ദ്രൗപദി മുർമു
ദ്രൗപദി മുർമു

മുർമുവിന്റെ ജയം ബിജെപിയുടെ രാഷ്ട്രീയ നേട്ടം; നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ ഗുണം ചെയ്യുമെന്ന് സര്‍വേ

മുർമുവിന്റെ ജയം ബിജെപിയെ രാഷ്ട്രീയമായി സഹായിക്കുമെന്നാണ് വിവിധ സമുദായങ്ങളില്‍ നിന്നുള്ള ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്
Updated on
1 min read

രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുർമുവിന്റെ ജയം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് സര്‍വേ. മുർമുവിന്റെ വിജയം ബിജെപിയെ രാഷ്ട്രീയമായി സഹായിക്കുമെന്നാണ് വിവിധ സമുദായങ്ങളില്‍ നിന്നുള്ള അഭിപ്രായം ഉള്‍പ്പെടുത്തിയുള്ള സര്‍വേ പറയുന്നത്. മുർമുവിന്റെ ജയവും, രാജ്യത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ അത് ചെലുത്തുന്ന സ്വാധീനവും ജനങ്ങളുടെ കാഴ്ചപ്പാടുകളും അറിയുന്നതിനായി സി വോട്ടർ - ഇന്ത്യ ട്രാക്കർ ഐഎഎൻഎസിനു വേണ്ടി നടത്തിയ സർവേയിലാണ് കണ്ടെത്തൽ.

വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും 2024ലെ പൊതു തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് ബിജെപി മുര്‍മുവിനെ രാഷ്ട്രപതി സ്ഥാനാര്‍ഥി ആക്കിയതെന്നാണ് പലരും വിലയിരുത്തുന്നത്. രാജ്യത്തെ മുഴുവന്‍ ആദിവാസി വിഭാഗങ്ങളെയും ആകര്‍ഷിക്കാനുള്ളതാണ് ബിജെപിയുടെ നീക്കം. അത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് ഭൂരിഭാഗം ഇന്ത്യക്കാരും വിലയിരുത്തുന്നത്. സർവേയിൽ പങ്കെടുത്ത 68 ശതമാനം പേരാണ് അത്തരമൊരു അഭിപ്രായം പങ്കുവെച്ചത്.

മുർമുവിന്റെ ജയം ബിജെപിയെ രാഷ്ട്രീയമായി സഹായിക്കുമെന്നാണ് വിവിധ സമുദായങ്ങളില്‍ നിന്നുള്ള ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. അതേസമയം, മുസ്ലീങ്ങള്‍ അതിനെ എതിര്‍ക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത 49 ശതമാനം, മുർമുവിന്റെ ജയം ബിജെപിക്ക് നേട്ടമാകുമെന്ന് പറഞ്ഞപ്പോള്‍, 51 ശതമാനം അതിനെ എതിര്‍ത്തു. പട്ടികജാതി വിഭാഗത്തിലെ 72 ശതമാനം ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാകുമെന്ന അഭിപ്രായക്കാരാണ്. പട്ടികവര്‍ഗത്തില്‍ 63 ശതമാനവും, മറ്റു പിന്നാക്ക വിഭാഗങ്ങളില്‍ 71 ശതമാനവും ഉയര്‍ന്ന ജാതിയില്‍പെട്ട ഹിന്ദുക്കളില്‍ 72 ശതമാനവും രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഫലം നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ സഹായിക്കുമെന്നാണ് അഭിപ്രായപ്പെട്ടത്.

ജൂലൈ 21നാണ് ഇന്ത്യയുടെ പതിനഞ്ചാമത് പ്രസിഡന്‍റായി ഗോത്ര വിഭാഗത്തില്‍ നിന്നുള്ള മുര്‍മു തിരഞ്ഞെടുക്കപ്പെട്ടത്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച, ഒഡീഷയിൽ നിന്നുമുളള ആദിവാസി നേതാവായ മുർമു 2824 വോട്ട് നേടിയാണ് ജയിച്ചത്. വോട്ട് മൂല്യം 6,76,803. പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിന്‍ഹയ്ക്കു ലഭിച്ചതു 1,877 വോട്ട്. വോട്ട് മൂല്യം 3,80,177. ആകെ 4754 വോട്ടാണ് പോൾ ചെയ്തത്. ഇതിൽ 53 എണ്ണം അസാധുവായി.

logo
The Fourth
www.thefourthnews.in