ആദിവാസി- ദളിത് വിഭാഗങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ ഏറ്റവും കൂടുതൽ തമിഴ്നാട്ടിൽ

ആദിവാസി- ദളിത് വിഭാഗങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ ഏറ്റവും കൂടുതൽ തമിഴ്നാട്ടിൽ

38 ജില്ലകളിൽ 37ലും ദളിത്-ആദിവാസി വിഭാഗങ്ങൾ അക്രമിക്കപ്പെടാൻ സാധ്യത
Published on

ഇന്ത്യയിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ ഏറ്റവും കൂടുതൽ ഇടങ്ങളില്‍ അതിക്രമങ്ങൾക്ക് ഇരയാകുന്നത് തമിഴ്നാട്ടിൽ. 38 ജില്ലകളിൽ ഒന്നൊഴികെ മറ്റിടങ്ങളിലെ 345 ഗ്രാമങ്ങളിലും ദളിത്-ആദിവാസി വിഭാഗങ്ങൾ അക്രമിക്കപ്പെടാൻ സാധ്യതയുണ്ട്. ലോക്സഭയിൽ തെലങ്കാന രാഷ്ട്ര സമിതി എംപി മന്നെ ശ്രീനിവാസ് റെഡ്ഡിയും കോൺഗ്രസ് എംപി കൊമതി വെങ്കട്ട്റെഡ്ഡിയും ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. 2020-ൽ ഏഴു കമ്മീഷണറേറ്റുകളിലെ 27 ഗ്രാമങ്ങൾ കൂടി "അതിക്രമത്തിന് സാധ്യതയുള്ള"തായി തിരിച്ചറിഞ്ഞതായും വ്യക്തമാക്കിയിട്ടുണ്ട്.

തമിഴ്നാട്ടിലെ 345 ഗ്രാമങ്ങളിലും ദളിത്-ആദിവാസി വിഭാഗങ്ങൾ അക്രമിക്കപ്പെടാൻ സാധ്യത

2016 -20 കാലയളവിൽ ജാതിയുമായി ബന്ധപ്പെട്ട വിവിധ അക്രമ സംഭവങ്ങളിലായി 300 കൊലപാതകങ്ങൾ തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദളിത് വിഭാഗങ്ങളാണ് ഭൂരിഭാഗം അക്രമ സംഭവങ്ങളിലെയും ഇരകൾ.

തമിഴ്നാട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അതിക്രമ സാധ്യത ബിഹാറിലാണ്. തൊട്ടുപിന്നാലെ ഒഡീഷയും രാജസ്ഥാനുമാണുള്ളത്. ബിഹാറിലെ 34 ജില്ലകളും ഒഡിഷയിൽ 19ഉം രാജസ്ഥാനിൽ 11ഉം ജില്ലകളാണ് ആഭ്യന്തര വകുപ്പ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, ജാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവയും ഇതേ പട്ടികയിലുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ, തെലങ്കാനയാണ് രണ്ടാം സ്ഥാനത്ത്. 9 ജില്ലകളിലെ 66 ഗ്രാമങ്ങൾ അതിക്രമ സാധ്യതയുള്ളതായി കണ്ടെത്തി.

കേരളത്തിൽ ഈ വിഭാഗങ്ങൾക്കെതിരെ 2020 ൽ മാത്രം 976 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 1028 ഓളം സംഭവങ്ങളിൽ നിയമനടപടി ഉണ്ടായിട്ടില്ല.

1989-ലെ പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമത്തിലെ സെക്ഷൻ 21(2) പ്രകാരം, എസ്‌ സി, എസ് ടി വിഭാഗങ്ങളിലെ അംഗങ്ങൾ അതിക്രമങ്ങൾക്ക് വിധേയരാകാൻ സാധ്യതയുള്ള പ്രദേശങ്ങളും തിരിച്ചറിയുകയും അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട ചുമതലയും സംസ്ഥാന സർക്കാരുകൾക്കാണ്.

logo
The Fourth
www.thefourthnews.in