മധു വധക്കേസ്; കോടതിയെ കബളിപ്പിച്ച സാക്ഷി സുനില്‍കുമാറിനെതിരായ ഹർജി ഇന്ന് പരിഗണിക്കും

മധു വധക്കേസ്; കോടതിയെ കബളിപ്പിച്ച സാക്ഷി സുനില്‍കുമാറിനെതിരായ ഹർജി ഇന്ന് പരിഗണിക്കും

11 പ്രതികളുടെ ജാമ്യഹർജിയും മണ്ണാർക്കാട് എസ്‍സി-എസ്ടി കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്
Updated on
1 min read

അട്ടപ്പാടി മധു വധക്കേസില്‍ കോടതിയെ കബളിബിച്ച 29-ാം സാക്ഷി സുനില്‍കുമാറിനെതിരെ നടപടി വേണമെന്ന ഹർജി വിചാരണക്കോടതി ഇന്ന് പരിഗണിക്കും. 11 പ്രതികളുടെ ജാമ്യഹർജിയും മണ്ണാർക്കാട് എസ്‍സി-എസ്ടി കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

വിചാരണയ്ക്കിടെ മൊഴി മാറ്റിയ സുനില്‍കുമാർ കോടതിയെ കബളിപ്പിച്ചെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷൻ നല്‍കിയ ഹർജിയാണ് ഇന്ന് പരിഗണിക്കുന്നത്. കൊല്ലപ്പെട്ട മധുവും സുനില്‍കുമാറും പ്രതികളുമുള്ള ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍, ഒന്നും കാണുന്നില്ലെന്നായിരുന്നു സുനിലിന്റെ മൊഴി. ഇതിനെ തുടര്‍ന്ന് സാക്ഷിയുടെ കാഴ്ച ശക്തി പരിശോധിക്കാന്‍ കോടതി നിർദേശിച്ചു. കാഴ്ചാപരിമിതി ഇല്ലാത്തയാളാണ് സുനില്‍കുമാര്‍ എന്ന് പരിശോധനാ ഫലം വന്നതോടെ കോടതി പുനര്‍ വിസ്താരത്തിന് ഉത്തരവിടുകയായിരുന്നു. തുടർന്ന് വിസ്തരിച്ചപ്പോള്‍ സുനില്‍കുമാര്‍ മൊഴി തിരുത്തി, ദൃശ്യങ്ങളിലുള്ളത് താന്‍ തന്നെയെന്നും മധു മര്‍ദനമേറ്റിരിക്കുന്നത് കണ്ടുവെന്നും സമ്മതിച്ചു. ഇതോടെയാണ് സുനിലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ പരാതി നല്‍കിയത്.

സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് 11 പ്രതികളുടെ ജാമ്യം വിചാരണക്കോടതി റദ്ദാക്കിയത്. ഹൈക്കോടതിയില്‍ അപ്പീല്‍ പോയെങ്കിലും വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവെയ്ക്കുകയായിരുന്നു. ഇവരുടെ ജാമ്യഹർജിയും മണ്ണാർക്കാട് എസ്‍സി-എസ്ടി കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

90,91 സാക്ഷികളെ ഇന്ന് വിസ്തരിക്കാന്‍ കോടതി നിശ്ചയിച്ചിരുന്നു. മധുവിൻ്റെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരുടെ സംഘത്തിലെ തലവനാണ് 90-ാം സാക്ഷി ഡോ എൻ എ ബൽറാം. ഇന്ന് ഹാജരാകാനുള്ള അസൗകര്യം ഇദ്ദേഹം കോടതിയെ അറിയിച്ചിട്ടുണ്ട്. കോട്ടത്തറ ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റൻറ് നിജാമുദ്ദീൻ ആണ് ഇന്ന് വിസ്തരിക്കുന്ന 91-ാം സാക്ഷി.

logo
The Fourth
www.thefourthnews.in