സിപിഎമ്മിനെ കുരുക്കി 'പാര്‍ട്ടിക്കത്ത്'; ആനാവൂര്‍ നാഗപ്പന്‍ നല്‍കിയ നിയമന ശുപാര്‍ശ പുറത്ത്

സിപിഎമ്മിനെ കുരുക്കി 'പാര്‍ട്ടിക്കത്ത്'; ആനാവൂര്‍ നാഗപ്പന്‍ നല്‍കിയ നിയമന ശുപാര്‍ശ പുറത്ത്

2021ല്‍ നല്‍കിയ കത്താണ് പുറത്ത് വന്നത്
Updated on
1 min read

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമന വിവാദം കൊഴുക്കുന്നതിനിടെ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി മറ്റൊരു കത്ത് കൂടി പുറത്ത്. സഹകരണ മേഖലയിലെ നിയമനത്തിനായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പൻ വ്യാപാരി വ്യവസായി സംഘം സെക്രട്ടറിക്ക് നല്‍കിയ ശുപാർശ കത്താണ് പുറത്തായത്. ഒഴിവ് നികത്താൻ വേണ്ടിയാണ് കത്ത് നല്‍കിയതെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞു. കത്ത് കൊടുക്കുന്ന സംവിധാനം സിപിഎമ്മിലുണ്ട്. മാധ്യമങ്ങള്‍ ഇതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ആനാവൂർ പറഞ്ഞു.

ജില്ലാ മര്‍ക്കന്റെയില്‍ സഹകരണ സംഘത്തില്‍ മൂന്ന് പേരെ നിയമിക്കാനാണ് കത്തില്‍ ആനാവൂര്‍ നാഗപ്പന്‍ ആവശ്യപ്പെടുന്നത്. ജൂനിയര്‍ ക്ലര്‍ക്ക് വിഭാഗത്തില്‍ രണ്ടും ഡ്രൈവറായി മറ്റൊരാളെയും നിയമിക്കാന്‍ കത്തില്‍ പറയുന്നുണ്ട്. 2021ല്‍ നല്‍കിയ കത്താണ് പുറത്ത് വന്നിരിക്കുന്നത്.

തിരുവനന്തപുരം ജില്ലാ മര്‍ക്കന്റെയിന്‍ സഹകരണ സംഘത്തില്‍ ജൂനിയര്‍ ക്ലര്‍ക്ക് വിഭാഗത്തില്‍ മഞ്ജു വി എസിനെയും കിരണ്‍ ജെ എസിനെയും ഡ്രൈവര്‍ വിഭാഗത്തില്‍ ഷിബിന്‍ രാജ് ആര്‍എസിനെയും നിയമിക്കാവുന്നതാണ്. അറ്റന്‍ഡര്‍ വിഭാഗത്തിലേക്ക് ഇപ്പോള്‍ നിയമനം നടത്തേണ്ടതില്ല. തീരുമാനം നടപ്പിലാക്കാന്‍ താല്‍പ്പര്യപ്പെടുന്നു. എന്നാണ് കത്തില്‍ പറയുന്നത്.

തിരുവനന്തപുരം നഗരസഭയിലെ വിവിധ വകുപ്പുകളിലെ തൊഴിലവസരങ്ങളില്‍ പാര്‍ട്ടി അനുഭാവികളെ തിരുകി കയറ്റാന്‍ ശ്രമിച്ചെന്നാരോപിച്ച് മേയര്‍ ആര്യാ രാജേന്ദ്രനെതിരെ ആരോപണം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ കത്ത് പുറത്ത് വരുന്നത്. പിന്നാലെ പാര്‍ട്ടി നേതാവ് ഡി ആര്‍ അനിലിന്റെ കത്ത് പുറത്തുവന്നതും വിവാദത്തിന് ആക്കംകൂട്ടി.

logo
The Fourth
www.thefourthnews.in