കേരളത്തെ കണ്ണീരിലാഴ്ത്തിയ ബോട്ടപകടങ്ങൾ

കേരളത്തെ കണ്ണീരിലാഴ്ത്തിയ ബോട്ടപകടങ്ങൾ

ഇതിന് മുൻപും കേരളത്തെ കണ്ണീരിലാഴ്ത്തിയ അപകടങ്ങളിൽ സുരക്ഷാ വീഴ്ചതന്നെയായിരുന്നു പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്.
Updated on
1 min read

വീണ്ടുമൊരു ബോട്ടപകടം കേരളത്തെ ഒന്നാകെ നടുക്കിയിരിക്കുകയാണ്. മലപ്പുറം താനൂരിലെ ഒട്ടുമ്പുറത്ത് വിനോദസഞ്ചാരികൾ യാത്ര ചെയ്ത ബോട്ടാണ് ഞായറാഴ്ച അപകടത്തിൽ പെട്ടത്. കൃത്യമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നാണ് നാട്ടുകാർ ഉൾപ്പെടെയുള്ളവർ ആരോപിക്കുന്നത്. ഇതിന് മുൻപും കേരളത്തെ കണ്ണീരിലാഴ്ത്തിയ അപകടങ്ങളിൽ സുരക്ഷാ വീഴ്ചതന്നെയായിരുന്നു പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്.

കുമരകം ബോട്ടപകടം

2002 ജൂലൈ 27ന് പുലർച്ചെയായിരുന്നു മുഹമ്മയിൽ നിന്ന് കുമരകത്തേക്ക് പോകുകയായിരുന്ന ജലഗതാഗത വകുപ്പിന്റെ എ53 ബോട്ട് വേമ്പനാട്ട് കായലിൽ അപകടത്തിൽ പെട്ടത്. ഒൻപത് മാസം പ്രായമായ കുഞ്ഞും 15 സ്ത്രീകളുമടക്കം 29 മനുഷ്യജീവനുകളാണ് അന്ന് കായലിന്റെ ആഴങ്ങളിൽ നഷ്ടമായത്. കുമരകത്തെ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനമായിരുന്നു അന്ന് പലരെയും രക്ഷിച്ചത്.

പിഎസ്‌സി പരീക്ഷയ്ക്കായി കോട്ടയത്തേക്ക് പോയ ഉദ്യോഗാർത്ഥികളായിരുന്നു ദുരന്തത്തിൽ പെട്ടവരിൽ അധികവും. അന്നും എണ്ണത്തിൽ കൂടുതൽ ആളുകളാണ് ബോട്ടിൽ സഞ്ചരിച്ചതെന്നും ആരോപണം ഉയർന്നിരുന്നു. കായലിലെ മണൽത്തിട്ടയിൽ ഇടിച്ചതാണ് അപകട കാരണമെന്ന്‌ കരുതപ്പെടുന്നു.

കേരളത്തെ കണ്ണീരിലാഴ്ത്തിയ ബോട്ടപകടങ്ങൾ
താനൂർ ബോട്ടപകടത്തിൽ 21 മരണം, അഞ്ച് പേർ കുട്ടികൾ, നാല് പേർ ഗുരുതരാവസ്ഥയിൽ, സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം

തട്ടേക്കാട് ബോട്ട് അപകടം

കേരളക്കരയെ ഒന്നടങ്കം പിടിച്ചുകുലുക്കിയ മറ്റൊരു ബോട്ടപകടമായിരുന്നു എറണാകുളം തട്ടേക്കാടുണ്ടായത്. അങ്കമാലി എളവൂർ യുപി സ്കൂളിലെ പതിനഞ്ച് വിദ്യാർത്ഥികളും മൂന്ന് അധ്യാപകരുമാണ് മുങ്ങി മരിച്ചത്. 2007 ഫെബ്രുവരി 20നായിരുന്നു അപകടം. വിനോദ സഞ്ചാരത്തിനായി എത്തിയ വിദ്യാർഥികളും അധ്യാപകരുമായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ബോട്ടിനടിയിൽ വിള്ളലുണ്ടാകുകയും കരയിൽ നിന്ന് പത്തടി അകലെയെത്തിയപ്പോഴേക്കും മുങ്ങി താഴുകയുമായിരുന്നു. നീന്തൽ അറിയാവുന്ന അധ്യാപകരായിരുന്നു അന്ന് നാല്പതോളം കുട്ടികളെ രക്ഷപ്പെടുത്തിയത്.

കേരളത്തെ കണ്ണീരിലാഴ്ത്തിയ ബോട്ടപകടങ്ങൾ
അപകടത്തിനു കാരണം സുരക്ഷാവീഴ്ച; സര്‍വീസ് നടത്തിയത് മാനദണ്ഡങ്ങള്‍ പാലിക്കാതെ

തേക്കടി ബോട്ടപകടം

നാല്പത്തിയഞ്ച് പേരുടെ ജീവനെടുത്ത ബോട്ടപകടമായിരുന്നു തേക്കടിയിൽ 2009 സെപ്റ്റംബർ 30ന് ഉണ്ടായത്. വൈകിട്ട് അഞ്ചുമണിയോടെയാണ് തേക്കടി തടാകത്തിലെ മണക്കവല ഭാഗത്ത് വച്ചായിരുന്നു കെടിഡിസിയുടെ ജലകന്യകയെന്ന ബോട്ട് മുങ്ങിയത്. ദുരന്തത്തിൽ ജീവൻ നഷ്ടമായവരിൽ ഏഴ് കുട്ടികളും പെടുന്നു. ബോട്ടിൽ കയറാവുന്നതിലുമധികം സഞ്ചാരികളെ കയറ്റിയതും ലൈഫ് ജാക്കറ്റുകൾ ഇല്ലാതിരുന്നതും ബോട്ടിന്റെ അശാസ്ത്രീയ നിർമാണവുമെല്ലാം അപകടകാരണങ്ങളായി അന്ന് അന്വേഷണ സംഘങ്ങൾ കണ്ടെത്തിയിരുന്നു.

മട്ടാഞ്ചേരി ബോട്ടപകടം

2015ലെ ഓണക്കാലം മലയാളികളെ സംബന്ധിച്ചിടത്തോളം വേദനയുടേത് കൂടിയാണ്. ഫോർട്ട് കൊച്ചി- വൈപ്പിനിൽ ഉണ്ടായ ബോട്ടപകടത്തിൽ അന്ന് മരിച്ചത് പതിനൊന്ന് പേരായിരുന്നു. കൊച്ചി നഗരസഭയുടെ എം ബി ഭാരതെന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. യാത്രാബോട്ടിനെ സ്‌പീഡിലെത്തിയ വള്ളം ഇടിക്കുകയും ബോട്ട് തകരുകയായിരുന്നു. 45 പേരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. അന്നും ബോട്ടിന്റെ കാലപ്പഴക്കം സംബന്ധിച്ച് ആരോപണങ്ങൾ ഉയർന്നിരുന്നു.

കേരളത്തിന് ഒരിക്കലും മറക്കാനാകാത്ത മറ്റൊരു ബോട്ട് ദുരന്തത്തിലായിരുന്നു മലയാളത്തിന്റെ മഹാകവി കുമാരനാശാന്റെ ജീവനും പൊലിഞ്ഞത്. ആലപ്പുഴ പല്ലന പുഴയിൽ 1924ൽ ഉണ്ടായ റെഡീമർ ബോട്ടപകടത്തിൽ കുമാരനാശാൻ ഉൾപ്പെടെ 24 പേരാണ് മരിച്ചത്.

logo
The Fourth
www.thefourthnews.in