തുഷാര്‍ വെള്ളാപ്പള്ളി
തുഷാര്‍ വെള്ളാപ്പള്ളി

ഓപ്പറേഷന്‍ കമല; കേസ് സിബിഐയ്ക്ക് വിടണം, തുഷാര്‍ വെള്ളാപ്പള്ളിയുടെ ഹര്‍ജി തെലങ്കാന ഹെെക്കോടതിയില്‍

അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് ആവശ്യം
Updated on
1 min read

തെലങ്കാനയിലെ ഭരണകക്ഷി എംഎല്‍എമാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. തെലങ്കാന ഹൈക്കോടതിയാണ് കേസ് പരിഗണിക്കുക. കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായെന്നാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ ആരോപണം.

കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായെന്ന് തുഷാര്‍ വെള്ളാപ്പള്ളി

കേസില്‍ മൂന്നു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകാത്ത തുഷാറിനെതിരെ നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിലെ പ്രതികളായ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ്, തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ക്കായിരുന്നു നോട്ടീസ്.

കേസില്‍ ഉള്‍പ്പെട്ടവര്‍ 21ന് ഹാജരാകണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നോട്ടിസ് അയച്ചത്. എന്നാല്‍ ഇരുവരും അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരായിരുന്നില്ല. ശാരീരിക പ്രയാസങ്ങള്‍ കാരണമാണ് അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകന്‍ കഴിയാതിരുന്നെതാണ് തുഷാറിന്റെ വാദം.

അതേസമയം, നോട്ടീസിനു പിന്നാലെ അഭിഭാഷകന്‍ മുഖേനെ ബിഎല്‍ സന്തോഷ്, മറ്റൊരു തീയതിയില്‍ ഹാജരാകാമെന്ന് അന്വേഷണ സംഘത്തെ അറിയിച്ചതോടെ, ഇയാള്‍ക്കെതിരായ ലുക്ക് ഔട്ട് നോട്ടിസ് പിന്‍വലിച്ചു. എന്നാല്‍, തുഷാറിനെതിരായ നോട്ടിസ് നിലനില്‍ക്കുന്നുണ്ട്.

തെലങ്കാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ 'ഓപ്പറേഷന്‍ താമര' പദ്ധതിക്കായി എംഎല്‍എമാരെ വിലയ്ക്കെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ബിഡിജെഎസ് നേതാവും എന്‍ഡിഎ കേരള കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തത്. തെലങ്കാന രാഷ്ട്ര സമിതി എംഎല്‍എമാരുമായി തുഷാര്‍ ഫോണില്‍ സംസാരിക്കുന്നതാണെന്ന തരത്തിലും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തെക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ബിജെപി ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷുമായി സംസാരിക്കാന്‍ അവസരമൊരുക്കാമെന്ന് എംഎല്‍എമാര്‍ക്ക് തുഷാര്‍ വാഗ്ദാനം ചെയ്യുന്ന തരത്തിലായിരുന്നു വീഡിയോ.

എംഎല്‍എമാരെ സ്വാധീനിക്കാന്‍ പണവുമായി എത്തിയ മൂന്ന് ഏജന്റുമാരെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫരീദാബാദിലെ ക്ഷേത്രപുരോഹിതനായ സതീഷ് ശര്‍മ, തിരുപ്പതിയിലെ ശ്രീമാനന്ദ രാജപീഠം മഠാധിപതി സിംഹയാജി, ഹൈദരാബാദിലെ ഹോട്ടലുടമ നന്ദകുമാര്‍ എന്നിവരാണ് പണവുമായി പിടിയിലായത്. കേന്ദ്രമന്ത്രി അമിത്ഷായുടെ നോമിനിയായി തുഷാര്‍ വെള്ളാപ്പള്ളിയാണ് 100 കോടിവീതം വാഗ്ദാനം ചെയ്ത് എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന് ആരോപിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവും രംഗത്തെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in