പോലീസ് പീഡനം ആരോപിച്ചു ബിജെപി നേതാക്കൾ; പരിഗണിക്കണമെന്നു 
മുഖ്യമന്ത്രിയോട് ഗവർണർ

പോലീസ് പീഡനം ആരോപിച്ചു ബിജെപി നേതാക്കൾ; പരിഗണിക്കണമെന്നു മുഖ്യമന്ത്രിയോട് ഗവർണർ

ബിജെപി നേതാക്കള്‍ നല്‍കിയ നിവേദനം പരിഗണിച്ചാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്
Updated on
1 min read

പോലീസ് സംവിധാനത്തിന്റെ ദുരുപയോഗവും തങ്ങളുടെ നേതാക്കളുടെ നേർക്ക് സർക്കാർ പിന്തുടരുന്ന അടിച്ചമർത്തൽ നയവും ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ബിജെപി നേതാക്കൾ നൽകിയ നിവേദനം ഉചിതമായ രീതിയിൽ പരിശോധിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് ഗവർണർ. ബിജെപി നേതാക്കള്‍ നല്‍കിയ നിവേദനം പരിഗണിച്ചാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. 2021 ജൂണ്‍ പത്തിനയച്ച കത്താണ് ഗവർണർ - സർക്കാർ പോര് മൂർച്ഛിച്ച സാഹചര്യത്തിൽ പുറത്തായിരിക്കുന്നത്. 

മഞ്ചേശ്വരത്ത് അപര സ്ഥാനാര്‍ത്ഥിയായ കെ സുന്ദരയെ തട്ടിക്കൊണ്ടുപോയ കേസും കൊടകര കുഴല്‍പ്പണ കേസും ഉള്‍പ്പെടെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള  നേതാക്കള്‍ പ്രതിയായ കേസുകളിലെ പോലീസ് നടപടിയാണ് ബിജെപി നേതാക്കളെ രാജ് ഭവനിലേക്ക് എത്തിച്ചത്. ജൂൺ 9ന് ഗവർണറെ കണ്ട ബിജെപി നേതാക്കൾ ഒരു നിവേദനവും സമർപ്പിച്ചിരുന്നു.

ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മുന്‍ എംഎല്‍എ ഒ രാജഗോപാല്‍, സംസ്ഥാന നേതാക്കളായ വിവി രാജേഷ്, എസ് സുരേഷ്, പി സുധീര്‍ എന്നിവര്‍ ഒപ്പുവച്ച നിവേദനത്തിന്റെ പകര്‍പ്പും കത്തിനൊപ്പം ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈമാറി.

നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനും, ഉപദ്രവിക്കാനും രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റ അടിച്ചമര്‍ത്തല്‍ സമീപനമാണ് കേസുകള്‍ എന്നാണ് ആരോപണമെന്നും ഗവര്‍ണര്‍ കത്തില്‍ പറയുന്നു. വിഷയത്തില്‍ ഉചിതമായ പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

സര്‍ക്കാരും ഗവര്‍ണറും തമ്മിലെ പോരിനിടെയാണ് കത്ത് പുറത്തുവരുന്നത്. അതേസമയം ലഭിച്ച പരാതികള്‍ സര്‍ക്കാരിന് കൈമാറുന്ന സാധാരണ നടപടി മാത്രമാണിതെന്നും കേസുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും രാജ്ഭവന്‍ വിശദീകരിച്ചു. രാജ്ഭവനിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് നേരത്തെ പുറത്ത് വന്നിരുന്നു.

logo
The Fourth
www.thefourthnews.in