കരുവന്നൂര്‍ സഹകരണ ബാങ്ക്
കരുവന്നൂര്‍ സഹകരണ ബാങ്ക്

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇ ഡി റെയ്ഡ്

പ്രതികളുടെ വീട്ടിലും ബാങ്കിലും ഒരേ സമയം ഇ ഡി പരിശോധന
Updated on
1 min read

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. പ്രതികളുടെ വീട്ടിലും ബാങ്കിലുമാണ് ഇ ഡി സംഘം പരിശോധന നടത്തുന്നത്. മുഖ്യപ്രതി ബിജോയി, മറ്റ് പ്രതികളായ സുനില്‍കുമാര്‍, ജില്‍സ്, ബിജു കരീം എന്നിവരുടെ വീട്ടിലും ബാങ്കിലും ഒരേ സമയം പരിശോധന നടക്കുകയാണ്. കൊച്ചിയില്‍ നിന്നുള്ള 75 പേരടങ്ങുന്ന ഇ ഡി സംഘമാണ് റെയ്ഡ് നടത്തുന്നത്.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്

2021 ജൂലൈ 14 നാണ് തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കിലെ സമാനതകളില്ലാത്ത തട്ടിപ്പ് വിവരം പുറത്ത് വന്നത്‌. നിക്ഷേപകരുടെ 300 കോടിയിലേറെ രൂപയാണ് ബാങ്കിലെ ഇടത് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ചേര്‍ന്ന് തട്ടിയെടുത്തത്. നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബാങ്കിന്റെ ഉന്നതതല സമിതി നടത്തിയ ഓഡിറ്റില്‍ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. വ്യാജ രേഖ ചമച്ച് നിരവധി ആളുകളുടെ പേരിൽ ലോണ്‍ എടുത്താണ് സാമ്പത്തിക തട്ടിപ്പ് നടത്തിയിരുന്നതെന്ന്‌ അന്വേഷണത്തിൽ വ്യക്തമായി. ബാങ്കിലെ വായ്പ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവർത്തനത്തിലും തട്ടിപ്പ് നടന്നുവെന്ന് പരിശോധനയിൽ തെളിഞ്ഞു. കോടികൾ കവർന്ന ജീവനക്കാരെയും ഇടനിലക്കാരെയും ഭരണസമിതി അംഗങ്ങളെയും കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു.

വായ്പയുടെ പേരില്‍ കള്ളപ്പണ ഇടപാട് നടന്നെന്ന് കണ്ടെത്തി ഇ ഡി നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 200 കോടിയിലേറെ രൂപയുടെ കള്ളപ്പണ, ബിനാമി ഇടപാടുകൾ നടന്നതായാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. ഈ കേസിലെ അന്വേഷണത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ ഇ ഡി റെയ്ഡ്.

കരുവന്നൂര്‍ സഹരണ ബാങ്കില്‍ ലക്ഷങ്ങളുടെ നിക്ഷേപമുണ്ടായിട്ടും ചികിത്സ കിട്ടാതെ മാപ്രാണം സ്വദേശി ഫിലോമിന മരിച്ചത് വലിയ വിവാദമായിരുന്നു. നിക്ഷേപിച്ചകരുടെ പണം തിരികെ നല്‍കാന്‍ നടപടികള്‍ ആരംഭിച്ചെന്ന് ബാങ്ക് അവകാശപ്പെടുമ്പോഴും ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല.

logo
The Fourth
www.thefourthnews.in