വിദ്യാർഥിനിയെ 'കെട്ടിയിട്ട' സംഭവം; കൈകൾ സ്വയം കെട്ടിയിട്ടതാണെന്ന് പെൺകുട്ടി, വീട്ടുകാരെ പേടിപ്പിക്കാനായി ചെയ്തത്

വിദ്യാർഥിനിയെ 'കെട്ടിയിട്ട' സംഭവം; കൈകൾ സ്വയം കെട്ടിയിട്ടതാണെന്ന് പെൺകുട്ടി, വീട്ടുകാരെ പേടിപ്പിക്കാനായി ചെയ്തത്

വീട്ടുകാരെ പേടിപ്പിക്കാനാണ് ചെയ്തതെന്ന് കുട്ടി പോലീസിന് മൊഴി നൽകി
Updated on
1 min read

പാലക്കാട് അലനല്ലൂരിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയെ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കൈകൾ സ്വയം കെട്ടിയിട്ടതാണെന്ന് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. വീട്ടുകാരെ പേടിപ്പിക്കാനാണ് ചെയ്തതെന്ന് കുട്ടി പോലീസിന് മൊഴി നൽകി. വൈകുന്നേരം മുതല്‍ വിദ്യാര്‍ഥിനിയെ കാണാതായിരുന്നു. പിന്നീട് നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. സ്‌കൂളിന്റെ മൂന്നാം നിലയില്‍ കൈകള്‍ കെട്ടിയിട്ട നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്.

കൈയിലുള്ള പണം തട്ടിയെടുക്കാനായി രണ്ടുപേർ ചേർന്ന് കെട്ടിയിട്ടതാണെന്നാണ് കുട്ടി പോലീസിനോട് ആദ്യം പറഞ്ഞത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ കുട്ടി സ്വയം കെട്ടി കിടന്നതാണെന്ന് പോലീസ് കണ്ടെത്തി. വീട്ടുകാരുമായും സുഹൃത്തുക്കളുമായും പിണങ്ങിയതു കൊണ്ട് ചെയ്തതാണെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞു. മൊബൈൽ നൽകാത്തത് കൊണ്ട് രാവിലെ വീട്ടിൽ നിന്ന് പിണങ്ങിയാണ് ഇറങ്ങിയത്. വീട്ടുകാരെ പേടിപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് പെൺകുട്ടിയുടെ വിശദീകരണം.

വൈകുന്നേരം വീട്ടിലെത്തുന്ന സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെയാണ് രക്ഷിതാക്കള്‍ തിരച്ചില്‍ ആരംഭിച്ചത്. തുടർന്ന് രക്ഷിതാക്കള്‍ക്കൊപ്പം നാട്ടുകാരും സ്കൂള്‍ അധികൃതരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ സ്കൂളിന്റെ മൂന്നാം നിലയിൽ നിന്ന് കണ്ടെത്തിയത്. 

logo
The Fourth
www.thefourthnews.in