വയനാട് പ്രിയങ്ക ഗാന്ധി, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

വയനാട് പ്രിയങ്ക ഗാന്ധി, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

നവംബർ 13നാണ് സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പുകള്‍
Updated on
1 min read

കേരളത്തിലെ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി രാജിവെച്ചൊഴിഞ്ഞ വയനാട് ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയായിരിക്കും സ്ഥാനാർഥി. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍ മത്സരിക്കും. ചേലക്കരയില്‍ പാലക്കാട് മുൻ എംപി കൂടിയായ രമ്യ ഹരിദാസ് കോണ്‍ഗ്രസിനായി കളത്തിലിറങ്ങും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് ശേഷം തന്നെ സ്ഥാനാർഥികളെ തീരുമാനിച്ച് മറ്റ് പാർട്ടികള്‍ക്ക് മുകളില്‍ മേല്‍ക്കൈ നേടുകയാണ് കോണ്‍ഗ്രസ്.

2024 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ റായ് ബറേലിയിലും വയനാട്ടിലും വിജയിച്ച രാഹുല്‍ ഗാന്ധി വയനാട് നിന്ന് രാജിവെച്ചൊഴിയാൻ തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായ വയനാട്ടില്‍ കഴിഞ്ഞ തവണ സിപിഐ ദേശീയ നേതാവ് ആനി രാജയെ 3.64 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രാഹുല്‍ പരാജയപ്പെടുത്തിയത്.

രാഹുലിന് പകരം പ്രിയങ്ക എത്തുന്നതോടെ കോണ്‍ഗ്രസ് പ്രവർത്തകർക്കുള്ളില്‍ തന്നെ ആവേശമാണ്. രാഹുലിനേക്കാള്‍ മികച്ച ഭൂരിപക്ഷം നേടി വിജയിക്കാൻ പ്രിയങ്കയ്ക്ക് കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രവർത്തകരുടെ ആത്മവിശ്വാസം. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ആദ്യമായി പ്രിയങ്ക കടക്കുന്നുവെന്ന പ്രത്യേകതയും വയനാട് ലോക്‌സഭ തിരഞ്ഞെടുപ്പിനുണ്ട്.

വയനാട് പ്രിയങ്ക ഗാന്ധി, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
മഹാരാഷ്ട്ര, ഝാർഖണ്ഡ് തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു; കേരളത്തിൽ ഉപതെരഞ്ഞെടുപ്പുകൾ നവംബർ 13ന്

പാലക്കാട് സിറ്റിങ് എംഎല്‍എ ആയിരുന്നു ഷാഫി പറമ്പില്‍ വടകര ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 2021ല്‍ ബിജെപി സ്ഥാനാർഥി ഇ ശ്രീധരനില്‍ നിന്ന് കടുത്ത മത്സരം നേരിട്ട ഷാഫി അവസാന ഘട്ടത്തിലായിരുന്നു വിജയം നേടിയത്. 3,859 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മാത്രമായിരുന്നു ഷാഫിയുടെ വിജയം.

യൂത്ത് കോണ്‍ഗ്രസില്‍ ഷാഫിയുടെ പിൻഗാമിയായി ഉയർന്നുവന്ന നേതാവാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. ത്രികോണ മത്സരത്തിന് സാധ്യതയുള്ള പാലക്കാട് ഷാഫിയുടെ ശിഷ്യനെ തന്നെ കളത്തിലിറക്കി മണ്ഡലം നിലനിർത്തുക എന്ന ലക്ഷ്യമാണ് കോണ്‍ഗ്രസിനുള്ളത്.

മൂന്ന് പതിറ്റാണ്ടോളമായി സിപിഐഎമ്മിന്റെ മണ്ഡലമാണ് ചേലക്കര. കെ രാധാകൃഷ്ണൻ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ചേലക്കര ഉപതിരഞ്ഞെടുപ്പിലേക്ക് കടന്നത്. പാലക്കാട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാധാകൃഷ്ണനോട് പരാജയപ്പെട്ട രമ്യ ഹരിദാസിനെ തന്നെ മത്സരിപ്പിച്ച് മണ്ഡലം പിടിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ തന്ത്രം.

കഴിഞ്ഞ തവണ നാല്‍പ്പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കെ രാധാകൃഷ്ണന്റെ വിജയം. ചേലക്കരയില്‍ കഴിഞ്ഞ ആറ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അഞ്ചിലും സിപിഐഎമ്മിനായി മത്സരിച്ചത് കെ രാധാകൃഷ്ണനായിരുന്നു. 2016ല്‍ യു ആർ പ്രദീപായിരുന്നു സിപിഐഎമ്മിനായി കളത്തിലിറങ്ങിയത്.

logo
The Fourth
www.thefourthnews.in