ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍

ചാന്‍സലറെ മാറ്റാനുള്ള ബിൽ; നിയമോപദേശം തേടി ഗവർണർ

രാജ്ഭവനിലെ സ്റ്റാൻഡിങ് കൗൺസിലിനോടാണ് നിയമോപദേശം തേടിയത്
Updated on
1 min read

സംസ്ഥാനത്തെ 14 സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ ബില്ലിൽ നിയമോപദേശം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവനിലെ സ്റ്റാൻഡിങ് കൗൺസിലിനോടാണ് നിയമോപദേശം തേടിയത്. സ്റ്റാൻഡിങ് കൗൺസിൽ നൽകുന്ന നിയമോപദേശം പരിഗണിച്ചായിരിക്കും ബിൽ രാഷ്ട്രപതിക്ക് അയക്കുന്ന കാര്യത്തിൽ രാജ്ഭവൻ അന്തിമ തീരുമാനമെടുക്കുക.

നിയമസഭ പാസാക്കിയ നിയമം നിലനില്‍ക്കുമോയെന്ന് പരിശോധിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍പ്പെട്ടതിനാൽ സര്‍വകലാശാല ഭേദഗതി നിയമത്തിന് കേന്ദ്രത്തിന്റെ അനുമതി വേണമെന്ന് ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് രാജ്ഭവന്‍ പ്രാഥമികമായി നിയമോപദേശം തേടിയതെന്നാണ് സൂചന.

നിലവില്‍ സംസ്ഥാനത്തില്ലാത്ത ഗവര്‍ണര്‍ ജനുവരി രണ്ടിന് തിരുവനന്തപുരത്ത് തിരിച്ചെത്തിയതിന് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. നിയമാനുസൃതമാണോ എന്ന് പരിശോധിച്ചായിരിക്കും ബില്ലിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുക എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഡിസംബര്‍ 13ന് നിയമസഭ പാസാക്കിയ ബില്‍ അവസാന ഘട്ട പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഡിസംബർ 22നാണ് സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതിയ്ക്കായി അയച്ചത്.

ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണര്‍ക്ക് പകരം വിദ്യാഭ്യാസ വിദഗ്ദ്ധരെ കൊണ്ടു വരുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബില്‍. നിയമം നിലവില്‍ വന്നാല്‍ ചാന്‍സലറെ സര്‍ക്കാരിന് നിയമിക്കാനാകും. പ്രശസ്തനായ ഒരു വിദ്യാഭ്യാസ വിചക്ഷണന്‍, അല്ലെങ്കില്‍ കാര്‍ഷികവും വെറ്ററിനറി ശാസ്ത്രവും ഉള്‍പ്പെട്ട ശാസ്ത്രം, സാങ്കേതിക ശാസ്ത്രം, വൈദ്യ ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഹ്യൂമാനിറ്റീസ്, സാഹിത്യം, കല, സാംസ്‌കാരികം, നിയമം, പൊതുഭരണം എന്നിവയില്‍ ഏതെങ്കിലും മേഖലയില്‍ പ്രാവീണ്യമുള്ളയാള്‍ ഇങ്ങനെയാണ് സര്‍വകലാശാലാ നിയമങ്ങള്‍ (ഭേദഗതി) ബില്ലില്‍ ചാന്‍സലര്‍മാരുടെ യോഗ്യത നിഷ്‌കര്‍ച്ചിരിക്കുന്നത്.

സമാന സ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലറും പ്രത്യേക വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന സര്‍വകലാശാലകള്‍ക്ക് പ്രത്യേകം ചാന്‍സലര്‍മാരും ആയിരിക്കുക. 5 വര്‍ഷമായിരിക്കും ചാന്‍സലറുടെ കാലാവധി. അധിക കാലയളവിലേക്ക് പുനര്‍ നിയമനം വ്യവസ്ഥ ചെയ്യുന്നുണ്ട്.

logo
The Fourth
www.thefourthnews.in