'കാണിക്കുന്നത് അൽപ്പത്തരം'; പി വി അൻവറിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

'കാണിക്കുന്നത് അൽപ്പത്തരം'; പി വി അൻവറിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളുടെ ജിഹ്വായായി പിവി അൻവർ മാറി
Updated on
1 min read

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ നിരന്തരം ആരോപണങ്ങളുന്നയിക്കുന്ന പിവി അൻവർ എംഎൽഎയെ രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പാർട്ടിയെ ആകെ തിരുത്താനുള്ള സ്ഥാനമാണ് തനിക്കുള്ളതെന്ന അൽപ്പത്തരമാണ് അൻവറിന്റേത്. വലതുപക്ഷ രാഷ്ട്രീയശക്തികളും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും നടത്തുന്ന കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളുടെ ജിഹ്വായായി അൻവർ മാറിയെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

'ജനാധിപത്യകേന്ദ്രീകരണ തത്വത്തിൽ, ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് സിപിഎം. അതുകൊണ്ടുതന്നെ നിർഭയമായി അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യം പാർട്ടിയിലുണ്ട്. ഇത്തരം ചർച്ചകളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് പാർട്ടി സ്വീകരിക്കുന്നത്. പാർട്ടിയുടെ നേതൃത്വത്തിലുള്ള ഭരണസംവിധാനങ്ങളാകട്ടെ ജനങ്ങൾക്ക് നീതി ലഭിക്കാൻ ഇടപെടുകയും ചെയ്യുകയാണ്. പാർലമെൻ്ററി പ്രവർത്തനമെന്നത് പാർട്ടിയുടെ നിരവധി സംഘടനാപ്രവർത്തനങ്ങളിൽ ഒന്നുമാത്രമാണ്. എന്നിട്ടും പാർലമെൻ്ററി പാർട്ടിയിൽ സ്വതന്ത്ര അംഗമെന്ന നില പാർട്ടിയെ ആകെ തിരുത്തുവാനുള്ള സ്ഥാനമാണെന്ന് കരുതി ഇടപെടുന്ന അൽപ്പത്വമാണ് അൻവർ കാണിച്ചത്,'' സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറയുന്നു.

'കാണിക്കുന്നത് അൽപ്പത്തരം'; പി വി അൻവറിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
'അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളുന്നു, പാര്‍ട്ടിയെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം', വിശദമായ മറുപടി പിന്നീടെന്ന് പിണറായി

പാർട്ടി അനുഭാവിയല്ലെങ്കിൽ പോലും നൽകുന്ന പരാതികൾ പരിശോധിച്ച് നീതി ലഭ്യമാക്കുകയെന്നതാണ് പാർട്ടിയുടെയും സർക്കാരിന്റെയും നയം. അതിൻ്റെ അടിസ്ഥാനത്തിൽ പി വി അൻവർ നൽകിയ പരാതികൾ പാർട്ടിയും സർക്കാരും പരിശോധിച്ചിട്ടുണ്ട്. ഒരു മാസം കൊണ്ട് അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ പരിശോധനയ്ക്കുശേഷം പാർട്ടി പരിശോധിക്കേണ്ട കാര്യങ്ങളുണ്ടെങ്കിൽ പരിശോധിക്കുമെന്ന് പാർട്ടി വ്യക്തമാക്കുകയും ചെയ്തു.

പാർട്ടിയിലും സർക്കാരിലും വിശ്വാസമുള്ള ഒരാളും ഇത്തരമൊരു സാഹചര്യത്തിൽ പൊതുപ്രസ്താവന നടത്തുകയില്ല. എന്നാൽ അൻവർ വലതുപക്ഷ രാഷ്ട്രീയക്കാർക്കുവേണ്ടി തുടർച്ചയായി വിമർശനങ്ങളുന്നയിക്കുന്നു. മുൻകൂട്ടി നിശ്ചയിച്ച ചില അജണ്ടകളുമായാണ് അൻവർ രംഗത്തിറങ്ങിയതെന്ന് ഇതു വ്യക്തമാക്കുന്നു.

'കാണിക്കുന്നത് അൽപ്പത്തരം'; പി വി അൻവറിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
'അന്‍വര്‍ വലതുപക്ഷത്തിന്റെ കോടാലി, പാര്‍ട്ടിയെ അറിയില്ല'; രൂക്ഷ വിമര്‍ശനവുമായി എംവി ഗോവിന്ദന്‍

സംഘപരിവാർ അജണ്ടയെ പ്രതിരോധിച്ചതിക്കുന്നതിന് എന്നും മുന്നിൽനിന്നു എന്നതിന്റെ പേരിൽ തലയ്ക്ക് വിലപറയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷപ്രീണനമെന്ന പ്രചാരണം ഉയർന്നുവന്നു. എന്നാൽ ഇപ്പോൾ ഹിന്ദുത്വ രാഷ്ട്രീയവുമായുള്ള സന്ധിയാണ്‌ ചിലർ പ്രചരിപ്പിക്കുന്നത്.മതനിരപേക്ഷ രാഷ്ട്രീയത്തെ തകർക്കുക എന്ന മതരാഷ്ട്രവാദ കാഴ്‌ചപ്പാടുകളാണ് ഇത്തരം ആശയപ്രചരണക്കാരെ സ്വാധീനിച്ചിരിക്കുന്നത്.

നേതൃത്വത്തെ ദുർബലപ്പെടുത്തി പാർട്ടിയെ തകർക്കുകയെന്ന വലതുപക്ഷ മാധ്യമങ്ങളുടെയും രാഷ്ട്രീയക്കാരുടെയും പ്രചാരണങ്ങളാണ് അൻവർ ഏറ്റെടുത്തിരിക്കുന്നത്. അദ്ദേഹം മാധ്യമങ്ങളുമായി ചേർന്ന് നടത്തുന്ന തെറ്റായ പ്രചരണങ്ങളെ പ്രതിരോധിക്കാനും അവയ്‌ക്കെതിരെ ജാഗ്രത പാലിക്കാനും കഴിയണമെന്നും സിപിഎം സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

logo
The Fourth
www.thefourthnews.in