കോണ്‍ഗ്രസില്‍ കാസ്റ്റിങ് കൗച്ചും പവര്‍ ഗ്രൂപ്പും; ആരോപണമുന്നയിച്ച വനിതാനേതാവിനെ പുറത്താക്കി

കോണ്‍ഗ്രസില്‍ കാസ്റ്റിങ് കൗച്ചും പവര്‍ ഗ്രൂപ്പും; ആരോപണമുന്നയിച്ച വനിതാനേതാവിനെ പുറത്താക്കി

എഐസിസി മുന്‍ അംഗവും പിഎസ് സി അംഗവുമായിരുന്നു സിമി
Updated on
1 min read

കോണ്‍ഗ്രസില്‍ കാസ്റ്റിങ് കൗച്ചും പവര്‍ ഗ്രൂപ്പും ഉണ്ടെന്ന് ആരോപിച്ച സിമി റോസ് ബെല്‍ ജോണിനെതിരേ നടപടിയുമായി പാര്‍ട്ടി. കോണ്‍ഗ്രസിന്‌റെ പ്രാഥമിക അംഗത്വത്തില്‍നിന്നാണ് സിമിയെ പുറത്താക്കിയത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപിയുടെ നിര്‍ദേശ പ്രകാരമാണ് നടപടിയെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എം ലിജു അറിയിച്ചു.

എഐസിസി മുന്‍ അംഗവും പിഎസ് സി അംഗവുമായിരുന്നു സിമി. പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ളവര്‍ക്കെതിരെ കഴിഞ്ഞ ദിവസം സ്വകാര്യ ടി വി ചാനലിലൂടെയാണ് സിമി ആരോപണമുന്നയിച്ചിത്. കെപിസിസി പ്രസിഡന്റ് അടക്കം മറ്റു നേതാക്കളുടെ പിന്തുണ ഉണ്ടായിട്ടും പാര്‍ട്ടി ഭാരവാഹിത്വത്തിലേക്ക് വരാന്‍ സതീശന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു ആരോപണം. മാത്രമല്ല, കോണ്‍ഗ്രസിലെ വനിതാ നേതാക്കളെ ഉള്‍പ്പെടെ ഇവര്‍ അധിക്ഷേപിച്ചിരുന്നു.

'രാഷ്ട്രീയ ശത്രുക്കളുടെ ഒത്താശയോടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലെ ലക്ഷക്കണക്കിന് വനിതാ നേതാക്കളെയും പ്രവര്‍ത്തകരെയും മാനസികമായി തകര്‍ക്കുകയും അവര്‍ക്ക് മാനഹാനി ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിമി റോസ് ബെല്‍ ജോണ്‍ ആക്ഷേപം ഉന്നയിച്ചത്. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലേയും കെപിസിസി ഭാരവാഹികളിലേയും വനിതാ നേതാക്കളും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും അടക്കമുള്ളവര്‍ സിമി റോസ് ബെല്‍ ജോണിനെതിരെ നടപടിയെടുക്കണമെന്ന് സംയുക്തമായി നല്‍കിയ പരാതിയില്‍ കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. സിമി റോസ് ബെല്‍ ജോണിന്റെ പ്രവര്‍ത്തി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് പ്രഥമ ദൃഷ്ട്യാ പാര്‍ട്ടിക്ക് ബോധ്യപ്പെട്ടതിനാലാണ് അച്ചടക്ക നടപടിയെടുത്തതെന്ന്' വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.

കോണ്‍ഗ്രസില്‍ വനിതാ നേതാക്കള്‍ പീഡനം നേരിടുന്നുവെന്ന സിമി റോസ് ബെല്‍ ജോണിന്റെ പരാതി ചൂണ്ടിക്കാട്ടിയപ്പോള്‍ അന്വേഷിക്കുമെന്നായിരുന്നു കെ സുധാകരന്റെ ആദ്യ പ്രതികരണം. എന്നാല്‍ സെക്കന്റുകള്‍ക്കുള്ളില്‍ അദ്ദേഹം ഇതു മാറ്റി അന്വേഷണം ആരോപണം ഉന്നയിച്ച വനിതാ നേതാവിന് എതിരെ എന്ന് തിരുത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സിമി റോസ് ബെല്‍ ജോണിനെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു. ഇതിനിടെ സിമിറോസ് ബെല്‍ ജോണിനെതിരെ പരാതിയുമായി മഹിളാ കോണ്‍ഗ്രസ് ഔദ്യോഗിക വിഭാഗം രംഗത്തെത്തി. നടപടി ആവശ്യപ്പെട്ട് അവര്‍ കെപിസിസി നേതൃത്വത്തിന് കത്തു നല്‍കുകയായിരുന്നു.

logo
The Fourth
www.thefourthnews.in