ഖലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സ് നേതാവ് പരംജിത് സിങ് വെടിയേറ്റു മരിച്ചു; മരണം ലാഹോറില്‍

ഖലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സ് നേതാവ് പരംജിത് സിങ് വെടിയേറ്റു മരിച്ചു; മരണം ലാഹോറില്‍

മരിച്ചത് പഞ്ചാബിലെ നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായ വ്യക്തി
Published on

ഖലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സ് തലവനും ഭീകരവാദിയുമായ പരംജിത് സിങ് പഞ്ചാവാര്‍ (മാലിക് സര്‍ഡാര്‍ സിങ്) പാകിസ്താനിലെ ലാഹോര്‍ ടൗണില്‍ വെടിയേറ്റു മരിച്ചു . പ്രഭാത നടത്തത്തിനിടെ അജ്ഞാതരായ രണ്ട് ആയുധധാരികളെത്തി ഇയാളെ വെടിവച്ചിടുകയായിരുന്നു. എന്നാല്‍ ആരാണ് കൊലപാതകത്തിനു പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

'അദ്ദേഹം പ്രഭാത നടത്തിലായിരുന്നു അതിനിടെയാണ് രണ്ട് തോക്കു ധാരികള്‍ അയാളെ ആക്രമിച്ച് കൊലപ്പെടുത്തിയത്' തീവ്ര സിഖ് സംഘടനയായ ദല്‍ഖല്‍ഡസയുടെ നേതാവ് കന്‍വര്‍ പാല്‍ സിങ് പറഞ്ഞു.

ജോഹര്‍ ടൗണിലെ സണ്‍ഫ്‌ളവര്‍ സിറ്റിക്ക് സമീപത്തെ വീട്ടിലേക്ക് അംഗരക്ഷകരുടെ കൂടെ നടക്കുമ്പോഴാണ് ആക്രമണമുണ്ടായത്. രാവിലെ ആറിന് ബൈക്കിലെത്തിയ രണ്ടംഗ സംഘം പരംജിത് സിങിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ അംഗ രക്ഷകര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

1960 ല്‍ തരണ്‍ തരണിലെ പഞ്ച്വാര്‍ ഗ്രാമത്തിലായിരുന്നു പരംജിത്തിന്റെ ജനനം.1986 ലാണ് പരംജിത്ത് സിങ് ബന്ധുവായ ലഭ് സിങിന്റെ പ്രേരണയെ തുടര്‍ന്ന് ഖാലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സില്‍ അംഗത്വമെടുക്കുന്നത്. അതിനു മുന്‍പ് ഒരു സഹകരണ ബാങ്കിലെ ജീവനക്കാരനായിരുന്നു ഇയാള്‍. ഡ്രോണ്‍ ഉപയോഗിച്ച് പഞ്ചാബില്‍ നിന്നും പാകിസ്ഥാനിലെ പഞ്ച്വാര്‍ ഗ്രാമത്തിലേക്ക് ലഹരിക്കടത്തും ആയുധ കടത്തും നടത്തിയിരുന്ന വ്യക്തിയെന്ന നിലയിലാണ് ഇയാള്‍ കുപ്രസിദ്ധനായത്.

നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ പേരില്‍ യുഎപിഐ പ്രകാരം തീവ്രവാദി സംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ സംഘടനയാണ് ഖലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സ്. ലാഹോറില്‍ താമസിച്ചുകൊണ്ടായിരുന്നു ഇയാള്‍ സംഘടനാ പ്രവര്‍ത്തനത്തെ ഏകോപിപ്പിച്ചത്.

1990 ല്‍ ഇന്ത്യന്‍ സേന ലഭ് സിങിനെ വധിച്ചതോടെ പരംജിത് സിങ് ഖലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സിന്റെ നേതൃത്വം ഏറ്റെടുക്കേണ്ടി വന്നു. മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ പട്ടികയില്‍ ഇടം നേടിയ ഇയാളെ പാകിസ്താന്‍ സംരക്ഷിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. അതിര്‍ത്തി വഴി ലഹരിക്കടത്തും ആയുധ കടത്തും നടത്തിയിട്ടായിരുന്നു ഖലിസ്ഥാന്‍ ഫോഴ്‌സിന് ആവശ്യമായ ധനസമാഹരണം പരംജിത്ത് സിങ് കണ്ടെത്തിയത്. പരംജിത്ത് സിങ് പാകിസ്ഥാനിലല്ലെന്നായിരുന്നു പാകിസ്താന്റെ വാദം. ലാഹോറിലാണ് പരംജിത് സിങ് താമസിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന്റെ കുടുംബം കഴിയുന്നത് ജര്‍മനിയിലാണ് .

സായുധസമരത്തിലൂടെ ഖാലിസ്ഥാന്‍ രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെ 1986 ലാണ് കെസിഎഫ് രൂപീകരിക്കുന്നത്. സംഘടനാ പ്രവര്‍ത്തനത്തിന് ചെലവ് കണ്ടെത്താന്‍ ബാങ്കുകള്‍ കൊള്ളയടിക്കുകയെന്ന മാര്‍ഗമായിരുന്നു ഇവര്‍ സ്വീകരിച്ചത്. പഞ്ചാബ് കേസ് അന്വേഷിക്കുന്ന പല കേസിലേയും പിടികിട്ടാ പുള്ളിയാണ് പരംജിത് സിങ്.

logo
The Fourth
www.thefourthnews.in