കത്ത് വ്യാജമെന്ന്  ക്രൈംബ്രാഞ്ച്; വ്യാജ രേഖ ചമയ്ക്കലിന് കേസെടുക്കാന്‍ ഡിജിപിക്ക് ശുപാർശ ചെയ്യും

കത്ത് വ്യാജമെന്ന് ക്രൈംബ്രാഞ്ച്; വ്യാജ രേഖ ചമയ്ക്കലിന് കേസെടുക്കാന്‍ ഡിജിപിക്ക് ശുപാർശ ചെയ്യും

പ്രതിപ്പട്ടികയില്‍ ആരെയും ഉള്‍പ്പെടുത്താതെ കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് എസ്പി ഡിജിപിക്ക് ശുപാര്‍ശ നല്‍കുമെന്നാണ് സൂചന
Updated on
1 min read

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ ചൊവ്വാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ക്രൈംബ്രാഞ്ച് നീക്കം. കത്ത് വ്യാജമാണെന്നും വ്യാജ രേഖ ചമച്ചതില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നുമുള്ള ശുപാര്‍ശയായിരിക്കും ക്രൈംബ്രാഞ്ച് സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കുക.

പ്രതിപ്പട്ടികയില്‍ ആരെയും ഉള്‍പ്പെടുത്താതെ കേസെടുക്കാനായിരിക്കും ശുപാര്‍ശ നല്‍കുകയെന്നാണ് സൂചന. കത്ത് വ്യാജമാണെന്ന മേയർ ആര്യാ രാജേന്ദ്രന്‍റെയും കത്ത് കണ്ടിട്ടില്ലെന്ന സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് വ്യാജ രേഖ ചമയ്ക്കലിന് കേസെടുക്കാന്‍ ശുപാര്‍ശ നല്‍കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.

ക്രൈംബ്രാഞ്ച് സംഘത്തിന് ആനാവൂര്‍ മൊഴി നല്‍കിയോ എന്നത് സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്

കത്ത് വിവാദവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിലുള്ള സാഹചര്യത്തില്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഒഴിവാക്കുന്നതിന്‍റെ ഭാഗം കൂടിയാണ് നീക്കം. അതേസമയം ക്രൈംബ്രാഞ്ച് സംഘത്തിന് ആനാവൂര്‍ മൊഴി നല്‍കിയോ എന്നത് സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.

മൊഴി നല്‍കിയെന്നാണ് ആനാവൂര്‍ നാഗപ്പന്റെ വാദം. എന്നാല്‍ ആനാവൂര്‍ നാഗപ്പന്റെ മൊഴി നേരിട്ട് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. ക്രൈംബ്രാഞ്ച് സംഘം നാളെ നഗരസഭയിലെ ജീവനക്കാരുടെ മൊഴിയെടുക്കും. രണ്ട് ജീവനക്കാരോട് നാളെ വിജിലന്‍സ് ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചതായാണ് സൂചന. കൗണ്‍സിലര്‍ ഡി ആര്‍ അനില്‍ ഇതുവരെ മൊഴി നല്‍കിയിട്ടില്ല.

പ്രതിപക്ഷ സമയരത്തിന് എതിരെ രാഷ്ട്രീയ പ്രതിരോധം തീർക്കാനാണ് പാർട്ടി തീരുമാനം

കത്ത് വിവാദത്തിൽ ബിജെപിയും കോൺഗ്രസും അടക്കമുള്ള പ്രതിപക്ഷ സംഘടനകൾ സമരം തുടരുന്ന സാഹചര്യത്തിൽ നേരിട്ട് ഇടപെടാൻ ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിരുന്നു. പ്രതിപക്ഷ സമരത്തിന് എതിരെ രാഷ്ട്രീയ പ്രതിരോധം തീർക്കാനാണ് പാർട്ടി തീരുമാനം.

പ്രതിപക്ഷം നടത്തുന്ന സമരം ആറ് ദിവസം പിന്നിട്ട സാഹചര്യത്തിൽ വിഷയത്തിൽ ബദൽ പ്രചാരണം വേണമെന്ന ആവശ്യം സെക്രട്ടേറിയറ്റിൽ ഉയർന്നു. തുടന്ന് പ്രതിപക്ഷ സമരങ്ങൾക്ക് പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാൻ യോഗത്തിൽ ധാരണയാക്കുകയായിരുന്നു.15 ന് എൽഡിഎഫ് നടത്തുന്ന രാജ്ഭവൻ ധർണയ്ക്ക് ശേഷമാകും പ്രചാരണ പരിപാടികളുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തുക. ഇന്ന് നടക്കുന്ന ജില്ലാ കമ്മറ്റിയോഗത്തിലും കത്ത് വിവാദം ചർച്ചയാകുന്നതിന് സാധ്യതയുണ്ട്.

logo
The Fourth
www.thefourthnews.in