപ്രീംകോടതി സ്റ്റേ. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ് വി എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് സർക്കാർ നിർദേശങ്ങൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഒരു കൂട്ടം ഹർജികളിൽ നോട്ടീസ് പുറപ്പെടുവിക്കുന്നതിനിടെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ, ഏത് തരം ഭക്ഷണമാണ് വിളമ്പുന്നതെന്ന വിവരം ഭക്ഷണശാലകൾ പ്രദർശിപ്പിക്കണമെന്ന് ബെഞ്ച് വ്യക്തമാക്കി.

യുപിയിലെ മുസഫർനഗർ പോലീസാണ് കാൻവട് യാത്ര നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ ഏറെ വിഭാഗീയ മാനങ്ങളുള്ള ഉത്തരവ് ആദ്യം പുറപ്പെടുവിച്ചത്. അതുപ്രകാരം, ഓരോ ഭക്ഷണശാലകളുടെ പുറത്തും അവയുടെ ഉടമസ്ഥർ ആരെന്ന് വെളിപ്പെടുത്താന്‍ ബോർഡുകൾ പ്രദർശിപ്പിക്കണം. ഇതിനെതിരെ പ്രതിഷേധങ്ങൾ അരങ്ങേറിയ സാഹചര്യത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ തന്നെ ഉത്തരവിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. കൂടാതെ ഹലാൽ ഭക്ഷണം വിളമ്പുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് അദ്ദേഹം നൽകിയിരുന്നു.

കാൻവട് യാത്ര: ഭക്ഷണശാല ഉടമസ്ഥരുടെ പേരുവിവരങ്ങൾ പ്രദർശിപ്പിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി
കാൻവട് യാത്ര നടക്കുന്ന വഴിയിൽ ഹലാൽ ഭക്ഷണം വിൽക്കരുത്; ഭക്ഷണശാല ഉടമസ്ഥരുടെ പേരുകൾ പ്രദർശിപ്പിക്കണമെന്നും യുപി സർക്കാർ

ഇതിനെതിരെ എൻഡിഎ സഖ്യകക്ഷികളും പ്രതിപക്ഷ പാർട്ടികളുമെല്ലാം പ്രതിഷേധം അറിയിച്ചിരുന്നു. മുസ്ലിങ്ങളെ ലക്ഷ്യം വച്ചുള്ള നീക്കമാണിതെന്നും നാസി ജർമനിയെ ഓർമിപ്പിക്കുന്നതാൻ നടപടിയെന്നും പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തിയിരുന്നു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലും ഈ വിഷയം ഉന്നയിച്ചിരുന്നു. സഭയിലും ഇക്കാര്യം ഉയർത്തുമെന്നും അവർ അറിയിച്ചിരുന്നു.

ടിഎംസി എംപി മഹുവ മൊയ്ത്ര, പ്രശസ്ത രാഷ്ട്രീയ നിരൂപകനും ഡൽഹി യൂണിവേഴ്സിറ്റി അക്കാദമികനുമായ അപൂർവാനന്ദ് ഝാ, കോളമിസ്റ്റായ ആകാർ പട്ടേൽ എന്നിവരാണ് ഉത്തരവിനെതിരെ ഹർജി സമർപ്പിച്ചത്. മതപരമായ വിവേചനം ഉളവാക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഉത്തരവിനെതിരെ ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡോ. അഭിഷേക് മനു സിംഗ്‌വി, നിർദ്ദേശങ്ങൾക്ക് പിന്നിൽ ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്നും വാദിച്ചു. പോലീസുകാർ തന്നെ വിഭജനശ്രമം നടത്തുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

2024 ജൂലൈ 18-ന്, കാൻവട് യാത്രയ്ക്കായുള്ള ഉത്തരവ് പുറപ്പെടുവിച്ചത് മുസാഫർനഗർ കേന്ദ്രീകരിച്ച് മാത്രമായിരുന്നെങ്കിൽ തൊട്ടടുത്ത ദിവസം തന്നെ സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിച്ചിരുന്നു.

logo
The Fourth
www.thefourthnews.in