'പ്രതികരണം വേഗത്തിലാകാമായിരുന്നു, എയർ ഇന്ത്യക്ക് വീഴ്ചപറ്റി' - ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖർ

'പ്രതികരണം വേഗത്തിലാകാമായിരുന്നു, എയർ ഇന്ത്യക്ക് വീഴ്ചപറ്റി' - ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖർ

എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസണും കഴിഞ്ഞ ദിവസം ക്ഷമാപണം നടത്തിയിരുന്നു
Updated on
1 min read

വിമാനത്തിൽ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യക്ക് വീഴ്ചപറ്റിയെന്ന് മാതൃ കമ്പനിയായ ടാറ്റ സൺസിന്റെ ചെയർമാൻ എൻ ചന്ദ്രശേഖർ. എയര്‍ലൈന്‍ ജീവനക്കാരുടെ പ്രതികരണം വേഗത്തിലാകണമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. വിമാനത്തിലെ ജീവനക്കാരുടെ പ്രതികരണത്തിനുണ്ടായ അലംഭാവത്തെ കുറിച്ച് ഗുരുതര ആരോപണങ്ങളുയരുന്നതിനിടെയാണ് എന്‍ ചന്ദ്രശേഖറിന്റെ സ്വയം വിമര്‍ശനം.

“2022 നവംബർ 26-ന് എയർ ഇന്ത്യ വിമാനത്തിലുണ്ടായ കാര്യങ്ങള്‍ വ്യക്തിപരമായി വേദനയുണ്ടാകുന്നതാണ്. എയർ ഇന്ത്യ ജീവനക്കാരുടെ പ്രതികരണം വളരെ വേഗത്തിലാകണമായിരുന്നു. സാഹചര്യത്തെ അഭിമുഖീകരിക്കുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു. ടാറ്റാ ഗ്രൂപ്പും എയർ ഇന്ത്യയും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പൂർണ്ണ ബോധ്യത്തോടെ നിലകൊള്ളും. ഇത്തരം പ്രശ്നങ്ങള്‍ സംഭവിക്കാതിരിക്കുന്നതിനും പരിഹരിക്കുന്നതിനും പദ്ധതികള്‍ അവലോകനം ചെയ്ത് നടപ്പാക്കും'' - എന്‍ ചന്ദ്രശേഖര്‍ വ്യക്തമാക്കി.

എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസണും കഴിഞ്ഞ ദിവസം ക്ഷമാപണം നടത്തിയിരുന്നു. നാല് ക്യാബിൻ ക്രൂ അംഗങ്ങൾക്കും ഒരു പൈലറ്റിനും എയര്‍ ഇന്ത്യ കാരണം കാണിക്കൽ നോട്ടീസ് നൽകി. വിമാനത്തിൽ മദ്യം വിതരണം ചെയ്യുന്നത് സംബന്ധിച്ചുള്ള രീതി അവലോകനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്ക് നവംബർ 26ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ച പ്രതി ശങ്കർ മിശ്രയെ ഡൽഹി പോലീസ് ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും സുഹൃത്തുക്കളുമായി ബന്ധപ്പെടാൻ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ചത് വഴിയാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്.

logo
The Fourth
www.thefourthnews.in