ത്രിപുരയില്‍ ബിജെപിക്ക് 2018 ആവര്‍ത്തിക്കാതിരിക്കാന്‍ കാരണങ്ങള്‍ ഏറെയുണ്ട്,  കിങ് മേക്കറാവാൻ ഗോത്ര വിഭാഗ പാർട്ടി

ത്രിപുരയില്‍ ബിജെപിക്ക് 2018 ആവര്‍ത്തിക്കാതിരിക്കാന്‍ കാരണങ്ങള്‍ ഏറെയുണ്ട്, കിങ് മേക്കറാവാൻ ഗോത്ര വിഭാഗ പാർട്ടി

രണ്ട് തരം വെല്ലുവിളികളാണ് ബിജെപി നേരിടുന്നത്. ഒന്ന് പാര്‍ട്ടിയിലുള്ള, വിമത പ്രവര്‍ത്തനം., മറ്റൊന്ന് തിപ്രാസ ഇന്റീജനസ് പ്രോഗ്രസീവ് റീജിയണല്‍ അലയന്‍സ് എന്ന പാര്‍ട്ടിയും
Updated on
2 min read

2023 രാജ്യത്ത് തിരഞ്ഞെടുപ്പ് വര്‍ഷമാണ്. 2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് ഒമ്പത് സംസ്ഥാനങ്ങളിലേക്കാണ് ഈ വര്‍ഷം വോട്ടെടുപ്പ് നടക്കുക. ഇതില്‍ മൂന്ന് സംസ്ഥാനങ്ങളിലെക്കുള്ള വോട്ടെടുപ്പ് തീയതി ബുധനാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാന്റ് എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇന്ന് പ്രഖ്യാപിക്കുക. ദേശീയ രാഷ്ട്രീയത്തിലെ സൂചനകള്‍ ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെങ്കിലും മൂന്ന് സംസ്ഥാനങ്ങളിലും ഭരണത്തിലുളള ബിജെപിയെ സംബന്ധിച്ച് അധികാരം നിലനിര്‍ത്തുകയെന്നത് ശ്രമകരമാണ്. പ്രത്യേകിച്ചും വന്‍ അട്ടിമറിയിലൂടെ 2018 പിടിച്ചെടുത്ത ത്രിപുര നിലനിര്‍ത്തുകയെന്നത്.

കാല്‍നൂറ്റാണ്ടുകാലത്തെ സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി ഭരണത്തെ അട്ടിമറിച്ചുകൊണ്ടാണ് ത്രിപുരയില്‍ 2018 ല്‍ ബിജെപി നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിലെത്തിയത്. 60 അംഗ സഭയില്‍ 36 സീറ്റുകളായിരുന്നു അവര്‍ക്ക് ലഭിച്ചത്. ഇന്റീജനസ് പിപ്പീള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര എന്ന ഗോത്രവിഭാഗത്തില്‍ സ്വാധീനമുള്ള പാര്‍ട്ടിയുമായി ചേര്‍ന്നായിരുന്നു ബിജെപി മല്‍സരിച്ചത്. ഇവര്‍ക്ക് എട്ട് സീറ്റുകളും ലഭിച്ചു. എന്നാല്‍ ഇതിലപ്പുറം ഐപിടിഎഫുമായുള്ള സഹകരണം ഗോത്രവിഭാഗങ്ങളുടെ വോട്ട് കൂടുതലായി ലഭിക്കാന്‍ ബിജെപിയ്ക്ക് സഹായമായി എന്നതാണ് വസ്തുത. അതുവഴി ഭരണത്തിലെത്താനും. ഇപ്പോള്‍ രണ്ട് തരം വെല്ലുവിളികളാണ് ബിജെപി നേരിടുന്നത്. ഒന്ന് പാര്‍ട്ടിയിലുള്ള, ഇതിനകം പലരും വിട്ടുപോകാന്‍ ഇടയാക്കിയ വിമത പ്രവര്‍ത്തനം. അതിലേറെ വെല്ലുവിളി പുതുതായി രൂപീകരിക്കപ്പെട്ട, മറ്റൊരു ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായ തിപ്രാസ ഇന്റീജനസ് പ്രോഗ്രസീവ് റീജിയണല്‍ അലയന്‍സ് (TIPRA) എന്ന പാര്‍ട്ടിയാണ്. ഇവരോടൊപ്പം നാഷണലിസ്റ്റ് പാര്‍ട്ടി ഓഫ് ത്വിപ്ര(INPT) എന്ന സംഘടനയുമുണ്ട്. സംസ്ഥാനത്തെ ഗോത്ര സ്വയംഭരണ കൗണ്‍സിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 28 സീറ്റില്‍ 18 സീറ്റും ഈ പാര്‍ട്ടിയാണ് നേടിയത്. അതുകൊണ്ട് തന്നെ ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ഈ സംഘടനയ്ക്കുണ്ടെന്ന് വ്യക്തമാണ്.

ബിജെപിയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്നും ടിഐപിആര്‍എയുമായും സഖ്യത്തിന് ശ്രമിക്കുമെന്നും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു.

പ്രത്യേക സംസ്ഥാനമാണ് ഈ സംഘടനയുടെ ആവശ്യമെന്നത് കൊണ്ട് തന്നെ ഒരു പാര്‍ട്ടിയുമായും ഇപ്പോള്‍ സഖ്യത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നതാണ് പാര്‍ട്ടി നേതാവ് പ്രത്യോദ് കിഷോര്‍ ദേബര്‍മാന്‍ പറയുന്നത്. തങ്ങളുടെ ആവശ്യം അംഗീകരിക്കുമെന്ന് രേഖാമൂലം ഉറപ്പുനല്‍കുന്ന പാര്‍ട്ടിയുമായി മാത്രമെ രാഷ്ട്രീയ ധാരണയ്ക്കുള്ളൂവെന്ന നിലപാടിലാണ് ഈ സംഘടന. അതേസമയം കോണ്‍ഗ്രസും സിപിഎമ്മും ഇവരുമായി സഖ്യത്തിനുള്ള ശ്രമം പരസ്യമായി തന്നെ മുന്നോട്ടുകൊണ്ടുപോകുന്നുമുണ്ട്. ബിജെപിയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്നും ടിഐപിആര്‍എയുമായും സഖ്യത്തിന് ശ്രമിക്കുമെന്നും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു.

സിപിഎം നിയന്ത്രണത്തിലായിരുന്ന ത്രിപുര ട്രൈബല്‍സ് ഏറിയ ഓട്ടോണമസ് ഡിസ്ട്രിക്റ്റ് കൗണ്‍സിലാണ് ഇപ്പോള്‍ ടിഐപിആര്‍എ കൈയടക്കിയത്. ത്രിപുരയുടെ മൊത്തം വിസ്തീര്‍ണത്തിന്റെ രണ്ടില്‍ മൂന്നു ഭാഗവും ഗോത്രവിഭാഗം അധിവസിക്കുന്ന പ്രദേശമാണ്. കഴിഞ്ഞ തവണ ഗോത്രവിഭാഗത്തിന്റെ വോട്ടിന്റെ സഹായത്തോടെ അധികാരത്തിലെത്തിയ ബിജെപി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതാണ്. രണ്ടാമത്തെ വെല്ലുവിളി പാര്‍ട്ടിയിലെ വിമത ശല്യമാണ്. ഇതിനകം തന്നെ ഒരു തവണ മുഖ്യമന്ത്രിയെമാറ്റേണ്ടി വന്ന പാര്‍ട്ടിക്ക് എട്ട് എംഎല്‍എമാരെയും നഷ്ടമായി. വിമത പ്രതിസന്ധിയെ നേരിടാന്‍ ബിജെപിയ്ക്ക് ഇപ്പോഴും സാധിച്ചിട്ടുമില്ല.

ത്രിപുരയില്‍ 20 സീറ്റുകള്‍ ഗോത്രവിഭാഗങ്ങള്‍ക്ക് സംവരണം ചെയ്യപ്പെട്ടതാണ്. ബാക്കി 40 സീറ്റുകളിലാണ് ബംഗാളി ഭാഷ സംസാരിക്കുന്നവര്‍ ഉള്ളത്. കോണ്‍ഗ്രസ്- ഇടതു സംഖ്യത്തിനും ബിജെപിയ്ക്കും ഇതില്‍ 30 സീറ്റിലധികം കിട്ടാതിരിക്കുന്ന അവസ്ഥ ഉണ്ടാവുകയും 20 സംവരണ സീറ്റില്‍ ബഹുഭൂരിപക്ഷവും ത്രിപാ നേടുകയും ചെയ്താല്‍ അവര്‍ നിര്‍ണായകമാകും.

കഴിഞ്ഞ ജൂണില്‍ നടന്ന അഗര്‍ത്തല ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് സുധീപ് റെ ബര്‍മാന്‍ വിജയിച്ചത് ഇടതുപക്ഷത്തിന്റെ പിന്തുണയോടെയാണ്. ഈ സഖ്യം തുടരുമെന്ന സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ അതും ബിജെപിയുടെ തുടര്‍ ഭരണ സാധ്യതയ്ക്ക് വെല്ലുവിളിയാകും. ബര്‍മാന്‍ ബിജെപി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്നു. പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചാണ് അദ്ദേഹം മാതൃ സംഘടനയില്‍ ചേര്‍ന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നത്. ഇതൊക്കെയാണെങ്കിലും തിപ്രാ (TIPRA) എന്ന ഗോത്ര പാര്‍ട്ടിയുടെ നിലപാടാവും ത്രിപുരയില്‍ നിര്‍ണായകമാകുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ത്രിപുരയില്‍ 20 സീറ്റുകള്‍ ഗോത്രവിഭാഗങ്ങള്‍ക്ക് സംവരണം ചെയ്യപ്പെട്ടതാണ്. ബാക്കി 40 സീറ്റുകളിലാണ് ബംഗാളി ഭാഷ സംസാരിക്കുന്നവര്‍ ഉള്ളത്. കോണ്‍ഗ്രസ്- ഇടതു സംഖ്യത്തിനും ബിജെപിയ്ക്കും ഇതില്‍ 30 സീറ്റിലധികം കിട്ടാതിരിക്കുന്ന അവസ്ഥ ഉണ്ടാവുകയും 20 സംവരണ സീറ്റില്‍ ബഹുഭൂരിപക്ഷവും ത്രിപാ നേടുകയും ചെയ്താല്‍ അവര്‍ നിര്‍ണായകമാകും. അതല്ല അവര്‍ ഇടതു കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായാല്‍ അതും ബിജെപിയ്ക്ക് തിരിച്ചടിയാകും. ഗോത്ര രാഷ്ട്രീയത്തിന്റെ സ്വാധീനം ഇത്തവണയും തിരിഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് ഉറപ്പ്

logo
The Fourth
www.thefourthnews.in