മരണം കൊണ്ട് അസമത്വത്തോട് കലഹിച്ച രജനി എസ് ആനന്ദ്; നീറുന്ന ഓർമയുടെ 20 വർഷങ്ങൾ

മരണം കൊണ്ട് അസമത്വത്തോട് കലഹിച്ച രജനി എസ് ആനന്ദ്; നീറുന്ന ഓർമയുടെ 20 വർഷങ്ങൾ

വിദ്യാഭ്യാസ കച്ചവടത്തിന്റെയും മേഖലയെ മൂലധന ശക്തികളുടെ വിഹാര കേന്ദ്രമാക്കി മാറ്റാനും സർക്കാർ നടത്തിയ നീക്കങ്ങളുടെ ഇരയായിരുന്നു രജനി
Updated on
1 min read

വിദ്യാർഥി പ്രക്ഷോഭത്തിന്റെ ചൂട് കേരളം അനുഭവിച്ചറിഞ്ഞ ദിനങ്ങൾക്കായിരുന്നു 20 വർഷങ്ങൾക്ക് മുൻപ് രജനി എസ് ആനന്ദിന്റെ ആത്മഹത്യ തുടക്കം കുറിച്ചത്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ കച്ചവടവത്കരണത്തിനെതിരെയായിരുന്നു രജനി തന്റെ മരണം കൊണ്ട് ചോദ്യം ചെയ്തത്. 2004 ജൂലൈ 22നാണ് തിരുവനന്തപുരത്തെ ഹൗസിങ് ബോർഡ്‌ ബിൽഡിങ്ങിന്റെ മുകളിൽനിന്ന് ചാടി മരിച്ചത്‌.

'ഞാൻ ഈ ലോകത്തുനിന്ന് യാത്രയാകുന്നു'വെന്ന് നോട്ട്ബുക്കിൽ കുറിച്ച ശേഷമായിരുന്നു രജനി ജീവനൊടുക്കിയത്. ദരിദ്രയാണെന്നതായിരുന്നു പഠിക്കാൻ മിടുക്കിയായിരുന്ന ദളിത് വിഭാഗത്തിൽനിന്നുള്ള രജനിക്ക് പഠനം നിഷേധിക്കപ്പടാൻ കാരണമായത്. അടൂർ ഐഎച്ച്ആർഡി മൂന്നാം വർഷ കമ്പ്യൂട്ടർ എഞ്ചിനീയറിങ് വിദ്യാർഥി രജനിക്ക് പഠനം അവസാനിപ്പിക്കേണ്ടി വന്നത് ഹോസ്റ്റൽ ഫീസായ 1200 രൂപ അടയ്ക്കാൻ ഇല്ലാത്തതിനാലായിരുന്നു. തൊഴിലാളിയായ രജനിയുടെ പിതാവ് വിദ്യാഭ്യാസ വായ്പയ്ക്കായി ബാങ്കുകളെ സമീപിച്ചെങ്കിലും എല്ലാവരും നിരസിച്ചു. തുടർന്നാണ് രജനി ആത്മാഹുതി നടത്തിയത്.

അന്ന് ഭരണത്തിലുണ്ടായിരുന്ന യു ഡി എഫ് സർക്കാരിന്റെ ഭരണത്തിലെ മായാത്ത ചോരക്കറയാണ് രജനി എസ് ആനന്ദിന്റെ മരണവും അതിലൂടെ അവർ ഉയർത്തിയ ചോദ്യവും. വിദ്യാഭ്യാസ കച്ചവടത്തിന്റെയും അതിന്റെ മൂലധന ശക്തികളുടെ വിഹാര കേന്ദ്രമാക്കി മാറ്റാനും നടത്തിയ നീക്കങ്ങളുടെ ഇരയായിരുന്നു രജനി.

വിദ്യാഭ്യാസ കച്ചവടത്തിന്റെയും മേഖലയെ മൂലധന ശക്തികളുടെ വിഹാര കേന്ദ്രമാക്കി മാറ്റാനും സർക്കാർ നടത്തിയ നീക്കങ്ങളുടെ ഇരയായിരുന്നു രജനി. രാജ്യമാകെ ആദിവാസി, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾ ഇന്നും വിവിധ കാരണങ്ങളാൽ ആത്മഹത്യ ചെയ്യുന്നുണ്ട്. കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചിരുന്ന 122 വിദ്യാർഥികളാണ് 2014നും 2021നും ഇടയിൽ രാജ്യത്ത് ആത്മഹത്യ ചെയ്തത്. ഇതിൽ 68 വിദ്യാർഥികൾ പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണ് എന്നതാണ് സർക്കാർ കണക്ക്.

തന്റെ മരണം വരും സർക്കാരുകളെയെങ്കിലും കണ്ണുതുറപ്പിക്കുമെന്ന വിശ്വാസത്തിലാകണം രജനി മരണം വരിച്ചിട്ടുണ്ടാകുക. എന്നാൽ അങ്ങനെ ആശ്വസിക്കാവുന്ന തരത്തിലാണ് രാജ്യത്തിന്റെയും പ്രത്യേകിച്ച് കേരളത്തിന്റെയും പോക്ക്. കഴിഞ്ഞ ബജറ്റിൽ പോലും കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ കൂടുതൽ സ്വകാര്യവത്കരിക്കുന്ന തീരുമാനങ്ങൾ സർക്കാർ കൊണ്ടുവന്നിരുന്നു. സ്വാശ്രയ കോളേജുകൾക്കെതിരെയും രജനിയുടെ മരണത്തിന് കാരണമായ നയങ്ങൾക്കെതിരെയും വിദ്യാർഥികളെ അണിനിരത്തി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ച ഇടതുപക്ഷത്തിന്റെ സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത് എന്നതാണ് വൈരുധ്യം.

logo
The Fourth
www.thefourthnews.in