ഹാഥ്‌റസ് പെൺകുട്ടിയുടെ കുടുംബം കഴിയുന്നത് തടവറയിലെന്ന പോലെ;വീടിനുചുറ്റും സുരക്ഷാഉദ്യോഗസ്ഥർ

ഹാഥ്‌റസ് പെൺകുട്ടിയുടെ കുടുംബം കഴിയുന്നത് തടവറയിലെന്ന പോലെ;വീടിനുചുറ്റും സുരക്ഷാഉദ്യോഗസ്ഥർ

അതിഥികള്‍ക്കൊന്നും ഇപ്പോള്‍ പെണ്‍കുട്ടിയുടെ വീട്ടിലേയ്ക്ക് പ്രവേശിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്
Updated on
1 min read

ഉത്തര്‍പ്രദേശിലെ ഹാഥ്റസിൽ 19 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികളില്‍ മൂന്ന് പേരെയും വെറുതെ വിട്ടിരിക്കുകയാണ്. എന്നാൽ പെൺകുട്ടിയുടെ ബന്ധുക്കൾ ഇപ്പോഴും ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടതുപോലെയാണ് വീടുകളിൽ കഴിയുന്നത്. 30 ഓളം സിആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് അവര്‍ക്ക് സംരക്ഷണം നല്‍കുന്നത്. കണ്ണീര്‍വാതക ഷെല്‍ ലോഞ്ചറുകളും റൈഫിളുകളും ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ അവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ പരിശോധനയ്ക്കുള്ള ഉപകരണങ്ങളും സിസിടിവികളുമെല്ലാം അവരുടെ വീടിന് പുറത്ത് ക്രമീകരിച്ചിട്ടുണ്ട്.

കേസിലെ തെളിവുകള്‍ എല്ലാ പ്രതികളെയും ശിക്ഷിക്കാൻ സഹായിക്കുമെന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍ അത് സാധിച്ചില്ല. എല്ലാം അവസാനിപ്പിച്ച് നാട് തന്നെ വിടാന്‍ പല തവണ ആലോചിച്ചതാണെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരന്‍ പ്രതികരിച്ചു. ജയില്‍ വാസത്തിന് സമാനമായ സുരക്ഷയാണ് ഇപ്പോള്‍ കുടുംബത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഇത് ശ്വാസം മുട്ടിക്കുകയാണെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ പ്രതികരണത്തില്‍ സഹോദരന്‍ പറഞ്ഞു.

2020 സെപ്തംബര്‍ 14 നാണ് ഹാഥ്റസിൽ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. പിന്നീട് വീട്ടുകാര്‍ പെണ്‍കുട്ടിയെ കണ്ടെത്തി അലിഗഡിലെ ആശുപത്രിയിലേയ്ക്കും പിന്നീട് ഡല്‍ഹിയിലേയ്ക്കും കൊണ്ടുപോയെങ്കിലും സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. അതിന് ശേഷം യുപി പോലീസും ഉദ്യോഗസ്ഥരും മൃതദേഹം ധൃതിയില്‍ ആംബുലന്‍സില്‍ കൊണ്ടുപോയി അപ്പോള്‍ തന്നെ സംസ്‌കരിക്കുകയും ചെയ്തു.

അതിഥികള്‍ക്കൊന്നും ഇപ്പോള്‍ പെണ്‍കുട്ടിയുടെ വീട്ടിലേയ്ക്ക് പ്രവേശിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. വീട്ടിലേയ്ക്ക് പ്രവേശിക്കുന്നതിന് മുതിര്‍ന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥരില്‍ നിന്ന് മുന്‍കൂറായി അനുമതി വാങ്ങുകയും മതിയായ തിരിച്ചറിയൽ രേഖകൾ സമർപ്പിക്കുകയും വേണം. ഇതെല്ലാം ഉണ്ടെങ്കില്‍ മാത്രമേ ഇവര്‍ക്ക് വീട്ടിലേയ്ക്ക് പ്രവേശിക്കാന്‍ സാധിക്കുകയുള്ളു.

മാത്രമല്ല, കുടുംബത്തിലെ മറ്റ് മൂന്ന് പെണ്‍കുട്ടികള്‍ 2020 ന് ശേഷം സ്‌കൂളിലേയ്ക്ക് പോയിട്ടില്ലെന്നും അവരുടെ പിതാവ് പറയുന്നു. കുട്ടികള്‍ക്ക് ഒന്ന് പുറത്ത് പോയി കളിക്കാനോ മറ്റുള്ളവരായി ഒന്ന് ഇടപഴകാൻ പോലും സാധിക്കുന്നില്ല. പച്ചക്കറി വാങ്ങാന്‍ പോലും വന്‍ സുരക്ഷാ ക്രമീകരണത്തോടെയും ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിലുമാണ് പോകുന്നത്. കുറ്റാരോപിതരായവരുടെ കുടുംബാഗങ്ങളില്‍ നിന്ന് പരസ്യമായി ഭീഷണിയും നേരിടുന്നുണ്ടെന്നും കുടുംബം ആരോപിക്കുന്നു.

യാതൊരു ഉപജീവന മാര്‍ഗ്ഗവും ഇപ്പോള്‍ കുടുംബത്തിന് ഇല്ല. പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്ന് കുടുംബത്തിന് ലഭിച്ച നഷ്ടപരിഹാര തുക 25 ലക്ഷം രൂപ കൊണ്ടാണ് ഇപ്പോള്‍ കുടുംബം ജീവിക്കുന്നത്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കുടുംബത്തിലെ പുരുഷന്മാര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും ഇതുവരെ അതൊന്നും നടപ്പിലാക്കപ്പെട്ടിട്ടില്ലെന്ന് കുടുംബത്തിൻ്റെ അഭിഭാഷകയായ സീമ കുശ്വാഹ പറയുന്നു. കുടുംബത്തിന് ജോലി നല്‍കണമെന്ന വ്യക്തമായ വാഗ്ദാനം നല്‍കിയിട്ടും ഇതുവരെ അതില്‍ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്നും അവര്‍ പറയുന്നു.

logo
The Fourth
www.thefourthnews.in