യമുന കരകവിഞ്ഞു; ഡൽഹിയിൽ ആശങ്ക ഉയരുന്നു, കേന്ദ്രം ഇടപെടണമെന്ന് അരവിന്ദ് കെജ്രിവാൾ

യമുന കരകവിഞ്ഞു; ഡൽഹിയിൽ ആശങ്ക ഉയരുന്നു, കേന്ദ്രം ഇടപെടണമെന്ന് അരവിന്ദ് കെജ്രിവാൾ

207 മീറ്ററാണ് അപകടനില. നദിയിലെ ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്‌ധര്‍ പറയുന്നത്.
Updated on
1 min read

കനത്ത മഴയെ തുടർന്ന് യമുനാനദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെ ജലനിരപ്പ് 207.81 മീറ്ററായി ഉയർന്നതായി നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യ്തു. എക്കാലത്തെയും ഉയർന്ന നിലയിലാണ്. 207 മീറ്ററാണ് അപകടനില. നദിയിലെ ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്‌ധര്‍ പറയുന്നത്. ജലനിരപ്പ് 207.71 മീറ്ററായി ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരോട് വീടൊഴിയാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു.

നദിയിലെ ജലനിരപ്പ് 1978ൽ സ്ഥാപിച്ച 207.49 മീറ്റർ എന്ന സർവകാല റെക്കോർഡ് മറികടന്നതിനെ തുടർന്ന് കെജ്രിവാൾ അടിയന്തര യോഗം വിളിച്ചിരുന്നു. ജനങ്ങളുടെ ജീവന്‍ അപകടത്തിലായേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാലാണ് വീടുകളൊഴിയാന്‍ അഭ്യര്‍ഥിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. യമുന നദിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ആറ് ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കും. ആവശ്യമെങ്കിൽ സ്‌കൂളുകൾ അടച്ചുപൂട്ടാനും ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റാനും നഗരത്തിലെ എല്ലാ ജില്ലാ മജിസ്‌ട്രേറ്റുകളോടും മുഖ്യമന്ത്രി ഉത്തരവിട്ടു.

നദിയില്‍ നിന്നുള്ള വെള്ളം നഗരത്തിലേക്ക് ഒഴുകിയതോടെ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു

നദിയില്‍ നിന്നുള്ള വെള്ളം നഗരത്തിലേക്ക് ഒഴുകിയതോടെ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇത് പ്രകാരം ആളുകള്‍ കൂട്ടംകൂടുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നേരിടാൻ നഗര സർക്കാർ തയ്യാറാണെന്ന് ഡൽഹി ജലമന്ത്രി സൗരഭ് ഭരദ്വാജ് മാധ്യമങ്ങളോട് പറഞ്ഞു. ഡൽഹിയിൽ പല്ല മുതൽ ഓഖ്‌ല ബാരേജ് വരെ 50 ബോട്ടുകൾ വിന്യസിക്കുമെന്ന് ക്യാബിനറ്റ് മന്ത്രി അതിഷി മർലേന പറഞ്ഞു. പ്രളയസാധ്യത നിലനില്‍ക്കുന്നതിനാല്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചതായും യമുനാ തീരത്ത് നിന്ന് പരമാവധി ആളുകളെ ഇതിനകം മാറ്റിപാര്‍പ്പിച്ചതായും മന്ത്രി വ്യക്തമാക്കി.

ജലനിരപ്പ് അപകടനില കടന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടിരുന്നു. ഹരിയാനയിലെ ഹത്നികുണ്ഡ് ബാരേജിൽ നിന്ന് ഉയർന്ന അളവിൽ വെള്ളം തുറന്നുവിടുന്നതാണ് യമുനയിലെ ജലനിരപ്പ് ഉയരാൻ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായവും കെജ്രിവാള്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 1978-ലാണ് ഇതിന് മുൻപ് യമുനാനദിയിൽ ഏറ്റവും കൂടിയ ജലനിരപ്പ് രേഖപ്പെടുത്തിയത്. 207.49 മീറ്ററായിരുന്നു അത്.

logo
The Fourth
www.thefourthnews.in