എം വി ഗോവിന്ദന്‍
എം വി ഗോവിന്ദന്‍

'എല്ലാകാലത്തും ആരും ശത്രുവും മിത്രവുമല്ല'; ലീഗ് വര്‍ഗീയ പാര്‍ട്ടിയെന്ന് സിപിഎം പറഞ്ഞിട്ടില്ലെന്ന് എംവി ഗോവിന്ദന്‍

വര്‍ഗീയതക്കെതിരായ പോരാട്ടങ്ങള്‍ക്ക് ആരൊക്കെ യോജിക്കുന്നോ അവരെയൊക്കെ ചേര്‍ത്തുപിടിക്കുന്ന വിശാലമായ കാഴ്ചപ്പാടാണ് സി പി എമ്മിന്
Updated on
1 min read

മുസ്ലീം ലീഗിനോട് രാഷ്ട്രീയ വിവേചനമില്ലെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഗവര്‍ണര്‍ക്കെതിരായ സര്‍ക്കാര്‍ നിലപാടിനെ ലീഗും ആര്‍എസ്പിയും പിന്തുണച്ചതോടെ യുഡിഎഫ് പ്രതിസന്ധിലായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി. ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നായിരുന്നു ഗോവിന്ദന്‍ മാസ്റ്ററുടെ നിലപാട്.

സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കൊപ്പം ലീഗ് നില്‍ക്കുന്നു എന്നതിനെ സിപിഎം പിന്തുണക്കും. ലീഗ് എടുക്കുന്ന നിലപാട് സംബന്ധിച്ചാണ് തീരുമാനമെടുക്കുക. ബിജെപിക്ക് അനുകൂലമായെടുക്കുന്ന നിലപാടുകളോട് യുഡിഎഫില്‍ പലര്‍ക്കും അമര്‍ഷമുണ്ട്. വര്‍ഗീയതക്കെതിരായ പോരാട്ടങ്ങള്‍ക്ക് ആരൊക്കെ യോജിക്കുന്നോ അവരെയൊക്കെ ചേര്‍ത്തുപിടിക്കുന്ന വിശാലമായ കാഴ്ചപ്പാടാണ് സി പി എമ്മിന്. എല്ലാകാലത്തും ആരും ശത്രുവും മിത്രവുമല്ല. വര്‍ഗീയ നിലപാടെടുക്കുന്ന എസ്ഡിപിഐയുമായി കൂട്ടുകൂടുമ്പോള്‍ ലീഗിനെ സി പി എം വിമര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

വര്‍ഗീയ നിലപാടെടുക്കുന്ന എസ്ഡിപിഐയുമായി കൂട്ടുകൂടുമ്പോള്‍ ലീഗിനെ സി പി എം വിമര്‍ശിച്ചിട്ടുണ്ട്

എം വി ഗോവിന്ദന്‍

ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നീക്കാനുള്ള സര്‍ക്കാരിന്റെ ബില്ലിനെ കോണ്‍ഗ്രസില്‍ ഒരു വിഭാഗവും ലീഗും ആര്‍എസ്പിയും പൂര്‍ണമായും പിന്തുണച്ചിരുന്നു. വിദ്യാഭ്യാസ രംഗത്തെ കൂടുതല്‍ മികവുറ്റതാക്കുകയാണ് സര്‍ക്കാര്‍. അപ്പോഴാണ് ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാന്‍ ഗവര്‍ണറെ ഉപയോഗിച്ച് ബിജെപി ശ്രമിക്കുന്നത്.ഈ വിഷത്തില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ബിജെപിക്ക് വേണ്ടി വാദിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. വിദ്യാഭ്യാസ രംഗത്തെ കൂടുതല്‍ മികവുറ്റതാക്കുകയാണ് സര്‍ക്കാര്‍. അതിനിടെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാന്‍ ഗവര്‍ണറെ ഉപയോഗിച്ച് ബിജെപി ശ്രമിക്കുന്നതായും എം വി ഗോവിന്ദന്‍ ആരോപിച്ചു.

അതേസമയം, സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ ജനങ്ങള്‍ സ്വീകരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും പാര്‍ട്ടി സെക്രട്ടറി പറഞ്ഞു. വിഴിഞ്ഞം സമരവും, ഗവര്‍ണര്‍ക്കെതിരായ നിലപാടും ചൂണ്ടിക്കാട്ടിയായിരുന്നു വാദം. വിഴിഞ്ഞം വിഷയത്തില്‍ മത്സ്യത്തൊഴിലാളികളാണ് സമരം ആരംഭിച്ചത്. സമരത്തെ എതിര്‍ക്കുന്ന സമീപനമല്ല സിപിഎം സ്വീകരിച്ചതെന്നും ഏഴില്‍ ആറ് ആവശ്യങ്ങള്‍ അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഘട്ടത്തിൽ സമരം അക്രമാസക്തമായെന്നും ചിലയാളുകൾ സമരത്തെ വർഗീയവൽക്കരിച്ചെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ യുഡിഎഫ് കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിച്ചു. തുടക്കം മുതൽ സമരം സങ്കീർണമാക്കാനാണ് അവർ ശ്രമിച്ചത്. ഇതിനിടെ സമരം പിൻവലിച്ചത് അവരെ പ്രതിസന്ധിയിലാക്കിയെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ യുഡിഎഫ് എംപിമാർ പ്രതികരിക്കുന്നില്ല. പാർലമെന്റിനകത്തും പുറത്തും അവർ മൗനം പാലിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, മന്ത്രിസ്ഥാനത്തേക്ക് സജി ചെറിയാനെ തിരികെ കൊണ്ടുവരുന്ന കാര്യം പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ഇക്കാര്യത്തിൽ പാർട്ടി പരിശോധിച്ച് നിലപാട് സ്വീകരിക്കും. നിലവിൽ തീരുമാനമുണ്ടായിട്ടില്ല. സജി ചെറിയാനെതിരെ നിലവിൽ കേസുകളില്ല. അദ്ദേഹം രാജിവെച്ചത് ധാർമ്മികത കണക്കാക്കിയാണെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in