ആരിഫ് മുഹമ്മദ് ഖാന്‍
ആരിഫ് മുഹമ്മദ് ഖാന്‍

'കണ്ണൂര്‍ വിസി പാര്‍ട്ടി കേഡറെ പോലെ ; സര്‍വകലാശാലാ നിയമഭേദഗതി ബന്ധുനിയമനത്തിന്'; രൂക്ഷ വിമർശനവുമായി വീണ്ടും ഗവർണർ

സർവകലാശാലകളിലെ ബന്ധു നിയമന ആരോപണങ്ങളിൽ സമഗ്ര അന്വേഷണം നടത്താൻ ഗവർണർ
Updated on
2 min read

കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്കും സര്‍ക്കാരിനുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രിയാ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് പ്രഥമദൃഷ്ട്യാ ക്രമക്കേട് വ്യക്തമെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു. പ്രിയാ വര്‍ഗീസിന് ആവശ്യമായ അധ്യാപന പരിചയം പോലുമില്ലെന്നും കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പെരുമാറുന്നത് പാര്‍ട്ടി കേഡറെ പോലെയെന്നും ഗവര്‍ണര്‍ ആരോപിച്ചു. സര്‍വകലാശാലകളിലെ ബന്ധുനിയമന ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കുമെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ പറഞ്ഞു. സര്‍വകലാശാലാ നിയമഭേദഗതിക്കുള്ള സര്‍ക്കാര്‍ നീക്കം ബന്ധുനിയമനം ലക്ഷ്യമിട്ടെന്നും ഗവര്‍ണര്‍ തുറന്നടിച്ചു.

ആരിഫ് മുഹമ്മദ് ഖാന്‍
സ്റ്റേ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ സിൻഡിക്കേറ്റ്; വിസിക്ക് നിയമോപദേശം, നിലപാടിലുറച്ച് ഗവര്‍ണര്‍

കണ്ണൂര്‍ വിസിക്കെതിരെ ഗവര്‍ണര്‍

പ്രിയാവര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലായില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കുന്നതുമായി ബന്ധപ്പെട്ടാണ് ,വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനെതിരെ അതിരൂക്ഷ വിമര്‍ശനം ഗവര്‍ണര്‍ ഉന്നയിക്കുന്നത്. പ്രിയാ വര്‍ഗീസിന് ആവശ്യമായ അധ്യാപന പരിചയം ഇല്ല. കൂടുതല്‍ സ്‌കോര്‍ നേടിയ മറ്റ് ഉദ്യോഗാര്‍ത്ഥികളെ തള്ളിയാണ് പ്രിയയെ റാങ്ക് പട്ടികയില്‍ ഒന്നാമതാക്കിത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയാണ് പ്രിയാ വര്‍ഗീസ്. അധികാരത്തിലിരിക്കുന്നവരെ തൃപ്തിപ്പെടുത്താനാണ് വിസി അനധികൃത നിയമനത്തിന് ഇറങ്ങുന്നതെന്നും അദ്ദേഹത്തിന്റെ നടപടികള്‍ നാണക്കേടെന്നും ഗവര്‍ണര്‍ പറഞ്ഞു.

ബന്ധു നിയമനങ്ങളില്‍ സമഗ്ര അന്വേഷണം

സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ബന്ധു നിയമന ആരോപണങ്ങളില്‍ സമഗ്ര അന്വേഷണം പ്രഖ്യാപിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ നിയമനങ്ങളാണ് അന്വേഷിക്കുക. പ്രൊഫസര്‍ തസ്തിക മുതല്‍ താഴെക്കിടയില്‍ വരെ സ്വന്തക്കാരെ നിയമിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും . ബന്ധുക്കളെ നിയമിക്കാന്‍ സഹായിക്കുന്ന ആളെയാണ് വൈസ് ചാന്‍സലര്‍ സ്ഥാനത്ത് ആവശ്യമെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ സര്‍വകലാശാലകളുടെ സ്ഥിതി മോശമെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം മികച്ച നിലയിലാണ്. എന്നാല്‍ ഉന്നത വിദ്യാഭ്യാസത്തിനായി സംസ്ഥാനളിലേക്ക് പോവുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

ജനങ്ങളുടെ പണം ദുരുപയോഗം ചെയ്യുന്നെന്ന് ഗവർണർ

സംസ്ഥാനത്ത് ജനങ്ങളുടെ പണം സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി. പേഴ്‌സണല്‍ സ്റ്റാഫില്‍ രണ്ട് വര്‍ഷം പണിയെടുത്തവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന ഏക സംസ്ഥാനം കേരളമാണ്.

സര്‍വകലാശാലാ നിയമഭേദഗതിയില്‍ ഗവര്‍ണര്‍

സര്‍വകലാശാല നിയമഭേദഗതി ബന്ധുനിയമനം ലക്ഷ്യമിട്ടെന്നും ഗവര്‍ണര്‍. യോഗ്യരല്ലാത്ത ബന്ധുക്കളെ നിയമിക്കാനാണ് ശ്രമം നടക്കുന്നത്. സെർച്ച് കമ്മറ്റിയിലെ അംഗങ്ങളെ അഞ്ചായി ഉയർത്തി. ഇതോടെ സർക്കാരിന് ഭൂരിപക്ഷം ലഭിക്കും. സര്‍വകലാശാലകള്‍ അധികാരത്തിലിരിക്കുന്നവരുടെ ബന്ധുക്കളെ നിയമിക്കാനുള്ള ഇടമല്ല. സ്വജനപക്ഷപാദിത്വവും ബന്ധു നിയമനവും അനുവദിക്കില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

കമ്മിറ്റിയില്‍ തന്റെ നോമിനിയായി മന്ത്രി ഒരാളെ ശുപാര്‍ശ ചെയ്തു. അത് അനുവദിക്കില്ലെന്ന് താന്‍ വ്യക്തമാക്കിയെന്നും ഗവര്‍ണര്‍ പറഞ്ഞു.

കേരളാ സര്‍വകലാശാലയില്‍ നിയമപരമായ കാര്യങ്ങളാണ് താന്‍ ചെയ്യുന്നതെന്ന് വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയെ നിയമിച്ചതുമായിബന്ധപ്പെട്ടചോദ്യത്തിന് ഗവര്‍ണര്‍ പ്രതികരിച്ചു. കാലാവധി പൂര്‍ത്തിയാകുന്നതിന് മൂന്ന് മാസം മുന്‍പ് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണം. നോമിനിയെ നല്‍കാന്‍ പോലും സര്‍വകലാശാലയ്ക്ക് ആയില്ല. കമ്മിറ്റിയില്‍ തന്റെ നോമിനിയായി മന്ത്രി ഒരാളെ ശുപാര്‍ശ ചെയ്തു. അത് അനുവദിക്കില്ലെന്ന് താന്‍ വ്യക്തമാക്കിയെന്നും ഗവര്‍ണര്‍ പറഞ്ഞു. ചോദ്യപേപ്പർ ആവർത്തിക്കുന്നതടക്കം കേരളാ സർവകലാശാലയിൽ നടക്കുന്നത് അനുവദിക്കാനാവാത്ത കാര്യങ്ങളെന്നും ഗവർണർ കുറ്റപ്പെടുത്തി.

logo
The Fourth
www.thefourthnews.in