ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനം ഭരണഘടനാ തകര്‍ച്ചയില്‍; മുഖ്യമന്ത്രി ആരാണെന്ന് നന്നായറിയാം, രാജ് ഭവനിലേക്ക് മാര്‍ച്ച് വരട്ടെയെന്നും ഗവര്‍ണര്‍

സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള എല്ലാ ജോലികളും സിപിഎം കേഡറുകള്‍ക്ക് മാറ്റി വച്ചിരിക്കുകയാണെന്നും ഗവര്‍ണര്‍
Updated on
1 min read

പിണറായി വിജയന്‍ സര്‍ക്കാരിനെതിരാായ വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനം ഭരണഘടനാ തകര്‍ച്ചയിലാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു. തിരുവനന്തപുരം നഗരസഭയിലേത് ഒറ്റപ്പെട്ട സംഭവമല്ല. ഇനിയും കത്തുകള്‍ പുറത്തുവരാനുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. രാജ്ഭവനിലേക്ക് സിപിഎം നടത്തുന്ന മാര്‍ച്ചിനെയും അദ്ദേഹം സ്വാഗതം ചെയ്തു. മാര്‍ച്ച് വരട്ടെ, പറ്റുമെങ്കില്‍ തന്നെ വഴിയില്‍ തടയട്ടെ. മുഖ്യമന്ത്രി ആരാണെന്ന് നന്നായറിയാം. പാര്‍ട്ടിയും മുഖ്യമന്ത്രിയും ഏതറ്റം വരെ പോകുമെന്നും തനിക്കറിയാമെന്നും ഗവര്‍ണര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള എല്ലാ ജോലികളും സിപിഎം കേഡറുകള്‍ക്ക് മാറ്റി വച്ചിരിക്കുകയാണ്. മേയറുടെ കത്ത് ഉള്‍പ്പെടെ വിഷയങ്ങള്‍ സര്‍ക്കാര്‍ വിശദീകരിക്കണം. ഭരണത്തില്‍ താന്‍ ഇടപെടുന്നുവെന്നാണ് സര്‍ക്കാര്‍ ആരോപണം. അതിനുള്ള തെളിവ് കൊണ്ടുവന്നാല്‍ രാജിവയ്ക്കാം. ചിലര്‍ രാജ്ഭവനെ നിയന്ത്രിക്കാനാണ് ശ്രമിക്കുന്നത്. താന്‍ നിയമിച്ചവര്‍ക്ക് തന്നെ വിമര്‍ശിക്കാന്‍ അധികാരമില്ല.

തിരുവനന്തപുരം നഗരസഭയിലേത് ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരത്തില്‍ നിരവധി കത്തുകള്‍ എഴുതിയിട്ടുണ്ട്. വൈകാതെ ഇവയും പുറത്തുവരും. കണ്ണൂര്‍ സര്‍വകലാശാല വിഷയത്തില്‍ എ ജി തെറ്റിദ്ധരിപ്പിച്ചു. സര്‍വകലാശാലകളിലും സര്‍ക്കാര്‍ ജോലികളിലും സിപിഎം കേഡര്‍മാരെ തിരുകി കയറ്റുകയാണ്. സര്‍ക്കാരിനെതിരെ ജനങ്ങള്‍ തിരിഞ്ഞതുകൊണ്ടാണ് സിപിഎമ്മിന് വീടുകളില്‍ പോയി വിശദീകരണം നല്‍കേണ്ടി വരുന്നത്. സര്‍ക്കാരിന്റെ നിയമ സംവിധാനങ്ങള്‍ കഴിവുകെട്ടതാണ്. നിയമവകുപ്പും എജിയും ഉണ്ടായിട്ടും 45 ലക്ഷം ചെലവഴിച്ചാണ് നിയമോപദേശം തേടുന്നത് -ഗവര്‍ണര്‍ ആരോപിച്ചു.

തനിക്കെതിരെ മാര്‍ച്ച് നടത്തുമെന്നാണ് സിപിഎം പറയുന്നത്. അതിന് 15 വരെ വൈകിക്കേണ്ട. താന്‍ രാജ് ഭവനില്‍ ഉള്ളപ്പോള്‍ തന്നെ മാര്‍ച്ച് നടത്തട്ടെ. താനും വരാം. പറ്റുമെങ്കില്‍ അവര്‍ വഴിയില്‍ തടയട്ടെ. പൊതു സംവാദത്തിന് തയ്യാറാണ്, മുഖ്യമന്ത്രിയും അതിന് തയ്യാറായി വരട്ടെ. ഞാന്‍ ആരാണെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നതുവരെ എത്തി കാര്യങ്ങള്‍.

മുഖ്യമന്ത്രിയെ തനിക്ക് നന്നായറിയാം. പാര്‍ട്ടിയും മുഖ്യമന്ത്രിയും ഏതറ്റം വരെ പോകുമെന്നും തനി്ക്കറിയാം. പണ്ട് കണ്ണൂരില്‍ കൊലക്കേസ് പ്രതിയെ മോചിപ്പിക്കാന്‍ പിണറായി വിജയന്‍ ശ്രമിച്ചപ്പോള്‍ യുവ ഐപിഎസ് ഓഫീസര്‍ തോക്കെടുത്തു. 15 മിനിറ്റിനുള്ളില്‍ പിണറായി വിജയന് വീട്ടില്‍ പോയി വസ്ത്രം മാറേണ്ടിവന്നു. മുഖ്യമന്ത്രിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ തന്നോട് പറയട്ടെ. താന്‍ എന്തെങ്കിലും നിയമം തെറ്റിച്ചെങ്കില്‍ രാഷ്ട്രപതിയെ സമീപിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in