സുഹൈലും നവ്യയും
സുഹൈലും നവ്യയും

എകെജി സെന്റർ ആക്രമണം; രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പ്രതിചേര്‍ത്തു

ഗൂഢാലോചനാ കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്
Updated on
1 min read

എകെജി സെന്റർ ആക്രമണ കേസില്‍ അന്വേഷണസംഘം രണ്ടുപേരെ കൂടി പ്രതി ചേർത്തു. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുഹൈലിനേയും ആറ്റിപ്രയിലെ പ്രാദേശിക കോൺഗ്രസ് നേതാവ് നവ്യയേയുമാണ് പ്രതിചേർത്തത്. ഇരുവര്‍ക്കുമെതിരെ ക്രൈംബ്രാഞ്ച് ഗൂഢാലോചന കുറ്റം ചുമത്തി. പ്രതികൾ രണ്ടുപേരും ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. പ്രതികൾക്കായി ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. കൂടുതൽ പ്രതികൾ ഗൂഢാലോചനയിലുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരികയാണ്.

എകെജി സെൻ്റ‍ർ ആക്രമണവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയായ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ ജിതിൻ ഉപയോഗിച്ചിരുന്ന ഡിയോ സ്കൂട്ടർ സുഹൈൽ ഷാജഹാന്‍റെ ഡ്രൈവറുടെതാണെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. സ്കൂട്ടർ ഉടമ സുധീഷ് വിദേശത്തേക്ക് പോയതായാണ് വിവരം. തുടർന്ന് നേരത്തെ തന്നെ സ്കൂട്ടർ കസ്റ്റഡിയിലെടുത്തിരുന്നു.

എകെജി സെന്റര്‍ ആക്രമണത്തിന് ഉപയോഗിച്ച സ്കൂട്ടർ രാത്രി പത്തരയോടെ ഗൗരീശപട്ടത്തെത്തിച്ച് ജിതിന് കൈമാറിയത് നവ്യയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി . ഈ സ്കൂട്ടറിലെത്തിയാണ് പ്രതി സ്ഫോടക വസ്തു എറിഞ്ഞത്. ജിതിന്‍ ഗൗരീശപട്ടത്ത് മടങ്ങിയെത്തുകയും നവ്യയ്ക്ക് സ്കൂട്ടർ കൈമാറുകയും ചെയ്തു

സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയാണ് കേസ് അന്വേഷണത്തില്‍ നിർണായകമായത്. ചോദ്യം ചെയ്യലിൽ ജിതിന് സ്കൂട്ടറെത്തിച്ച കാര്യം നവ്യ സമ്മതിക്കുകയും ചെയ്തിരുന്നു. ജിതിനെ കസ്റ്റഡിലെടുത്തിന് പിന്നാലെ സുഹൈൽ ഷാജഹാനും നവ്യയും ഒളിവിൽ പോവുകയായിരുന്നു. ഇവർക്ക് വേണ്ടി അന്വേഷണം തുടരുകയാണ്. ജിതിൻ ധരിച്ചിരുന്ന ഷൂസും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ടീ ഷർട്ട് ജിതിൻ നശിപ്പിച്ചുവെന്നാണ് പോലീസ് പറയുന്നത് . കഴിഞ്ഞ ജൂണ്‍ 30-ന് രാത്രിയിലാണ് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്.

logo
The Fourth
www.thefourthnews.in