പ്രീതി നടപ്പാക്കേണ്ടത് വ്യക്തിപരമായ താത്പര്യത്തിലല്ല; സെനറ്റ് അംഗങ്ങളുടെ ഹ‍ർജിയിൽ ​ഗവർണർക്ക് വിമ‍ർശനം

പ്രീതി നടപ്പാക്കേണ്ടത് വ്യക്തിപരമായ താത്പര്യത്തിലല്ല; സെനറ്റ് അംഗങ്ങളുടെ ഹ‍ർജിയിൽ ​ഗവർണർക്ക് വിമ‍ർശനം

സെനറ്റംഗങ്ങളെ പുറത്താക്കിയതിനെതിരെയുള്ള ഹർജിയിൽ വിധി നാളെ
Updated on
1 min read

ചാൻസലർക്ക് പ്രീതിയുടെ പേരിൽ നടപടിയെടുക്കുന്നതിന് പരിമിധികളുണ്ടെന്ന് ഹൈക്കോടതി. ഗവർണറായല്ല ചാൻസലറായിട്ടാണ് പ്രവർത്തിക്കുന്നത്. പ്രീതി നിയമപരമാണെന്നും ചാന്‍സലറുടെ വ്യക്തിപരമായ താത്പര്യമല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയതുമായി ബന്ധപ്പെട്ടാണ് കോടതിയുടെ പരാമർശം.

സെനറ്റ് പ്രതിനിധി പിന്‍മാറിയതിന്റെ പിറ്റേ ദിവസം തന്നെ വിജ്ഞാപനം പുറപ്പെടുവിച്ചു. വേറെ മാര്‍ഗങ്ങളുണ്ടായിരുന്നു. അത് തേടാതെ ധ്യതി പിടിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുകയാണ് ചെയ്തത്. കേരള സർവകലാശാല വി സി നിയമനത്തിനായി സെർച്ച് കമ്മിറ്റിയെ രൂപീകരിച്ച് ചാൻസലർ തിരക്ക് പിടിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത് എന്തിനായിരുന്നുവെന്നും കോടതി ചോദിച്ചു.

പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യാന്‍ സെനറ്റിനെ പ്രേരിപ്പിക്കാനാണ് രണ്ടംഗ സെര്‍ച്ച് കമ്മിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചതെന്നും എന്നാല്‍ സെനറ്റ് അംഗങ്ങള്‍ നിഴല്‍ യുദ്ധം ആരംഭിക്കുകയാണ് ചെയ്തതെന്നും ചാൻസലറുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തന്റെ നോമിനി തനിക്കെതിരെ നിലപാട് എടുക്കാന്‍ പാടില്ല. സെർച്ച് കമ്മിറ്റി അംഗത്തെ സെനറ്റ് നാമനിർദേശം ചെയ്തിരുന്നുവെങ്കിൽ അതിനനുസൃതമായി പുതിയ വിജ്ഞാപനം ഇറങ്ങുമായിരുന്നു. പകരം തന്റെ നടപടിയ്‌ക്കെതിരെ പുറത്താക്കപ്പെട്ട സെനറ്റംഗങ്ങൾ പ്രവർത്തിക്കുകയാണ് ചെയ്തത്. യൂണിവേഴ്സ്റ്റിയുടെയും വിദ്യാര്‍ഥികളുടെയും താത്പര്യമാണ് പരിഗണിച്ചത്. സെനറ്റ് പ്രതിനിധിയെ നാമനിര്‍ദേശം ചെയ്താല്‍ വിജ്ഞാപനം റദ്ദാകും. പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാമെന്നും ചാൻസലർ വ്യക്തമാക്കി.

ഹർജിയിൽ വാദം പൂർത്തിയാക്കിയ കോടതി നാളെ ഉച്ചയ്ക്ക് 1.45ന് വിധി പറയും. ചാൻസലറായ ഗവർണർ പുറത്താക്കിയതിനെതിരെ കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. ഗവർണർ പുറത്താക്കിയത് നിയമ വിരുദ്ധമാണെന്നാണ് ഹർജിക്കാരുടെ വാദം. കേരള സർവകലാശാല വി സി നിയമനവുമായി ബന്ധപ്പെട്ട സെർച്ച് കമ്മിറ്റി രൂപീകരണത്തിലെ പ്രശ്നങ്ങളെ തുടർന്നായിരുന്നു നേരത്തെ തന്റെ നോമിനികളായ സെനറ്റ് അംഗങ്ങളെ ചാൻസലറായ ഗവർണർ പിൻവലിച്ചത്. ഈ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട പുറത്താക്കപ്പെട്ട അംഗങ്ങൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in