ഫാ. മെല്‍വിന്‍ അബ്രഹാം പള്ളിത്താഴത്ത്
ഫാ. മെല്‍വിന്‍ അബ്രഹാം പള്ളിത്താഴത്ത്

ജോഷിമഠില്‍ ദുരിതബാധിതര്‍ക്ക് സഹായം ചെയ്ത് മടങ്ങിയ മലയാളി വൈദികന്‍ കാര്‍ അപകടത്തില്‍ മരിച്ചു

റോഡിലെ മഞ്ഞില്‍ വാഹനത്തിന് നിയന്ത്രണം നഷ്ടപ്പെട്ട് പിന്നിലേക്ക് ഉരുണ്ട് 500 അടി താഴേയ്ക്ക് പതിക്കുകയായിരുന്നു.
Updated on
1 min read

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞ് താഴുന്നതിനെത്തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി പോയ കോഴിക്കോട് സ്വദേശിയായ വൈദികന്‍ കാര്‍ കൊക്കയില്‍ വീണ് മരിച്ചു. ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ രൂപതാംഗമായ ഫാ. മെല്‍വിന്‍ അബ്രഹാം പള്ളിത്താഴത്ത് ആണ് മരിച്ചത്. കോഴിക്കോട് ചക്കിട്ടപ്പാറ സെന്റ് ആന്റണീസ് ഇടവകാംഗമാണ്. വ്യാഴാഴ്ച്ച വൈകിട്ടായായിരുന്നു അപകടം. ദുരിതബാധിതര്‍ക്ക് ഭക്ഷണസാധനങ്ങള്‍ എത്തിച്ച് തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം.

കഴിഞ്ഞ രണ്ടുദിവസമായി ജോഷിമഠ് ഉള്‍പ്പെടുന്ന കമോലി ജില്ലയില്‍ കനത്ത മഞ്ഞുവീഴ്ച്ചയുണ്ടായിരുന്നു. റോഡിലെ മഞ്ഞില്‍ വാഹനത്തിന് നിയന്ത്രണം നഷ്ടപ്പെട്ട് പിന്നിലേക്ക് ഉരുണ്ട് 500 അടി താഴേയ്ക്ക് പതിക്കുകയായിരുന്നു. ആ സമയം മെല്‍വിനൊപ്പം ഉണ്ടായിരുന്ന വൈദീകര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി ടയറിനു കീഴില്‍ കല്ലുകള്‍ ഇട്ട് വാഹനം നിര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ നിയന്ത്രണം കിട്ടാതെ കാര്‍ കൊക്കയിലേക്ക് പതിച്ചു. രാത്രി 10 മണിയോടെയാണ് തിരച്ചില്‍ സംഘം മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ ജോഷിമഠിലെ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിന് ശേഷം ഋഷികേശിലെ ആശുപത്രിയില്‍ എത്തിച്ചു.

റോഡിലെ മഞ്ഞില്‍ വാഹനത്തിന് നിയന്ത്രണം നഷ്ടപ്പെട്ട് പിന്നിലേക്ക് പോകുകയായിരുന്നു

വര്‍ഷങ്ങളായി ജോഷിമഠ് പട്ടണത്തിലും പരിസരങ്ങളിലും ഭൂമി ഇടിഞ്ഞു താഴുന്നുണ്ട്. വളരെ മുന്‍പ് തന്നെ ഭൗമശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവര്‍ത്തകരും ജോഷിമഠിലെ ഭൂമി ഇടിഞ്ഞ് താഴുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭൂമിയില്‍ വിള്ളല്‍ വീണുതുടങ്ങിയത് പ്രകടമാവുകയും വീടുകള്‍ക്ക് വിള്ളല്‍ വീഴുകയും ചെയ്തോടെയാണ് ആശങ്കയേറിയത്. ചമോലി ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 6000 അടി ഉയരത്തിലാണ് ജോഷിമഠ് നഗരം. നിരവധി കുടുംബങ്ങളാണ് ജോഷിമഠില്‍ നിന്നും പലായനം ചെയ്യുന്നത്.

logo
The Fourth
www.thefourthnews.in