പ്രിയാ വർഗീസ്
പ്രിയാ വർഗീസ്

പ്രിയാ വര്‍ഗീസിന്റെ നിയമനം: കണ്ണൂര്‍ സര്‍വകലാശാലാ വി സിയോട് അടിയന്തര വിശദീകരണം തേടി ഗവർണർ

ചട്ട വിരുദ്ധ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതിയിലാണ് ഗവര്‍ണറുടെ നടപടി
Updated on
2 min read

കണ്ണൂര്‍ സര്‍വകലാശാലാ വിവാദ അധ്യാപക നിയമനത്തില്‍ ഇടപെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന് മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം നല്‍കിയതില്‍ കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ അടിയന്തര വിശദീകരണം തേടി. ചട്ട വിരുദ്ധ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതിയിലാണ് ഗവര്‍ണറുടെ നടപടി.

പ്രൊഫ ഗോപിനാഥ് രവീന്ദ്രൻ, കണ്ണൂർ സർവകലാശാല വിസി
പ്രൊഫ ഗോപിനാഥ് രവീന്ദ്രൻ, കണ്ണൂർ സർവകലാശാല വിസി

യുജിസി ചട്ടപ്രകാരം എട്ട് വര്‍ഷത്തെ അധ്യാപന പരിചയമില്ലാത്ത പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് ഒന്നാം റാങ്ക് നല്‍കിയ്െനനായിരുന്നു പരാതി. തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ അധ്യാപികയായ പ്രിയവര്‍ഗീസിന് കഴിഞ്ഞ നവംബറില്‍ വിസി യുടെ കാലാവധി നീട്ടുന്നതിനുതൊട്ടു മുന്‍പ് ഇന്റര്‍വ്യു നടത്തി ഒന്നാം റാങ്ക് നല്‍കിയെന്നായിരുന്നു വിവാദം. മാറ്റിവെച്ചിരുന്ന റാങ്ക് പട്ടിക കഴിഞ്ഞ മാസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം അംഗീകരിക്കുകയായിരുന്നു.

25 വര്‍ഷത്തെ അധ്യാപന പരിചയവും നൂറില്‍പരം ഗവേഷണ പ്രബന്ധങ്ങളുമുള്ള ചങ്ങനാശ്ശേരി എസ് ബി കോളേജിലെ അധ്യാപകനെ അടക്കം പിന്തള്ളിയാണ് പ്രിയാ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയത്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യയായ പ്രിയാ വര്‍ഗീസിന് നിയമനം നല്‍കിയതില്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്നും ഇതില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായെന്നുമാണ് അക്ഷേപം. ഗവേഷണ പഠനത്തിന് ചെലവിട്ട മൂന്നുവര്‍ഷ കാലയളവ് നേരിട്ടുള്ള നിയമനങ്ങള്‍ക്ക് അധ്യാപന പരിചയമായി കണക്കുകൂട്ടാന്‍ പാടില്ലെന്ന യുജിസി വ്യവസ്ഥ നിലനില്‍ക്കേ പ്രസ്തുത പഠന കാലയളവ് കൂടി കണക്കിലെടുത്താണ് ഇന്റര്‍വ്യൂവില്‍ പങ്കെടുപ്പിച്ചത്. 25 വര്‍ഷത്തെ അധ്യാപന പരിചയവും നൂറില്‍പരം ഗവേഷണ പ്രബന്ധങ്ങളുമുള്ള ചങ്ങനാശ്ശേരി എസ് ബി കോളേജിലെ അധ്യാപകനെ അടക്കം പിന്തള്ളിയാണ് പ്രിയാ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയത്. അധ്യാപന രംഗത്ത് ആകെ മൂന്ന് വര്‍ഷത്തെ പരിചയം മാത്രമേ പ്രിയാ വര്‍ഗീസിന് ഉള്ളൂ എന്നാണ് വ്യക്തമാകുന്നത്.

കെ കെ രാഗേഷ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി
കെ കെ രാഗേഷ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

യു ജി സി റെഗുലേഷന്‍ പൂര്‍ണമായും അവഗണിച്ചാണ് പ്രിയ വര്‍ഗീസിന് നിയമനം നല്‍കിയതെന്നും ഈ നടപടി തടയണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മിറ്റിയാണ് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയത്. കേരള വര്‍മ്മ കോളേജില്‍ മൂന്ന് വര്‍ഷത്തെ മാത്രം സേവനമുള്ള പ്രിയവര്‍ ഗീസ് രണ്ടുവര്‍ഷം കണ്ണൂര്‍ സർവകലാശാലാ സ്റ്റുഡന്റസ് സർവീസ് ഡയറക്ടറായി ജോലി ചെയ്തിരുന്നു. ഈ കാലയളവും കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി ജോലി ചെയ്ത മൂന്ന് വര്‍ഷവും അധ്യാപന പരിചയമായി കണക്കിലെടുത്ത് നിയമനത്തിന് പരിഗണിച്ചത് ക്രമവിരുദ്ധമാണെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നു.

logo
The Fourth
www.thefourthnews.in