അർണബ് ഗോസ്വാമി
അർണബ് ഗോസ്വാമി

ടിആർപി തട്ടിപ്പ് കേസ്: റിപ്പബ്ലിക്ക് ടിവിക്കും ആർ ഭാരതിനും ഇഡിയുടെ ക്ലീൻ ചിറ്റ്

ന്യൂസ് നേഷൻ, ഇന്ത്യാ ടുഡേ എന്നീ ചാനലുകൾക്കെതിരായ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും ഇഡി
Published on

ടിആർപി തട്ടിപ്പ് കേസിൽ റിപ്പബ്ലിക് ടിവിക്കും ആർ ഭാരതിനും ഇഡിയുടെ ക്ലീൻ ചിറ്റ്. റിപ്പബ്ലിക്ക് ടിവിക്കും ആർ ഭാരതിനുമെതിരെ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുംബൈ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. റിപ്പബ്ലിക് ചാനലിന്റെ പങ്ക് പരിശോധിച്ചുവെന്നും മുംബൈ പോലീസിന്റെ അന്വേഷണത്തിലെ കണ്ടെത്തലുകളിൽ വ്യത്യാസമുള്ളതിനാലാണ് ക്ലീൻ ചിറ്റ് നൽകുന്നതെന്നും ഇഡി അറിയിച്ചു. ന്യൂസ് നേഷൻ, ഇന്ത്യാ ടുഡേ എന്നീ ചാനലുകൾക്കെതിരായ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും ഇഡി വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയാണ് പ്രത്യേക പിഎംഎൽഎ കോടതിയിൽ കേന്ദ്ര ഏജൻസി കുറ്റപത്രം സമർപ്പിച്ചത്.

ടിആർപി റേറ്റിംഗിൽ കൃത്രിമം കാണിക്കുകയും അതുവഴി ആരോപണവിധേയമായ അഴിമതിയിൽ നിന്ന് പ്രയോജനം നേടുകയും മികച്ച പരസ്യ വരുമാനം നേടുകയും ചെയ്തുവെന്നാണ് മുംബൈ പോലീസിന്റെ കുറ്റപത്രത്തിൽ പറയുന്നത്

കഴിഞ്ഞ വർഷമാണ് റിപ്പബ്ലിക് ടിവി, ചാനൽ എഡിറ്റർ-ഇൻ ചീഫ് അർണബ് ഗോസ്വാമി, ചാനൽ ഉടമസ്ഥരായ എആർജി ഔട്ട്‌ലിയർ മീഡിയ എന്നിവർക്കെതിരെ മുംബൈ പോലീസ് കേസെടുക്കുന്നത്. റിപ്പബ്ലിക്ക്, ടെലിവിഷൻ ചാനലുകളുടെ ടിആർപി റേറ്റിംഗിൽ കൃത്രിമം കാണിക്കുകയും അതുവഴി ആരോപണവിധേയമായ അഴിമതിയിൽ നിന്ന് പ്രയോജനം നേടുകയും മികച്ച പരസ്യ വരുമാനം നേടുകയും ചെയ്തുവെന്നാണ് മുംബൈ പോലീസിന്റെ കുറ്റപത്രത്തിൽ പറയുന്നത്. ഇതേത്തുടർന്ന് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി കേസെടുത്തിരുന്നു.

ബോക്‌സ് സിനിമ, ഫക്ത് മറാഠി, മഹാ മൂവീസ് ചാനലുകളുമായി ബന്ധമുള്ളവരും ഹൻസ റിസർച്ച് ഗ്രൂപ്പ് പ്രൈവറ്റ് ലിമിറ്റഡിന്റെ മുൻ റിലേഷൻഷിപ്പ് മാനേജർമാരുമുൾപ്പെടെ 16 പേരെ ഈ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി കേസിൽ പ്രതി ചേർത്തിട്ടുണ്ട്. റിപ്പബ്ലിക് ചാനൽ പ്രേക്ഷരെന്ന് അവകാശപ്പെടുന്നവരുടെ പാനൽ വിവരങ്ങൾ BARC-ൽ നിന്ന് ആവശ്യപ്പെട്ടിരുന്നതായി ഇഡി വ്യക്തമാക്കി. എന്നാൽ റിപ്പബ്ലിക് ടിവി, ആർ ഭാരത് എന്നിവയ്ക്ക് പുറമെ ഇവർ മറ്റ് ചാനലുകളും കാണാറുണ്ടായിരുന്നുവെന്നും ചാനലുകൾ കാണുന്നതിന് പണം വാങ്ങിയിരുന്നില്ലെന്നും കണ്ടെത്തിയതായി ഇഡി കുറ്റപത്രത്തിൽ രേഖപ്പെടുത്തി.

പണം കൈപറ്റി ചില കുടുംബങ്ങൾ ന്യൂസ് നേഷനും ഇന്ത്യാ ടുഡേയും കാണുന്നുണ്ടെന്ന സൂചനകൾ ലഭിച്ചതായും കുറ്റപത്രത്തിൽ പറയുന്നു

എന്നാൽ ചിലയിടങ്ങളിൽ ടിആർപിയിൽ കൃത്രിമം നടന്നതായും ഇഡി കുറ്റപത്രത്തിൽ സൂചിപ്പിച്ചു. റിലേഷൻഷിപ്പ് മാനേജർമാരിൽ നിന്ന് പണം കൈപറ്റി ചില കുടുംബങ്ങൾ ന്യൂസ് നേഷനും ഇന്ത്യാ ടുഡേയും കാണുന്നുണ്ടെന്ന സൂചനകൾ ലഭിച്ചതായും കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഇത് സംബന്ധിച്ച കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇഡി വ്യക്തമാക്കി.

ടിആർപിയിൽ തട്ടിപ്പ് നടത്തിയതായും ചാനൽ കാണുന്നതിന് പ്രേക്ഷകർക്ക് പണം കൈമാറിയതായും ആരോപിച്ച്, 2020 ഒക്ടോബര്‍ ആറിനാണ് നിരവധി ചാനലുകൾക്കെതിരെ മുംബൈ കണ്ടിവാലി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണ ചുമതല ക്രൈം ബ്രാഞ്ചിനും പിന്നീട് ഇഡിക്കും കൈമാറുകയായിരുന്നു.

logo
The Fourth
www.thefourthnews.in