അട്ടപ്പാടി മധു വധക്കേസ്: 13 പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

അട്ടപ്പാടി മധു വധക്കേസ്: 13 പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

പിഴത്തുക മധുവിന്റെ അമ്മയ്ക്ക് നൽകണമെന്ന് കോടതി
Updated on
2 min read

അട്ടപ്പാടി മധു കൊലക്കേസിലെ 13 പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ് വിധിച്ച് മണ്ണാർക്കാട് എസ് സി - എസ് ടി കോടതി. പതിനാറാം പ്രതി മുനീറിനെ ഒഴിച്ച് പതിമൂന്ന് പേർക്കാണ് കഠിന തടവ് വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി ഹുസൈൻ 1,05,000 രൂപയും മറ്റു പ്രതികൾ 1,18, 000 രൂപയും പിഴ അടയ്ക്കണമെന്ന് കോടതി. പിഴത്തുകയുടെ പകുതി മധുവിന്റെ അമ്മയ്ക്ക് നൽകണമെന്നും കോടതി വിധിച്ചു. പ്രതികളെ തവനൂർ ജയിലിലേക്ക് മാറ്റും.

16ാം പ്രതി മുനീറിന് മൂന്ന് മാസം തടവും അഞ്ഞൂറ് രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഇയാൾക്കെതിരെ ബലപ്രയോഗം നടത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മറ്റ് പ്രതികളുടേതിന് സമാനമായി നരഹത്യ കുറ്റം ഇയാൾക്കെതിരെ ചുമത്തിയിരുന്നില്ല. ഇത്രയും നാൾ കേസിൽ മുനീർ ജയിലിൽ ആയിരുന്നു. അതിനാൽ അഞ്ഞൂറ് രൂപ പിഴ അടച്ച് ഇയാൾക്ക് പോകാമെന്ന് കോടതി. അതേസമയം കൂറ് മാറിയ സാക്ഷികൾക്ക് എതിരെ നടപടിക്ക് കോടതി നിർദേശം നൽകി. 24 സാക്ഷികളാണ് കൂറുമാറിയത്.

16 പ്രതികളിൽ 14 പേർ കുറ്റക്കാരെന്ന് മണ്ണാര്‍ക്കാട് പട്ടികജാതി-വര്‍ഗ പ്രത്യേക കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. സംഭവം നടന്ന് അഞ്ച് വര്‍ഷത്തിനൊടുവിലാണ് 14 പ്രതികൾ കുറ്റക്കാരെന്നു ജഡ്ജി കെ എം രതീഷ് കുമാർ വിധിച്ചത്. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുള്‍ കരീം എന്നിവരെ കോടതി വെറുതെ വിട്ടു

അട്ടപ്പാടി മധു വധക്കേസ്: 13 പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്
അട്ടപ്പാടി മധു വധക്കേസ്: 14 പേർ കുറ്റക്കാർ; രണ്ട് പേരെ വെറുതെവിട്ടു, ശിക്ഷാവിധി നാളെ

അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകനായ മധു 2018 ഫെബ്രുവരി 22നാണു കൊല്ലപ്പെടുന്നത്. പട്ടിണി മാറ്റാന്‍ ഒരു നേരത്തെ ഭക്ഷണം മോഷ്ടിച്ചുവെന്ന കുറ്റമാരോപിച്ച് ആള്‍ക്കൂട്ടം അതിക്രൂരമായി മര്‍ദിച്ചാണ് മധുവിനെ കൊന്നത്. അതിവേഗം പ്രതിപ്പട്ടിക തയ്യാറാക്കിയെങ്കിലും പിന്നീടങ്ങോട്ട് കേസിന്റെ വഴിയില്‍ നിരവധി തടസ്സങ്ങളുണ്ടായി. കേസ് അന്വേഷിച്ച അഗളി പോലീസ് മെയ് 31നാണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ഏപ്രില്‍ 28നാണ് മണ്ണാർക്കാട് പ്രത്യേക കോടതി വിചാരണ ആരംഭിച്ചത്.

മധു കൊല്ലപ്പെട്ട് അഞ്ച് വര്‍ഷങ്ങൾക്ക് ശേഷമാണ് കേസിലെ വിചാരണ നടപടികളും വിധിയും ഉണ്ടാകുന്നത്. നാല് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെയാണ് ഇക്കാലയളവിൽ നിയമിച്ചത്. അടിസ്ഥാന സൗകര്യങ്ങളില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ആദ്യ രണ്ട് സ്‌പെഷ്യല്‍ പ്രോസ്‌ക്യൂട്ടര്‍മാരും ഒഴിഞ്ഞത്. മൂന്നാമതായി നിയമിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടർ വിചാരണ ആരംഭിച്ചശേഷം 22 തവണ വാദം നടന്നിട്ടും രണ്ട് തവണ മാത്രമേ ഹാജരായിട്ടുണ്ടായിരുന്നുള്ളു. കേസിൽ പ്രോസിക്യൂഷന് താത്പര്യമില്ലെന്ന് വിമര്‍ശനമുയരാൻ ഇത് കാരണമായി.

അട്ടപ്പാടി മധു വധക്കേസ്: 13 പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്
വൈകിത്തുടങ്ങിയ വിചാരണയും കൂറുമാറ്റവും; ഒടുവിൽ മധുവധക്കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടുമ്പോൾ

വാദിഭാഗത്തിന്റെ 127 സാക്ഷികളില്‍ 24 സാക്ഷികളാണ് കേസില്‍ കൂറുമാറിയതെന്നതും ശ്രദ്ധേയമാണ്. വിചാരണാവേളയിലെ തുടര്‍ച്ചയായ കൂറുമാറ്റമെന്ന അനീതിയും മധു കേസിലെ അപൂര്‍വതയായി.

മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്ന മധു വീട്ടുകാരില്‍നിന്ന് മാറി വനത്തിലായിരുന്നു കഴിഞ്ഞിരുന്നത്. കവലയിലെ കടയില്‍ നിന്നും വിശപ്പുമാറ്റാന്‍ അരിയും മറ്റു പലവ്യഞ്ജനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ മധുവിനെ മര്‍ദിച്ച് അവശനാക്കിയത്. മധുവിന്റെ കൈകള്‍ ലുങ്കികൊണ്ട് ബന്ധിച്ച്, കനമുള്ള ചാക്കുകെട്ട് തലച്ചുമടായി വെച്ച്, നടത്തിച്ചായിരുന്നു കൊണ്ടുപോയത്. നടക്കുമ്പോഴുടനീളം മര്‍ദിച്ചു. പിന്നീട് പോലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴേയ്ക്കും മധു മരിച്ചു.

logo
The Fourth
www.thefourthnews.in