കടം കൊടുത്ത പണം തിരികെ കിട്ടാന്‍ ക്വട്ടേഷന്‍; കൊല്ലത്ത് 14കാരനെ തട്ടിക്കൊണ്ടുപോയവരില്‍ ഡോക്ടറും? ഒരാള്‍ പിടിയില്‍

കടം കൊടുത്ത പണം തിരികെ കിട്ടാന്‍ ക്വട്ടേഷന്‍; കൊല്ലത്ത് 14കാരനെ തട്ടിക്കൊണ്ടുപോയവരില്‍ ഡോക്ടറും? ഒരാള്‍ പിടിയില്‍

കുട്ടിയെ കണ്ടെത്തിയത് തമിഴ്‌നാട് അതിര്‍ത്തിയില്‍
Updated on
1 min read

കൊല്ലം കണ്ണനല്ലൂരില്‍ കടം വാങ്ങിയ പണം തിരികെ കിട്ടാനായി പതിനാലുകാരനെ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശി ബിജുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് അതിര്‍ത്തിയില്‍നിന്നാണ് കുട്ടിയെയും പാറശാല പോലീസ് കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഡോക്ടര്‍ ഉള്‍പ്പെടുന്ന സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പ്രാഥമിക നിഗമനം.

തിങ്കളാഴ്ച വൈകീട്ട് ആറിനാണ് കണ്ണനല്ലൂരില്‍ വാലിമുക്ക് കിഴവൂര്‍ ഫാത്തിമ മന്‍സില്‍ ആസാദിന്‍റെ മകന്‍ ആഷിക്കിനെ ആറംഗ സംഘം തട്ടികൊണ്ടുപോയത്. കാറുകളിലെത്തിയ തമിഴ്‌നാട് സ്വദേശികളടങ്ങുന്ന സംഘം വീട്ടില്‍ അതിക്രമിച്ചുകയറി കുട്ടിയെ തട്ടിക്കാണ്ടുപോവുകയായിരുന്നു. കുട്ടിയുടെ കുടുംബം കടംവാങ്ങിയ പത്ത് ലക്ഷം രൂപ തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ബന്ധു ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബി ഫാമിന് പഠിക്കുന്നയാളാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. കുട്ടിയെ തട്ടുകൊണ്ടു പോയ ഒമ്പത് പേരടങ്ങുന്ന സംഘത്തില്‍ ഒരാളൊഴികെ എല്ലാവരും തമിഴ്‌നാട് സ്വദേശികളാണ്. ഇവര്‍ സഞ്ചരിച്ച കാറും‍ പോലീസ് കണ്ടെത്തി. സംഘത്തില്‍ ഒരു ഡോക്ടറും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊട്ടിയത്ത് താമസിച്ച്, ദിവസങ്ങളോളം വീട്ടുകാരെ പിന്തുടര്‍ന്ന് നീക്കങ്ങള്‍ നിരീക്ഷിച്ച ശേഷമാണ് സംഘം ആഷിക്കിനെ തട്ടിക്കൊണ്ടുപോയത്. മൂന്ന് ദിവസം മുന്‍പേ സംഘം കൊട്ടിയത്തെത്തിയിരുന്നു. അറസ്റ്റിലായ ബിജുവില്‍ നിന്നാണ് സംഘത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്. അതേസമയം, സംഭവത്തിന് പിന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും, ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നുമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്.

logo
The Fourth
www.thefourthnews.in