ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കാണാന്‍ എഡിജിപി അജിത് കുമാറിനെ മുഖ്യമന്ത്രി അയച്ചു; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ്

ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കാണാന്‍ എഡിജിപി അജിത് കുമാറിനെ മുഖ്യമന്ത്രി അയച്ചു; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ്

ഹയാത്ത് ഹോട്ടലില്‍ ഔദ്യോഗിക വാഹനമിട്ട ശേഷം സ്വകാര്യ കാറിലാണ് അജിത് കുമാര്‍ ഹൊസബലെയെ കാണാന്‍ പോയത്
Updated on
2 min read

എഡിജിപി എം ആര്‍ അജിത് കുമാറിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ കാണാനാണ് അജിത് കുമാറിനെ മുഖ്യമന്ത്രി അയച്ചത്. 2023 മെയ് 20 മുതല്‍ 23വരെ തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിര്‍ സ്‌കൂളില്‍ വച്ച് ആര്‍എസ്എസിന്റെ ക്യാംപ് നടന്നിരുന്നു. ക്യാംപില്‍ പങ്കെടുത്ത ഹൊസബലെയെ കാണാന്‍ അജിത് കുമാറിനെ മുഖ്യമന്ത്രി പറഞ്ഞയച്ചോ എന്നു വ്യക്തമാക്കണമെന്നും സതീശന്‍.

കൊച്ചിയിലെ ഹോട്ടല്‍ ഹയാത്തില്‍ ഔദ്യോഗിക വാഹനം പാര്‍ക്ക് ചെയ്ത് മറ്റൊരു കാറിലാണ് എഡിജിപി ആര്‍എസ്എസ് നേതാവിനെ കാണാനെത്തിയത്. ഒരു മണിക്കൂറോളം അവര്‍ തമ്മില്‍ സംസാരിച്ചു. എഡിജിപി വഴി മുഖ്യമന്ത്രി എന്ത് കാര്യമാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി സംസാരിച്ചത്? ഏത് വിഷയം തീര്‍ക്കാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടത്? എന്തിന് വേണ്ടിയാണ് ക്രമസമാധാന ചുമതലുള്ള ഉന്നത ഉദ്യോഗസ്ഥനെ അയച്ചത്? തിരുവനന്തപുരത്തുള്ള ആര്‍എസ്എസ് നേതാവാണ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ നിന്നും ഒഴിവാകാനും തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ധാരണ ഉണ്ടാക്കാനുമായിരുന്നു കൂടിക്കാഴ്ച. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അക്കൗണ്ട് തുറന്നു കൊടുക്കാമെന്ന ഉറപ്പാണ് മുഖ്യമന്ത്രി നല്‍കിയത്.

ബിജെപിയുമായുള്ള ആ ബന്ധമാണ് തൃശൂരിലും തുടര്‍ന്നത്. ബിജെപിയെ ജയിപ്പിക്കാന്‍ തൃശൂര്‍ പൂരം പൊലീസ് കലക്കിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പൊലീസ് കമ്മിഷണര്‍ അഴിഞ്ഞാടി എന്നതായിരുന്നു സിപിഎമ്മിന്റെ പ്രതിരോധം. കമ്മിഷണര്‍ അഴിഞ്ഞാടുമ്പോള്‍ തൃശൂരില്‍ ഉണ്ടായിരുന്ന എഡിജിപി അജിത്കുമാര്‍ ഇടപെടാതിരുന്നത് എന്തുകൊണ്ടാണ്? മുഖ്യമന്ത്രിയുടെ അറിവോടെ പൊലീസിനെ ഉപയോഗിച്ച് തൃശൂര്‍ പൂരം കലക്കിയതു കൊണ്ടാണ് കൊലപാതകവും സ്വര്‍ണക്കള്ളക്കടത്തും സ്വര്‍ണംപൊട്ടിക്കലും കൈക്കൂലിയും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും എഡിജിപി അജിത്കുമാറിനെയും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെയും സംരക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്തും അതിന് മുന്‍പും ബിജെപിയുമായി മുഖ്യമന്ത്രി പിണറായി വിജയന് അവിശുദ്ധ ബന്ധമുണ്ട്. അത് ഒന്നുകൂടി വ്യക്തമായിരിക്കുകയാണ്. തൃശൂരില്‍ ബിജെപിയെ ജയിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം ചെയ്തത്. ഇല്ലെങ്കില്‍ അറിഞ്ഞില്ലെന്നോ എഡിജിപി അവിടെ പോയിട്ടില്ലെന്നോ മുഖ്യമന്ത്രി പറയട്ടെ.

ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കാണാന്‍ എഡിജിപി അജിത് കുമാറിനെ മുഖ്യമന്ത്രി അയച്ചു; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ്
'ഇത് എസ്എഫ്‌ഐക്കാലം മുതല്‍ കേട്ടുതുടങ്ങിയതാണ്, എനിക്ക് ഭയമില്ല'; വിവാദങ്ങളില്‍ പ്രതികരിച്ച് പി ശശി

മുഖ്യമന്ത്രിക്ക് വേണ്ടി എഡിജിപി തൃശൂരില്‍ തങ്ങിയാണ് പൂരം കലക്കിയത്. തിരഞ്ഞെടുപ്പ്കാലത്ത് ഇഡി പിടിമുറുക്കിയത് സിപിഎം നേതാക്കളുടെ കഴുത്തിലാണ്. തിരഞ്ഞെടുപ്പില്‍ ജയിച്ചതോടെ കരുവന്നൂരില്‍ ഒരു അന്വേഷണവുമില്ല. ഇതെല്ലാം പ്രതിപക്ഷം അന്നേ പറഞ്ഞതാണ്. പൂരം കലക്കി ഹൈന്ദവ വികാരമുണ്ടാക്കിയാണ് ബിജെപി ജയിച്ചത്. അത് ബി.ജെ.പിയും സി.പി.എം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്.

മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന സുരേഷ് മൊഴി കൊടുത്തപ്പോള്‍ സ്വപ്‌ന സുരേഷിന്റെ സഹായിയെ തട്ടിക്കൊണ്ടു പോയതും അജിത് കുമാറാണ്. അതു കഴിഞ്ഞപ്പോള്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റി അതിനേക്കാള്‍ വലിയ പദവിയില്‍ ഇരുത്തി. നിയമപരമായി ചെയ്യാന്‍ പാടില്ലാത്തതൊക്കെ ഇതുപോലെയുള്ള ഉദ്യോഗസ്ഥരെക്കൊണ്ട് ചെയ്യിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നടപടി എടുക്കാന്‍ സാധിക്കാത്തത്. ഇപ്പോള്‍ എസ്ഐ എസ്പിക്കെതിരെ അന്വേഷിക്കുന്നതു പോലെയാണ്. എന്ത് ഇടപാടാണ് സംഘപരിവാറും സിപിഎം നേതൃത്വവും തമ്മിലുള്ളത്. മുഖ്യമന്ത്രി എന്തിനാണ് ജാവദേദ്ക്കറെ അഞ്ചാറ് തവണ കണ്ടത്?

സുജിത് ദാസ് എന്ന എസ്പിയും എംഎല്‍എയും തമ്മിലുള്ള ഫോണ്‍ സംഭാഷണം കേട്ടാല്‍ ഒരു നിമിഷം പോലും അയാളെ ആ സ്ഥാനത്ത് ഇരുത്താനാകില്ല. മൂന്ന് എസ്.പിമാര്‍ക്കെതിരെയാണ് അസംബന്ധം പറഞ്ഞത്. എഡിജിപിയുടെ ഭാര്യാ സഹോദരന്‍മാര്‍ക്കെതിരെ പോലും അഴിമതി ആരോപണം പറഞ്ഞു. അങ്ങനെയുള്ള ആളെയാണ് ഇപ്പോഴും സര്‍വീസില്‍ വച്ചുകൊണ്ടിരിക്കുന്നത്. മരം മുറിച്ചത് ഈ എസ്.പിയുടെ കാലത്തല്ലെന്നതിന് കള്ളത്തെളിവ് ഉണ്ടാക്കാനാണ് പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്.

മുഖ്യമന്ത്രിയെ കാണാന്‍ പോയ ഭരണപക്ഷ എംഎല്‍എ ഏത് ഭീഷണിക്ക് വഴങ്ങിയാണ് പുറത്തേക്ക് വന്നതെന്ന് അറിയില്ല. രണ്ട് കൊലപാതകം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ എഡിജിപിക്ക് എതിരെ ഉന്നയിച്ചിട്ടും എഡിജിപിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ശേഷം എം.എല്‍.എ പറഞ്ഞത്. അങ്ങനെയെങ്കില്‍ ശശിയുടെയും എ.ഡി.ജി.പിയുടെയും കഴുത്തില്‍ ഓരോ മാല കൂടി ഇട്ടിട്ട് പോരാമായിരുന്നു.

ഊൗരിപ്പിടിച്ച വാളിന്റെ ഇടയിലൂടെ നടന്ന മുഖ്യമന്ത്രി എന്തിനാണ് തനിക്ക് താഴെയുള്ള രണ്ടു പേരെ ഭയപ്പെടുന്നത്? രണ്ടു കൊലപാതകം ഉള്‍പ്പെടെയുള്ള വെളിപ്പെടുത്തലുകളില്‍ പ്രതിപക്ഷം നിയമപരമായ പരിശോധന നടത്തുകയാണ്. ഇതേക്കുറിച്ച് സിബിഐ അന്വേഷിക്കണം എന്നതാണ് യുഡിഎഫിന്റെ ആവശ്യമെന്നും സതീശൻ.

logo
The Fourth
www.thefourthnews.in