മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലെത്തി; ആദ്യത്തെ മുന്നറിയിപ്പ് നല്‍കി തമിഴ്നാട്

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലെത്തി; ആദ്യത്തെ മുന്നറിയിപ്പ് നല്‍കി തമിഴ്നാട്

തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതും അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്നതും ജലനിരപ്പുയരാന്‍ കാരണമായി
Updated on
1 min read

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്ന് 140 അടിയായതിനെ തുടർന്ന് തമിഴ്നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകി. നടപടിക്രമങ്ങളുടെ ഭാഗമാണ് മുന്നറിയിപ്പ്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതോടെയാണ് ജലനിരപ്പ് ഉയർന്നത്. 4000 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതും പ്രതിസന്ധിയാണ്. 142 അടിയാണ് പരമാവധി സംഭരണശേഷി.

റൂള്‍കർവ് ഇല്ലാതായതിന് ശേഷം നല്‍കുന്ന ആദ്യത്തെ മുന്നറിയിപ്പാണിത്. സെക്കന്‍ഡില്‍ 511 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. ജലനിരപ്പ് ഉയർന്നതിനാൽ കൂടുതൽ വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. സ്പിൽവേ വഴി ജലം ഇടുക്കിയിലേക്ക് തുറന്നു വിടേണ്ടിവന്നാല്‍ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ ജില്ല കളക്ടർ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി.

നവംബർ ഒൻപതാം തീയതിയും സമാനമായ സാഹചര്യത്തിൽ തമിഴ്നാട് മുന്നറിയിപ്പ് നൽകിയിരുന്നു. ജലനിരപ്പ് 136 അടിയായതോടെയായിരുന്നു മുന്നറിയിപ്പ്. ഓഗസ്റ്റില്‍ കനത്ത മഴയെത്തുടർന്ന് ഡാമിന്റെ ഷട്ടറുകൾ തുറന്നിരുന്നു. മൂന്ന് ഷട്ടറുകൾ 30 സെന്റി മീറ്റർ ആണ് ഉയർത്തിയത്. റൂള്‍ കര്‍വ് പരിധിയായ 137.5 അടിയില്‍ ജലനിരപ്പ് എത്തിയതോടെയായിരുന്നു ഡാം തുറന്നത്.

logo
The Fourth
www.thefourthnews.in