എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

മുന്‍ പത്തനംതിട്ട എസ്പി സുജിത് ദാസിനെതിരായ ആരോപണങ്ങളും വിജിലന്‍സ് അന്വേഷിക്കും
Updated on
1 min read

എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരേയുള്ള അനധികൃത സ്വത്ത്‌സമ്പാദന ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. ഡിജപി ദര്‍വേഷ് സാഹിബിന്റെ ശിപാര്‍ശ പ്രകാരമാണ് നടപടി. മുന്‍ പത്തനംതിട്ട എസ്പി സുജിത് ദാസിനെതിരായ ആരോപണങ്ങളും വിജിലന്‍സ് അന്വേഷിക്കും.

ഇതിനായുള്ള പ്രത്യേക അന്വേഷണ സംഘങ്ങളെ നാളെ തീരുമാനിക്കും. വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതോടെ അജിത്ത്കുമാറിന് എഡിജിപി സ്ഥാനം ഒഴിയേണ്ടി വരും. പിവി അന്‍വര്‍ ഉയര്‍ത്തിയ ആമരോപണ ശരങ്ങള്‍ക്കു പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.

മലപ്പുറം എസ്പിയായിരിക്കെ സുജിത്ത് ദാസിന്റെ നേതൃത്വത്തില്‍ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മുറിച്ച മരം അജിത്ത്കുമാറിന് നല്‍കിയെന്നാണ് അന്‍വറിന്റെ ആരോപണം. ഇതിനു പുറമേ അനധികൃത സ്വത്ത് സമ്പാദനം, അനധികൃത കെട്ടിട നിര്‍മാണം എന്നിവയുള്‍പ്പടെയുള്ള ആരോപണങ്ങളും അജിത്ത്കുമാറിനെതിരേയുണ്ട്.

ആരോപണങ്ങള്‍ നേരിടുന്ന എഡിജിപിക്കെതിരെ കടുത്ത നിലപാടാണ് കഴിഞ്ഞ എല്‍ഡിഎഫ് യോഗത്തില്‍ ഘടകകക്ഷികള്‍ സ്വീകരിച്ചത്. സിപിഐ ഉള്‍പ്പടെ എഡിജിപിയെ മാറ്റിനിര്‍ത്തണമെന്ന കടുത്ത നിലപാട് സ്വീകരിച്ചിട്ടും മുഖ്യമന്ത്രിയും സിപിഎമ്മും വഴങ്ങിയിരുന്നില്ല.

എഡിജിപിയെ ഉടന്‍ മാറ്റേണ്ട കാര്യമില്ലെന്നും അദ്ദേഹത്തിനെതിരേ ഉയര്‍ന്ന പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അതിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടി സ്വീകരിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും ഇടതുമുന്നണി യോഗത്തിനു ശേഷം എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് എഡിജിപിയെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ന് പിവി അന്‍വര്‍ രംഗത്തുവന്നു. എഡിജിപിക്കെതിരേ നടപടി സ്വീകരിച്ചില്ലെങ്കില്‍ 'സഖാക്കളെ കൂട്ടി സമരം ചെയ്യും' എന്നായിരുന്നു അന്‍വറിന്റെ പരസ്യപ്രതികരണം. ഇതിനു പിന്നാലെയാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.

logo
The Fourth
www.thefourthnews.in