ബൈജൂസ് തിരുവനന്തപുരത്ത് പ്രവർത്തനം തുടരും : തീരുമാനം മുഖ്യമന്ത്രിയുമായുള്ള ചർച്ചയില്‍

ബൈജൂസ് തിരുവനന്തപുരത്ത് പ്രവർത്തനം തുടരും : തീരുമാനം മുഖ്യമന്ത്രിയുമായുള്ള ചർച്ചയില്‍

140 ജീവനക്കാർക്കും തിരുവനന്തപുരത്ത് തന്നെ ജോലിയില്‍ തുടരാനാകും
Updated on
1 min read

ടെക്‌നോപാർക്കില്‍ പ്രവർത്തിക്കുന്ന ബൈജൂസ് തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രവർത്തനം തിരുവനന്തപുരത്ത് തുടരും. ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി ബൈജൂസ്‌ സ്ഥാപകൻ ബൈജു രവീന്ദ്രൻ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇതോടെ 140 ജീവനക്കാർക്കും തിരുവനന്തപുരത്ത് തന്നെ ജോലിയില്‍ തുടരാനാകും.

കമ്പനിയുടെ ആഗോളതലത്തിലുള്ള പുനര്‍രൂപീകരണ പ്രവർത്തനങ്ങള്‍ ആരംഭിച്ചതോടെ, തിരുവനന്തപുരത്തെ സെന്ററിന്റെയും ജീവനക്കാരുടെയും പ്രശ്നം തൻ്റെ ശ്രദ്ധയിൽ വന്നത് വളരെ വൈകിയാണെന്ന് ബൈജു രവീന്ദ്രൻ മുഖ്യമന്ത്രിയെ അറിയിച്ചു. "എൻ്റെ വേരുകൾ കേരളത്തിലാണ്. ജീവനക്കാരുടെ പ്രശ്നം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു, തിരുവനന്തപുരത്തെ സെന്ററിലൂടെയുള്ള ഞങ്ങളുടെ പ്രവർത്തനങ്ങൾ യാതൊരു മാറ്റവുമില്ലാതെ തുടരാൻ തീരുമാനമായി" - ബൈജു രവീന്ദ്രന്‍ പറഞ്ഞു.

ടെക്‌നോപാർക്കില്‍ പ്രവർത്തിക്കുന്ന ബൈജൂസ് തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രവർത്തനം നിർത്തുന്നു എന്ന വാർത്തകൾ കഴിഞ്ഞയാഴ്ചയാണ് പുറത്തുവന്നത്. സ്ഥാപനത്തിലെ ജീവനക്കാർക്ക് യാതൊരു മുന്നറിയിപ്പും നൽകാതെയാണ് തിരുവനന്തപുരത്ത് നിന്നുള്ള പ്രവർത്തനം നിർത്താൻ മാനേജ്മെന്റ് തീരുമാനിച്ചത്. ടെക്നോപാർക്കിലെ കാർണിവൽ ബിൽഡിംഗില്‍ പ്രവർത്തിച്ചു വരുന്ന ബൈജൂസിന്റെ സ്ഥാപനത്തിൽ 170-ലധികം ജീവനക്കാരാണ് ജോലി ചെയ്യുന്നത്.

കമ്പനിയിൽ നടന്ന സൂം മീറ്റിങ് വഴിയാണ് സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തലാക്കാൻ പോകുന്ന കാര്യം ജീവനക്കാരെ അറിയിച്ചിരുന്നത്. തുടർന്ന് കമ്പനി മാനേജ്‌മെന്റ് ജീവനക്കാരെ രാജിക്ക് നിർബന്ധിക്കുകയാണെന്ന് ജീവനക്കാർ ദ ഫോർത്തിനോട് പറഞ്ഞിരുന്നു. ദീർഘനാളായി രാജ്യത്തിന്റെ പലഭാഗങ്ങളിലുള്ള സ്ഥാപനങ്ങളിൽ നിന്നും ബൈജൂസ് ജീവനക്കാരെ പിരിച്ച് വിടുന്നുണ്ട്. ഇതിന്റെ ഭാ​ഗമായായിരുന്നു തിരുവനന്തപുരം ടെക്നോപാർക്കിലെ സ്ഥാപനം നിർത്തലാക്കാനുള്ള നീക്കം. ഒക്ടോബർ അവസാനത്തോടെ പിരിഞ്ഞുപോകാനായിരുന്നു കമ്പനി ജീവനക്കാരോട് നിര്‍ദേശിച്ചിരുന്നത്.

കേരളത്തിൽ നിലവിൽ 11 ഓഫീസുകളിലായി 3000 ജീവനക്കാരാണ് ബൈജൂസിനുള്ളത്. ഈ സാമ്പത്തിക വർഷത്തിൽ തന്നെ മൂന്ന് ഓഫീസുകൾ കൂടി കേരളത്തിൽ ആരംഭിക്കും എന്ന് ബൈജൂസ്‌ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. ഇതോടെ ആകെയുള്ള ഓഫീസുകളുടെ എണ്ണം 14 ആകും. 600 പുതിയ തൊഴിലവസരങ്ങൾ കൂടി ലഭ്യമാകുന്നതോടെ ജീവനക്കാരുടെ എണ്ണം 3600 ആയി ഉയരും.

logo
The Fourth
www.thefourthnews.in