സംസ്ഥാന വ്യാപകമായി ഭക്ഷ്യവകുപ്പിന്റെ പരിശോധന; ലൈസന്‍സില്ലാത്ത 929 ഭക്ഷ്യ വില്‍പ്പന സ്ഥാപനങ്ങള്‍ പൂട്ടിച്ചു

സംസ്ഥാന വ്യാപകമായി ഭക്ഷ്യവകുപ്പിന്റെ പരിശോധന; ലൈസന്‍സില്ലാത്ത 929 ഭക്ഷ്യ വില്‍പ്പന സ്ഥാപനങ്ങള്‍ പൂട്ടിച്ചു

ഒറ്റ ദിവസം കൊണ്ട് നടന്നത് 4463 പരിശോധനകള്‍, 756 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് എടുത്ത് പ്രവര്‍ത്തിക്കുന്നതിന് നോട്ടീസ്
Updated on
1 min read

സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 929 ഭക്ഷ്യ വില്‍പ്പന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഉത്തരവ്. 756 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് എടുത്ത് പ്രവര്‍ത്തിക്കുന്നതിന് നോട്ടീസും നല്‍കി. ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് നടപടി.

ഒറ്റ ദിവസം കൊണ്ട് 4463 പരിശോധനകള്‍ നടത്തിയെന്നും 458 സ്ഥാപനങ്ങള്‍ ലൈസന്‍സിന് പകരം രജിസ്ട്രേഷന്‍ എടുത്ത് പ്രവര്‍ത്തിക്കുന്നതായി കണ്ടതിനാല്‍ അവര്‍ക്ക് ലൈസന്‍സ് എടുക്കുന്നതിനു വേണ്ടി നോട്ടീസ് നല്‍കിയെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഭക്ഷണം വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ ലൈസന്‍സ് എടുത്തു മാത്രമേ പ്രവര്‍ത്തനം നടത്താന്‍ പാടുള്ളൂ എന്ന നിയമത്തെ കാറ്റില്‍പ്പറത്തിയാണ് ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്.

ലൈസന്‍സ് എടുക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിരവധി തവണ നിര്‍ദ്ദേശവും നല്‍കിയിരുന്നു. എന്നിട്ടും ലൈസെന്‍സ് എടുത്തു പ്രവര്‍ത്തിക്കാന്‍ തയ്യാറാകാത്തതിനാലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശന നടപടിയിലേക്ക് നീങ്ങിയത്.

പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം ലഭിച്ച സ്ഥാപനങ്ങള്‍ ലൈസന്‍സ് നേടുകയോ നിയമപരമായി ലൈസന്‍സിന് പൂര്‍ണമായ അപേക്ഷ സമര്‍പ്പിക്കുകയോ ചെയ്താല്‍ മാത്രമേ തുറന്നു കൊടുക്കാന്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂ. ഭക്ഷ്യ സുരക്ഷാ ലൈസന്‍സിനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ വളരെ വേഗതയില്‍ തീരുമാനമെടുക്കുന്നതിന് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എറണാകുളം ഒഴുകിയുള്ള മറ്റു ജില്ലകളിലാണ് ഇന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. തിരുവനന്തപുരം 612, കൊല്ലം 487, പത്തനംതിട്ട 251, ആലപ്പുഴ 414, കോട്ടയം 252, ഇടുക്കി 103, തൃശൂര്‍ 276, പാലക്കാട് 344, മലപ്പുറം 586, കോഴിക്കോട് 573, വയനാട് 150, കണ്ണൂര്‍ 281, കാസര്‍ഗോഡ് 134 എന്നിങ്ങനെയാണ് പരിശോധന നടത്തിയത്.

ആഗസ്റ്റ് 2, 3 തീയതികളില്‍ എറണാകുളം ജില്ലയിലും പരിശോധനകള്‍ നടത്തും. 112 സ്‌ക്വാഡുകളാണ് ലൈസന്‍സ് പരിശോധനയ്ക്ക് സജ്ജമാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിലും ലൈസന്‍സ് പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in