ഓണക്കിറ്റ് വിതരണം നാളെ മുതൽ; ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും

ഓണക്കിറ്റ് വിതരണം നാളെ മുതൽ; ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും

തുണിസഞ്ചി ഉൾപ്പെടെ 14 ഇനം സാധനങ്ങളാണ് സർക്കാരിന്റെ ഓണക്കിറ്റിലുള്ളത്. സെപ്റ്റംബർ ഏഴ് വരെ കിറ്റുകൾ വിതരണം ചെയ്യും
Published on

ഓണാഘോഷം സമൃദ്ധമാക്കാൻ സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് നാളെ മുതൽ. എല്ലാ റേഷൻ കാ‍ർഡ് ഉടമകൾക്കും സൗജന്യ ഓണക്കിറ്റ് നൽകുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കിറ്റ് വിതരണം നാളെ മുതൽ ആരംഭിക്കും. 87 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് കിറ്റ് ലഭ്യമാകും. തുണിസഞ്ചി ഉൾപ്പെടെ 14 ഇനം സാധനങ്ങളാണ് സർക്കാരിന്റെ ഓണക്കിറ്റിലുള്ളത്. സെപ്റ്റംബർ ഏഴ് വരെ കിറ്റുകൾ വിതരണം ചെയ്യും.

ഈ ദിവസങ്ങളിൽ കിറ്റ് വാങ്ങാൻ സാധിക്കാത്ത എല്ലാ വിഭാഗത്തിലും ഉൾപ്പെട്ട കാർഡുടമകൾക്ക് സെപ്റ്റംബർ 4,5,6,7 തീയതികളിൽ കിറ്റ് വാങ്ങാവുന്നതാണ്.

ഓഗസ്റ്റ് 23, 24 തീയതികളിൽ എഎവൈ(മഞ്ഞ) കാർഡ് ഉടമകൾക്കും ഓഗസ്റ്റ് 25,26,27 തീയതികളിൽ പിങ്ക് കാർഡ് ഉടമകൾക്കും ഓഗസ്റ്റ് 29,30,31 തീയതികളിൽ നീല കാർഡ് ഉടമകൾക്കും സെപ്റ്റംബർ 1,2,3 തീയതികളിൽ വെള്ള കാർഡ് ഉടമകൾക്കുമാണ് ഓണക്കിറ്റുകൾ വിതരണം ചെയ്യുക. ഈ ദിവസങ്ങളിൽ കിറ്റ് വാങ്ങാൻ സാധിക്കാത്ത എല്ലാ വിഭാഗത്തിലും ഉൾപ്പെട്ട കാർഡുടമകൾക്ക് സെപ്റ്റംബർ 4,5,6,7 തീയതികളിൽ കിറ്റ് വാങ്ങാവുന്നതാണ്.

ക്ഷേമസ്ഥാപനങ്ങളിലേക്കും ആദിവാസി ഊരുകളിലേക്കുമുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വാതിൽപ്പടിയായി വിതരണം ചെയ്യും. മറ്റ് റേഷൻ കാർഡ് ഉടമകളെല്ലാം അവരവരുടെ റേഷൻ കടകളിൽ നിന്ന് തന്നെ കിറ്റുകൾ കൈപ്പറ്റണം. റേഷൻ വിതരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പോർട്ടബിലിറ്റി സംവിധാനം കിറ്റുകൾ കൈപ്പറ്റുന്ന കാര്യത്തിൽ ഒഴിവാക്കും.

കിറ്റിലെ സാധനങ്ങൾ

  • വെളിച്ചെണ്ണ- 500ഗ്രാം

  • ഉണക്കലരി- 500ഗ്രാം

  • ചെറുപയർ- 500ഗ്രാം

  • തുവരപ്പരിപ്പ്- 250ഗ്രാം

  • മുളക്പൊടി- 100ഗ്രാം

  • മഞ്ഞൾപ്പൊടി- 100ഗ്രാം

  • തേയില- 100ഗ്രാം

  • ശർക്കരവരട്ടി/ ചിപ്സ്- 100ഗ്രാം

  • പഞ്ചസാര- 1കിലോ

  • പൊടിയുപ്പ്-1കിലോ

  • കശുവണ്ടിപ്പരിപ്പ്- 50ഗ്രാം

  • നെയ്യ്- 50ഗ്രാം

  • ഏലയ്ക്ക- 20ഗ്രാം

  • തുണിസഞ്ചി- 1

ഇതിന് പുറമെ ഓണത്തോടനുബന്ധിച്ച് മഞ്ഞ കാർഡുടമകൾക്ക് പ്രത്യേകമായി 21 രൂപ നിരക്കിൽ ഒരു കിലോ പഞ്ചസാരയും കിലോയ്ക്ക് 10.90 രൂപ നിരക്കിൽ10 കിലോ അരിയും (5 കിലോ വീതം പച്ചരിയും പുഴുക്കലരിയും) ലഭ്യമാകും.

logo
The Fourth
www.thefourthnews.in