ദിലീപ് (ഫയല്‍ ചിത്രം)
ദിലീപ് (ഫയല്‍ ചിത്രം)

നടിയെ ആക്രമിച്ച കേസ്; കുറ്റം നിഷേധിച്ച് ദിലീപും കൂട്ടുപ്രതി ശരത്തും

ആദ്യം വിസ്തരിക്കേണ്ട 39 പേരുടെ പട്ടിക പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. നടി മഞ്ജു വാര്യരും സംവിധായകന്‍ ബാലചന്ദ്ര കുമാറും ഉൾപ്പെടെയുള്ളവർ ആദ്യഘട്ട സാക്ഷിപ്പട്ടികയിൽ
Updated on
1 min read

നടിയെ ആക്രമിച്ച കേസില്‍ പ്രതികളായ ദിലീപും ശരത്തും വിചാരണ കോടതിയില്‍ ഹാജരായി. തുടരന്വേഷണത്തിന് ശേഷം ക്രൈംബ്രാഞ്ച് സമർപ്പിച്ച അധിക കുറ്റപത്രം ഇരുവരെയും വായിച്ചു കേള്‍പ്പിച്ചു. ഇരുവരും കുറ്റം നിഷേധിച്ചു. തെളിവുകൾ നശിപ്പിക്കാൻ ദിലീപ് ശ്രമിച്ചുവെന്നും ശരത്ത് ഇതിന് കൂട്ടുനിന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഈ കുറ്റങ്ങളാണ് ഇരുവർക്കുമെതിരായി അധിക കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ളത്.

തെളിവുനശിപ്പിക്കൽ കുറ്റം നിലനിൽക്കുന്ന സാഹചര്യത്തിൽ കുറ്റപത്രം വായിച്ച് കേൾപ്പിക്കാൻ ഇരുവരോടും കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. കേസിലെ വിചാരണ നടപടികള്‍ ഉടൻ ആരംഭിക്കും. കേസ് വീണ്ടും പരിഗണിക്കുന്ന അടുത്ത വ്യാഴാഴ്ച വിചാരണ ആരംഭിക്കുന്ന തീയതി തീരുമാനിക്കും.

ആദ്യം വിസ്തരിക്കേണ്ട 39 പേരുടെ പട്ടിക പ്രോസിക്യൂഷൻ കോടതിക്ക് കൈമാറിയിട്ടുണ്ട്. നടി മഞ്ജു വാര്യരും സംവിധായകന്‍ ബാലചന്ദ്ര കുമാർ ഉൾപ്പെടെയുള്ളവർ ആദ്യഘട്ട സാക്ഷിപ്പട്ടികയിൽ ഉൾപ്പെടും. തുടരന്വേഷണ റിപ്പോർട്ടിലെ കുറ്റങ്ങൾ നിലനിൽക്കില്ലെന്നാരോപിച്ച് ദിലീപും ശരത്തും നൽകിയ ഹർജികൾ വിചാരണക്കോടതി വെള്ളിയാഴ്ച തള്ളിയിരുന്നു. കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്ന് വ്യക്തമാക്കി ഹർജി തള്ളിയ കോടതി 31ന് ഹാജരാകണമെന്ന് നിർദേശിക്കുകയായിരുന്നു.

ഒമ്പതാം പ്രതിയായി ശരത്തിനെ ഉൾപ്പെടുത്തിയുള്ള അധികകുറ്റപത്രം ജൂലൈ 22നാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. 97 പേരെയാണ് തുടരന്വേഷണത്തിൽ പുതിയ സാക്ഷികളാക്കിയത്.ആദ്യ കുറ്റപത്രത്തിലെ 18 സാക്ഷികളെ കൂടെ അധിക കുറ്റപത്രത്തിലും സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ കേസിൽ 220 സാക്ഷികളെ വിസ്തരിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ വിസ്തരിക്കാനിരിക്കെയാണ് കേസിൽ തുടരന്വേഷണം നടക്കുന്നത്. 300 ലേറെ രേഖകളും അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in