ക്യാപ്സൂൾ രൂപത്തിലാക്കി സ്വർണക്കടത്ത്; നെടുമ്പാശ്ശേരിയില്‍  രണ്ടര കോടിയിലേറെ രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു

ക്യാപ്സൂൾ രൂപത്തിലാക്കി സ്വർണക്കടത്ത്; നെടുമ്പാശ്ശേരിയില്‍ രണ്ടര കോടിയിലേറെ രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു

പിടിയിലായത് വ്യാജപേരിൽ യാത്ര ചെയ്ത രണ്ട് അഭ്യന്തര യാത്രക്കാർ
Updated on
1 min read

രണ്ടര കോടിയിലേറെ രൂപയുടെ സ്വര്‍ണം ക്യാപ്സൂൾ രൂപത്തിലാക്കി കടത്താൻ ശ്രമിച്ച ആഭ്യന്തര യാത്രക്കാർ നെടുമ്പാശ്ശേരിയിൽ പിടിയിൽ. തമിഴ്‌നാട് രാമനാഥപുരം സ്വദേശികളായ സെയ്ദ് അബു താഹിര്‍ ,ഭരകത്തുള്ള എന്നിവരാണ് കസ്റ്റംസിൻ്റെ പിടിയിലായത്. വ്യാജപേരില്‍ ടിക്കറ്റെടുത്താണ് ഇരുവരും യാത്ര ചെയ്തിരുന്നത്.

പത്ത് ക്യാപ്സൂളുകളുടെ രൂപത്തിലാക്കിയാണ് സ്വര്‍ണം ഒളിപ്പിച്ചത്

മുംബൈയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് ഇരുവരും കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. വാസുദേവന്‍, അരുള്‍ ശെല്‍വം എന്നീ പേരുകളിലാണ് സെയ്ദ് അബു താഹിറും ഭരകത്തുള്ളയും സഞ്ചരിച്ചത്. ഇരുവരുടേയും ഹാന്‍ഡ് ബാഗുകളിൽ പത്ത് ക്യാപ്സൂളുകളുടെ രൂപത്തിലാക്കിയാണ് 6454 ഗ്രാം സ്വര്‍ണം ഒളിപ്പിച്ചത്. മുംബൈ വിമാനത്താവളത്തിലെ സെക്യൂരിറ്റി ഹാളില്‍ വച്ച് ഒരു ശ്രീലങ്കന്‍ വംശജനാണ് ഹാന്‍ഡ്ബാഗുകള്‍ കൈമാറിയതെന്നാണ് ഇവര്‍ കസ്റ്റംസിന് നല്‍കിയ മൊഴി .

ഗള്‍ഫില്‍ നിന്നുമെത്തിച്ച സ്വര്‍ണം കസ്റ്റംസ് പരിശോധന കൂടാതെ പുറത്തുകടത്താനായിരുന്നു ഇരുവരും ആഭ്യന്തര യാത്രക്കാരായി യാത്ര ചെയ്തതത്. മുബൈ വിമാനത്താവളത്തിലെ ചിലരുടെ സഹായത്തോടെയാണ് ഇവര്‍ സ്വര്‍ണ്ണം കടത്തിയതെന്നാണ് കസ്റ്റംസിന്റെ നിഗമനം. ആരൊക്കെയാണ് സ്വർണക്കടത്തിൻ്റെ പിന്നിലെന്ന് കണ്ടെത്താനുള്ള അന്വേഷണം നടത്തി വരികയാണെന്ന് കസ്റ്റംസ് അറിയിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇരുവര്‍ക്കെതിരെയും കേസെടുത്തിട്ടുള്ളത്.

ആഭ്യന്തര യാത്രക്കാര്‍ സ്വര്‍ണ്ണവുമായെത്തുന്നുണ്ടെന്ന രഹസ്യ വിവരം കസ്റ്റംസിന് ലഭിച്ചിരുന്നു

അഭ്യന്തര വിമാനത്തിലെത്തുന്ന യാത്രക്കാരെ സാധാരണയായി കസ്റ്റംസ് പരിശോധിക്കാറില്ല. എന്നാല്‍ കഴിഞ്ഞ ദിവസം അഭ്യന്തര സര്‍വീസ് നടത്തുന്ന വിമാനത്തില്‍ നിന്ന് സ്വര്‍ണ്ണം പിടികൂടിയിരുന്നു. നിരവധി ആഭ്യന്തര യാത്രക്കാര്‍ സ്വര്‍ണ്ണവുമായെത്തുന്നുണ്ടെന്ന രഹസ്യ വിവരവും കസ്റ്റംസിന് ലഭിച്ചിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് കസ്റ്റംസ് നിരീക്ഷണം കര്‍ശനമാക്കിയത് .

logo
The Fourth
www.thefourthnews.in