ഹാഥ്റസ്‌ കൂട്ട ബലാത്സംഗക്കേസ്; മുഖ്യപ്രതി മാത്രം കുറ്റക്കാരൻ; മൂന്ന് പ്രതികളെ കോടതി കുറ്റവിമുക്തരാക്കി

ഹാഥ്റസ്‌ കൂട്ട ബലാത്സംഗക്കേസ്; മുഖ്യപ്രതി മാത്രം കുറ്റക്കാരൻ; മൂന്ന് പ്രതികളെ കോടതി കുറ്റവിമുക്തരാക്കി

കൂട്ടബലാത്സംഗം, കൊലപാതകം, എസ്‌സി/എസ്ടി വിഭാഗൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയൽ നിയമം എന്നീ വകുപ്പുകളാണ് സിബിഐ പ്രതികൾക്ക് മേൽ ചുമത്തിയിരുന്നത്
Updated on
1 min read

ഹാഥ്റസിൽ ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി മാത്രം കുറ്റക്കാരനെന്ന് കോടതി. മറ്റ് മൂന്ന് പ്രതികളെ ഉത്തർപ്രദേശ് പ്രത്യേക കോടതി കുറ്റവിമുക്തരാക്കി. ഉത്തര്‍പ്രദേശിലെ എസ് സി/എസ് ടി പ്രത്യേക കോടതിയുടേതാണ് വിധി. മുഖ്യപ്രതിയായ സന്ദീപ് താക്കൂറിനെ കൊലപാതകത്തിന് തുല്യമല്ലാത്ത ക്രൂരമായ നരഹത്യയ്‌ക്കാണ് ശിക്ഷിച്ചത്.

ആകെയുള്ള നാല് പ്രതികളിൽ മൂന്ന് പേരെയാണ് ഹാഥ്റസ് കോടതി വ്യാഴാഴ്ച കുറ്റവിമുക്തരാക്കിയത്. കൂട്ടബലാത്സംഗം, കൊലപാതകം, എസ്‌സി/എസ്ടി വിഭാഗൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയൽ നിയമം എന്നീ വകുപ്പുകളാണ് സിബിഐ പ്രതികൾക്ക് മേൽ ചുമത്തിയിരുന്നത്. എന്നാൽ ഇവർക്ക് മേൽ കൊലപാതകമോ ബലാത്സംഗമോ ചുമത്താൻ പ്രത്യേക കോടതി തയ്യാറായില്ല. മുഖ്യപ്രതി സന്ദീപ് താക്കൂറിനെ ശിക്ഷിച്ചിരിക്കുന്നത് ബലാത്സംഗ കുറ്റത്തിനോ കൊലപാതകത്തിനോ അല്ലെന്നും അതിലും കുറഞ്ഞ വകുപ്പാണ് ചുമത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സന്ദീപിന്റെ അമ്മാവൻ രവി, സുഹൃത്തുക്കളായ ലവ് കുഷ്, രാമു എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. കോടതി വിധിയില്‍ തൃപ്തരല്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം പ്രതികരിച്ചു. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും കുടുംബം പറഞ്ഞു.

തിടുക്കപ്പെട്ട് ശവസംസ്‌കാരം നടത്തിയതിനെ "അങ്ങേയറ്റം സെൻസിറ്റീവ്" വിഷയമായി വിശേഷിപ്പിച്ച അലഹബാദ് ഹൈക്കോടതി, ഒക്ടോബറിൽ സ്വമേധയാ കേസ് എടുക്കുകയായിരുന്നു. അന്വേഷണം 2020 ഒക്ടോബറിൽ സിബിഐക്ക് കൈമാറി. നാല് പ്രതികൾക്കെതിരെയും 2020 ഡിസംബറിൽ സിബിഐ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.

2020 സെപ്റ്റംബർ 14 നാണ് നാല് പേർ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്. അമ്മയ്ക്കും സഹോദരനുമൊപ്പം പുല്ല് വെട്ടുകയായിരുന്ന തന്നെ വലിച്ചിഴച്ച് കൊണ്ട് പോകുകയായിരുന്നുവെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി. രണ്ടാഴ്ചയ്ക്ക് ശേഷം സെപ്റ്റംബർ 29നാണ് ഡൽഹിയിലെ ആശുപത്രിയിൽ വച്ച് പെൺകുട്ടി മരിക്കുന്നത്. എന്നാൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം, കുടുംബത്തിന്റെ സമ്മതമില്ലാതെ രാത്രി തന്നെ പോലീസ് ദഹിപ്പിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. യോഗി ആദിത്യനാഥ് സർക്കാരിനെതിരെ രാജ്യ വ്യാപകമായ വിമർശനങ്ങൾ ഉണ്ടാക്കിയ സംഭവമായിരുന്നു ഹാഥ്റസ്‌ വിഷയം. കേസിൽ ഉടനീളം യു പി പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചകൾ ഉണ്ടായതായി ആക്ഷേപം ഉയർന്നിരുന്നു.

logo
The Fourth
www.thefourthnews.in