മധു
മധു

മധു വധക്കേസ് നാടിന്റെ പ്രശ്നം; നീതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

പ്രോസിക്യൂഷന്റെ ഭാ​ഗത്ത് നിന്ന് ഒരു അലംഭാവവും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി സഭയിൽ
Updated on
1 min read

അട്ടപ്പാടി മധു വധക്കേസിൽ നീതി നടപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മധു വധക്കേസ് നാടിന്റെ പ്രശ്നമാണ്. കേസിൽ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നിമയസഭയിൽ അറിയിച്ചു. മധു കേസിൽ സർക്കാരിന് കൃത്യമായ നിലപാട് ഉണ്ട്. പ്രോസിക്യൂഷന്റെ ഭാ​ഗത്ത് നിന്ന് ഒരു അലംഭാവവും ഉണ്ടായിട്ടില്ലെന്നും അലവൻസ് ലഭിക്കാത്തത് കൊണ്ടല്ല പ്രോസിക്യൂട്ടർമാർ പിന്മാറിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിന് ഏറ്റവും അപമാനകരമായ സ്ഥിതി വിശേഷമാണ് മധുവിന്റെ കൊലപാതകത്തിലൂടെ ഉണ്ടായത്

മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. പ്രതികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന് ഏറ്റവും അപമാനകരമായ സ്ഥിതി വിശേഷമാണ് മധുവിന്റെ കൊലപാതകത്തിലൂടെ ഉണ്ടായത്. കേസിനെ ​ഗൗരവമായാണ് സർക്കാർ കാണുന്നത്. വിചാരണ നേരിടുന്നത് യഥാർത്ഥ പ്രതികൾ തന്നെയാണ്. സാക്ഷികൾ കോടതിയിൽ വരുമ്പോഴും പോകുമ്പോഴും പോലീസ് അകമ്പടി ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൂറുമാറിയ സാക്ഷികൾക്കെതിരെ കോടതിയാണ് നടപടിയെടുക്കേണ്ടത്. പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കാൻ വേണ്ട നടപടികളെല്ലാം സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മധു വധക്കേസിൽ വിചാരണയ്ക്കിടെ ഇതുവരെ വിസ്തരിച്ച 16 സാക്ഷികളിൽ 13 പേരും കൂറുമാറിയിരുന്നു. മധുവിന്റെ ബന്ധുക്കളും കൂറുമാറിയവരിലുണ്ട്. വിചാരണയുടെ ആദ്യഘട്ടം മുതല്‍ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന ആശങ്ക മധുവിന്റെ കുടുംബം പങ്കുവെച്ചിരുന്നു. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചിലര്‍ ഭീഷണിപ്പെടുത്തുന്നതായി അമ്മ മല്ലിയും സഹോദരി സരസുവും മണ്ണാര്‍ക്കാട് എസ് സി എസ് ടി കോടതിയില്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളുടെ സുഹൃത്ത് ഷിഫാന്‍ എന്നയാളെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു.

അതിനിടെ പ്രതികളുടെ ജാമ്യം റദ്ദാക്കിയാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അഭിഭാഷകൻ ഭീഷണിപ്പെടുത്തിയതായി വിചാരണ കോടതി വിധിന്യായത്തിൽ പറഞ്ഞിരുന്നു. ജഡ്ജിയുടെ ഫോട്ടോ ചേർത്ത് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ജാമ്യം റദ്ദാക്കിയാൽ വിചാരണ ജഡ്ജി മേൽക്കോടതിയിൽ ഉത്തരം പറയേണ്ടി വരുമെന്ന് അഭിഭാഷകൻ ഭീഷണിപ്പെടുത്തിയതായും വിധിന്യായത്തിൽ പറയുന്നു.

logo
The Fourth
www.thefourthnews.in