സ്ത്രീ സുരക്ഷയ്ക്ക് 14 കോടി;
ശിശുക്ഷേമത്തിനും വിവിധ പദ്ധതികൾ

സ്ത്രീ സുരക്ഷയ്ക്ക് 14 കോടി; ശിശുക്ഷേമത്തിനും വിവിധ പദ്ധതികൾ

വനിതാ വികസന കോർപറേഷന്റെ വിവിധ പദ്ധതികൾക്കായി 19.3 കോടി രൂപ
Updated on
1 min read

സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ നിയമങ്ങള്‍ നടപ്പാക്കല്‍, അവലോകനം എന്നിവയ്ക്കായി 14 കോടി രൂപ മാറ്റി വച്ച് കേരള ബജറ്റ്. സാനിറ്ററി നാപ്കിനുകൾക്ക് പകരമായി മെൻസ്ട്രൽ കപ്പുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു . സ്കൂളുകളിലും കോളേജുകളിലും തൊഴിലിടങ്ങളിലും സർക്കാർ തലത്തിൽ ബോധവത്കരണവും പ്രചരണ പരിപാടികളും സംഘടിപ്പിക്കും.ഇതിനായി 10 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്.

ജെൻഡർ പാർക്കിന്റെ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ മാറ്റി വച്ചിട്ടുണ്ട്. അംഗനവാടി കുട്ടികൾക്ക് പോഷകാഹാരം ഉറപ്പാക്കാൻ ആഴ്ചയിൽ രണ്ടു ദിവസം മുട്ടയും പാലും നൽകുന്ന പരിപാടിക്കായി 63.5 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പുതിയ തൊഴിൽ സാഹചര്യങ്ങളിൽ ഡേ കെയറുകൾ കൂടുതലായി ആരംഭിക്കും. ഐ ടി മേഖലയിലുള്ളവരുമായി നടത്തിയ ചർച്ചയിൽ തൊഴിലിടങ്ങൾക്ക് സമീപം വയോജനങ്ങൾക്കായുള്ള ഡേ കെയർ വേണമെന്ന അഭിപ്രായം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണിത്. തദ്ദേശ സ്ഥാപനങ്ങളുടെയും ജനകീയ കമ്മറ്റികളുടെയും സഹകരണത്തോടെ ഡേ കെയർ സെന്ററുകൾ, ക്രഷുകൾ എന്നിവ കൂടുതൽ തുടങ്ങാനുള്ള നടപടികൾ ആരംഭിക്കും. ഇതിനായി 10 കോടി രൂപയാണ് മാറ്റി വച്ചിരിക്കുന്നത്.

സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ വിവിധ പദ്ധതികൾക്കായി 19.3 കോടി രൂപ മാറ്റിവച്ചു. നിലവിലുള്ള 28 പോക്‌സോ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികളുടെ തുടർച്ചയായ പ്രവർത്തനത്തിനും 28 പുതിയ കോടതികൾ സ്ഥാപിക്കാനും ലക്ഷ്യമിട്ടുകൊണ്ട് പദ്ധതിയുടെ സംസ്ഥാന വിഹിതമായി 8.5 കോടി രൂപ വകയിരുത്തി. സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ സംസ്ഥാന വിഹിതമായി 13 കോടി രൂപ മാറ്റി വച്ചിട്ടുണ്ട്. ഇതിലേക്ക് കേന്ദ്ര വിഹിതമായി 19.5 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. സംയോജിത ശിശു വികസന സേവനങ്ങൾ എന്ന പദ്ധതിക്ക് 194.32 കോടി രൂപയാണ് സംസ്ഥാനവിഹിതം. ഇതിലേക്കായി 291.48 കോടി രൂപ കേന്ദ്ര വിഹിതമായി പ്രതീക്ഷിക്കുന്നു.

logo
The Fourth
www.thefourthnews.in