പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മഴക്കെടുതി: സംസ്ഥാനത്ത് 178 ദുരിതാശ്വാസ ക്യാംപുകള്‍; 5168 പേരെ മാറ്റിപ്പാര്‍പ്പിച്ചു

30 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു; 198 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടം
Updated on
2 min read

മഴക്കെടുതിയെത്തുടര്‍ന്ന് സംസ്ഥാനത്ത് 178 ക്യാംപുകള്‍ തുറന്നു. 5220 പേരെ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രൂക്ഷമായ മഴക്കെടുതിയില്‍ സംസ്ഥാനത്ത് മൂന്നു വീടുകള്‍ കൂടി പൂര്‍ണമായും 72 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇതോടെ കഴിഞ്ഞ ഞായറാഴ്ച മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ സംസ്ഥാനത്ത് പൂര്‍ണമായി തകര്‍ന്ന വീടുകളുടെ എണ്ണം 30 ആയി. 198 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടവുമുണ്ടായി. ബുധനാഴ്ച മൂന്ന് പേര്‍ കൂടി മരിച്ചു. ഇതോടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 14 ആയി. ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച്ച (4-8-2022) സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ മഴസാധ്യത പ്രവചന പ്രകാരം ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലുമാണ് അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് പ്രഖ്യപിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കണം. മുന്നറിയിപ്പുകള്‍ ഗൗരവമായി കാണുകയും അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും തയ്യാറാകണം.

അണക്കെട്ടുകളില്‍ ലോവര്‍ പെരിയാര്‍ (ഇടുക്കി), കല്ലാര്‍കുട്ടി (ഇടുക്കി), പൊന്മുടി (ഇടുക്കി), ഇരട്ടയാര്‍ (ഇടുക്കി), കുണ്ടള (ഇടുക്കി), മൂഴിയാര്‍ (പത്തനംതിട്ട) എന്നിവയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അണക്കെട്ടുകളില്‍ ലോവര്‍ പെരിയാര്‍ (ഇടുക്കി), കല്ലാര്‍കുട്ടി (ഇടുക്കി), പൊന്മുടി (ഇടുക്കി), ഇരട്ടയാര്‍ (ഇടുക്കി), കുണ്ടള (ഇടുക്കി), മൂഴിയാര്‍ (പത്തനംതിട്ട) എന്നിവയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ് പ്രകാരം, നെയ്യാര്‍ (അരുവിപ്പുറം), മണിമല (കല്ലൂപ്പാറ), കരമന (വെള്ളൈകടവ്), ഗായത്രി (കൊണ്ടാഴി), മണിമല (പുലകയര്‍) അച്ചന്‍കോവില്‍ (തുമ്പമണ്‍), തൊടുപുഴ (മണക്കാട്), മീനച്ചില്‍ (കിടങ്ങൂര്‍), പമ്പ (മാടമണ്‍) എന്നീ നദികളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണുള്ളത്. കേരളത്തില്‍ ഓഗസ്റ്റ് 4 വരെ മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ആയതിനാല്‍ മത്സ്യതൊഴിലാളികള്‍ യാതൊരു കാരണവശാലും മുന്നറിയിപ്പുകള്‍ അവഗണിക്കരുത്. ബോട്ടുകളും വള്ളങ്ങളും മറ്റു മത്സ്യബന്ധന ഉപകരണങ്ങളും സുരക്ഷിതസ്ഥാനങ്ങളില്‍ വെക്കേണ്ടതാണ്.

മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ ഓരോ ടീമുകളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കോട്ടയം, കാസര്‍ഗോഡ് ജില്ലകളിലും തൃശൂര്‍ ജില്ലയില്‍ രണ്ടു ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ ഡിഫെന്‍സ് സെക്യൂരിറ്റി കോപ്‌സിന്റെ രണ്ടു യൂണിറ്റ് കണ്ണൂര്‍, പാലക്കാട് ജില്ലകളിലും കരസേനയുടെ ഒരു കോളം തിരുവനന്തപുരം ജില്ലയിലും സജ്ജരാണ്. പോലീസ്, ഫയര്‍ഫോഴ്‌സ്, സന്നദ്ധസേന, സിവില്‍ ഡിഫെന്‍സ് വളന്റീയര്‍സ് എന്നിവരെയും എല്ലാ ജില്ലകളിലും വിന്യസിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

logo
The Fourth
www.thefourthnews.in