ആർ.കെ. കൃഷ്ണകുമാർ
ആർ.കെ. കൃഷ്ണകുമാർ

ടാറ്റ സൺസ് മുൻ ഡയറക്ടർ കൃഷ്ണകുമാർ അന്തരിച്ചു

തലശ്ശേരിയിൽ ജനിക്കുകയും കേരളവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി നിർണായക പങ്കു വഹിക്കുകയും ചെയ്ത വ്യക്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Updated on
1 min read

ടാറ്റ സൺസ് മുൻ ഡയറക്ടർ ആർ കെ കൃഷ്ണകുമാർ അന്തരിച്ചു. ​ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. ടാറ്റ സൺസിൽ 66 ശതമാനം ഓഹരിയുള്ള സർ ഡൊറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും സർ രത്തൻ ടാറ്റ ട്രസ്റ്റിന്റെയും ട്രസ്റ്റിയായിരുന്നു. കൃഷ്ണകുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

1963ൽ ടാറ്റ അഡ്മിനിസ്‌ട്രേറ്റീവ് സർവീസസിൽ ചേർന്ന് കരിയർ ആരംഭിച്ച കൃഷ്ണകുമാർ ടാറ്റ ഇൻഡസ്ട്രീസിൽ രണ്ട് വർഷം ജോലി ചെയ്തു. തുടർന്ന് 1965ൽ, ടാറ്റ ഗ്ലോബൽ ബിവറേജസിലേക്ക് മാറി. പിന്നീട് ടാറ്റ ഫിൻലേ എന്നറിയപ്പെട്ട കമ്പനിയെ ടാറ്റ ടീ എന്ന് പുനർനാമകരണം ചെയ്തു.1982ൽ സൗത്ത് ഇന്ത്യ പ്ലാന്റേഷൻസിന്റെ വൈസ് പ്രസിഡന്റായി അദ്ദേഹത്തിന് സ്ഥാനകയറ്റം ഉണ്ടായിരുന്നു.

1988ൽ കൃഷ്ണകുമാർ കമ്പനിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടറായി. മൂന്ന് വർഷത്തിന് ശേഷം അദ്ദേഹം ഏക മാനേജിംഗ് ഡയറക്ടറായി. 1997 മുതൽ 2002 വരെ ഇന്ത്യൻ ഹോട്ടൽ കമ്പനിയുടെ തലവനായിരുന്നു കൃഷ്ണകുമാർ. ഗ്രൂപ്പിന്റെ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസിൽ ഡയറക്ടർ ബോർഡ് അംഗമായി നിയമിക്കപ്പെടുന്നതുവരെ അത് തുടർന്നു. ഒരു വർഷത്തിനുശേഷം, അദ്ദേഹം ബോർഡിൽ നിന്ന് വിരമിച്ചു. ഇന്ത്യൻ ഹോട്ടൽസ് കമ്പനിയുടെ വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി 2007 വരെ അദ്ദേഹം ജോലിയിൽ തുടർന്നു.

ടാറ്റ ഗ്രൂപ്പിന്റെ നിരവധി ഏറ്റെടുക്കലുകളിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു കൃഷ്ണകുമാർ. 2000ൽ ടെറ്റ്‌ലിയെ വാങ്ങിയതിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. അതിലൂടെ ടാറ്റ ഗ്ലോബൽ ബിവറേജസിനെ ലോകത്തിലെ രണ്ടാമത്തെ വലിയ തേയില കമ്പനിയാക്കിയതിലും കൃഷ്ണകുമാർ എന്ന പ്രതിഭയുടെ കൈയ്യൊപ്പ് ഉണ്ടായിരുന്നു. ഇന്ത്യൻ വാണിജ്യത്തിനും വ്യവസായത്തിനും നൽകിയ സംഭാവനകൾക്ക് 2009ൽ രാജ്യം അദ്ദഹത്തിന് നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി ആദരിച്ചു.

തലശ്ശേരിയിൽ ജനിക്കുകയും കേരളവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി നിർണായക പങ്കു വഹിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ വിയോ​ഗത്തിൽ അഗാധമായ ദുഃഖമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ട്വീറ്റ് ചെയ്തു.

logo
The Fourth
www.thefourthnews.in