മേയർ തിരുത്തി; ശുചീകരണ തൊഴിലാളികളുടെ സസ്‌പെൻഷന്‍ പിൻവലിക്കും

മേയർ തിരുത്തി; ശുചീകരണ തൊഴിലാളികളുടെ സസ്‌പെൻഷന്‍ പിൻവലിക്കും

തൊഴിലാളികളുടെ വിശദീകരണത്തിൽ അവ്യക്തത ഉള്ളതുകൊണ്ടാണ് സസ്‌പെൻഡ് ചെയ്തതെന്ന് നഗരസഭ
Updated on
1 min read

ശുചീകരണ തൊഴിലാളികളെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ തിരുത്തലുമായി തിരുവനന്തപുരം കോർപ്പറേഷൻ. ഓണാഘോഷത്തിൽ പങ്കെടുക്കാൻ ജോലി സമയത്തിൽ ഇളവ് നൽകാത്തതിനെ തുടർന്ന് ഓണസദ്യ കുപ്പയിലെറിഞ്ഞ് പ്രതിഷേധിച്ചവരെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതേ തുടർന്ന് കോർപ്പറേഷൻ ഏഴ് സ്ഥിരം ജോലിക്കാരെ സസ്പെൻഡ് ചെയ്യുകയും നാല് താത്കാലിക ജോലിക്കാരെ പിരിച്ചു വിടുകയും ചെയ്തിരുന്നു. ഈ നടപടി പിൻവലിക്കുമെന്ന് നഗരസഭ അറിയിച്ചു. ശിക്ഷ എന്ന നിലയ്ക്കല്ല, കൂടുതൽ അന്വേഷണം നടത്താൻ വേണ്ടിയായിരുന്നു സസ്‌പെൻഷന്‍ നടപടിയെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു.

ഞായറാഴ്ച ജോലി ചെയ്യാം എന്നാവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല

ശിക്ഷ കൊടുക്കേണ്ടുന്ന വിഭാഗമാണ് തൊഴിലാളികൾ എന്ന ധാരണയില്ല. അവർ നൽകിയ വിശദീകരണത്തിൽ അവ്യക്തത ഉള്ളതുകൊണ്ടാണ് സസ്‌പെൻഡ് ചെയ്തത്. കൂടുതൽ വിശദമായി അന്വേഷണം നടത്താന്‍ വേണ്ടിയുള്ള നടപടികൾ മാത്രമാണ് സ്വീകരിച്ചത്. ചിലർ പറയും പോലെ തൊഴിലാളികളുടെ ജാതിയോ മതമോ ഒന്നും നോക്കിയല്ല നടപടിയെടുത്തതെന്നും മേയർ മാധ്യമങ്ങളോട് പറഞ്ഞു.

ശനിയാഴ്ച നടന്ന ആഘോഷത്തിൽ പങ്കെടുക്കാൻ വന്നപ്പോൾ ശുചീകരണ പ്രവർത്തനത്തിനായി പറഞ്ഞു വിടുകയായിരുന്നു. ഞായറാഴ്ച ജോലി ചെയ്യാം എന്നാവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാന്‍ കൂട്ടാക്കിയില്ലെന്ന് തൊഴിലാളികളിൽ ഒരാൾ പറഞ്ഞു. മറ്റു നിവൃത്തി ഒന്നുമില്ലാത്തത് കൊണ്ടാണ് ഇങ്ങനെയൊരു മാർഗം സ്വീകരിച്ചത്. ഓട വൃത്തിയാക്കുന്നവർക്ക് അഭിമാനം പാടില്ലേയെന്നും തൊഴിലാളികള്‍ ചോദിച്ചു. നടപടിക്കെതിരെ സിഐടിയു അടക്കമുള്ള ഇടത് സംഘടനകളും രംഗത്ത് വന്നിരുന്നു.

തൊഴിലാളികൾക്കെതിരെ തിങ്കളാഴ്ചയാണ് നഗരസഭ നടപടി സ്വീകരിച്ചത്. ഭക്ഷണം വലിച്ചെറിഞ്ഞുള്ള പ്രതിഷേധം ദിവസത്തിൽ ഒരു നേരമെങ്കിലും ഭക്ഷണം ലഭിക്കാൻ പാടുപെടുന്നവർക്ക് നേരെയുള്ള വെല്ലുവിളിയാണ് എന്നായിരുന്നു മേയറുടെ ആദ്യ പ്രതികരണം .

logo
The Fourth
www.thefourthnews.in